രാജ്കോട്ട്: കനത്ത മഴയിൽ ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിലും അപകടം. വിമാനത്താവളത്തിന്റെ മുന്നിൽ നിർമ്മിച്ചിരുന്ന മേൽക്കൂര കനത്ത മഴയെ തുടർന്ന് തകർന്നു വീണു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. യാത്രക്കാരെ വാഹനങ്ങളിൽ എത്തിക്കുകയും തിരികെ കൊണ്ടുപോവുകയും ചെയ്യുന്ന പിക്ക്അപ് ഏരിയയാണ് തകർന്നത്. ഡൽഹി വിമാനത്താവളത്തിൽ മേൽക്കൂര തകർന്ന് ഒരാൾ മരിച്ച സംഭവത്തിന്റെ നടുക്കം മാറും മുമ്പേയാണ് രാജ്കോട്ടിലെ സംഭവം.
കഴിഞ്ഞ മൂന്നു ദിവസങ്ങൾക്കുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ സമാനസംഭവമാണിത്. മധ്യപ്രദേശിലെ ജബൽപൂരിലും വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നിരുന്നു. അതേസമയം, ഗുജറാത്തിന്റെ പലമേഖലകളിലും കനത്തമഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു.
രാജ്കോട്ട് വിമാനത്താവളത്തിൽ മേൽക്കൂരയുടെ മുകളിൽ കെട്ടിക്കിടന്ന വെള്ളം പുറത്തേക്ക് വിടാൻ ശ്രമിക്കുന്നതിനിടെ ആണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ലെന്നാണ് വിവരം. യാതക്കാരെ പിക്കപ്പ് ചെയ്യുന്ന സ്ഥലത്തെ മേൽക്കൂരയാണ് തകർന്നത്. സംഭവത്തിൽ സിവിൽ എവിയേഷൻ മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടു. വിമാനത്താവളത്തിന്റെ പരിസരത്ത് കനത്ത മഴയാണ്്..
അതേസമയം കഴിഞ്ഞ ദിവസം കനത്ത കാറ്റിലും മഴയിലും ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. ആറുപേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. മേൽക്കൂര താഴെയുണ്ടായിരുന്ന കാറുകൾക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ ടാക്സി ഡ്രൈവറാണ് മരിച്ചത്. ഫയർഫോഴ്സും സി ഐ എസ് എഫും എൻ ഡി ആർ എഫും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
സംഭവത്തെതുടർന്ന് വ്യോമയാന മന്ത്രി രാം മോഹൻ നായിഡു വിമാനത്താവളം സന്ദർശിച്ചിരുന്നു. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയുണ്ടാകുംം. മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷം നഷ്ടപരിഹാരം നൽകുമെന്നും ശക്തമായ മഴയെ തുടർന്നാണ് മേൽക്കൂര തകർന്ന് വീണത് എന്നാണ് പ്രാഥമിക നിഗമനമെന്നും കൃത്യമായ അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. എയർപോർട്ട് അധികൃതരും വ്യോമയാന മന്ത്രാലയവും അന്വേഷണം നടത്തുമെന്നും നിയമ നടപടി ഉണ്ടാകുമെന്നും അന്വേഷണത്തിന് ഉത്തരവിട്ടുവെന്നും മന്ത്രി വിശദീകരിച്ചിരുന്നു.