തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിൽ ട്രയൽ റൺ ജൂലായ് രണ്ടാം വാരം നടക്കും. കണ്ടെയ്നർ നിറച്ച ചരക്കുകപ്പൽ തുറമുഖത്ത് എത്തിക്കാനുള്ള തയ്യാറെടുപ്പുകൾ അന്തിമഘട്ടത്തിലാണ്. അദാനി തുറമുഖ കമ്പനിയുടെ മുന്ദ്ര തുറമുഖത്തുനിന്ന് ചരക്കുകപ്പൽ എത്തിക്കാനാണ് നീക്കം. മദർ ഷിപ്പിലെത്തുന്ന ചരക്ക് ഇറക്കിവെച്ചശേഷം ചെറിയ കപ്പലുകളെത്തിച്ച് തിരികേ ചരക്കുകയറ്റി ട്രാൻസ്ഷിപ്മെന്റും പരീക്ഷിക്കും. കപ്പലുകൾക്ക് തുറമുഖത്തേക്ക് വഴികാട്ടുന്നതിനായി നാല് ടഗ്ഗുകളും തുറമുഖത്തിനായി എത്തിച്ചിട്ടുണ്ട്. ട്രയൽറൺ സെപ്റ്റംബർവരെ തുടരും. അതു കഴിഞ്ഞ് ഔദ്യോഗിക ഉദ്ഘാടനം നടത്തും.
ചരക്കുകപ്പൽ എത്തുന്നതുമായി ബന്ധപ്പെട്ട് കസ്റ്റോഡിയൻ കോഡ് അനുമതി കിട്ടണം. ഇത് ഉടൻ ലഭിക്കുമെന്നാണ് സൂചന. സാങ്കേതികമായി ലഭിക്കേണ്ട മറ്റ് അനുമതികളും ഇമിഗ്രേഷൻ, കസ്റ്റംസ് ഓഫീസുകളും പ്രവർത്തിച്ചുതുടങ്ങുന്നതിനുള്ള നടപടിക്രമങ്ങളും അന്തിമ ഘട്ടത്തിലാണ്. തുറമുഖത്തെ കസ്റ്റംസ് പോർട്ടായി കേന്ദ്ര കസ്റ്റംസ് മന്ത്രാലയം അംഗീകരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ സൗകര്യം കൂടി പരിഗണിച്ചാകും ട്രയൽ റണ്ണിൽ തീരുമാനം എടുക്കുക. ട്രയൽ റണ്ണിന് വരുന്ന കപ്പലിന് വലിയ സ്വീകരണവും നൽകും. ഓണത്തിന് ഓണത്തിന് വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി പ്രവർത്തനസജ്ജമാക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര ഷിപ്പിങ് കമ്പനികളുമായി അദാനി ഗ്രൂപ്പ് ചർച്ചയിലാണ്.
തുറമുഖത്തിന്റെ ബ്രേക്ക് വാട്ടർ 3000 മീറ്റർ പൂർത്തിയായി. 400 മീറ്റർ ബെർത്തിന്റെ പണിയും പൂർത്തിയാക്കിയിട്ടുണ്ട്. ബെർത്തിന്റെ ബാക്കിഭാഗത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. രാജ്യത്തെ ആദ്യത്തെതന്നെ സെമി ഓട്ടോമേറ്റഡ് ക്രെയിനുകളാണ് വിഴിഞ്ഞത്ത് സ്ഥാപിച്ചത്. തുറമുഖത്തിന്റെ ഒന്നാം ഘട്ടം പ്രവർത്തനമാരംഭിക്കുമ്പോൾ 600 പേർക്കും അടുത്ത രണ്ട് ഘട്ടങ്ങൾ പൂർത്തീകരിക്കുമ്പോൾ 700 പേർക്കും നേരിട്ട് തൊഴിൽ നൽകാനാണ് തീരുമാനം. കയറ്റുമതി-ഇറക്കുമതി വർധിക്കുന്നതിലൂടെ കേരളത്തിലെ വ്യവസായ മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ.
രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖം പ്രവർത്തനക്ഷമമാക്കാനുള്ള ദ്രുതഗതിയിലുള്ള നീക്കമാണ് നടക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അനുമതി നൽകിയുള്ള വിജ്ഞാപനം കേന്ദ്രം ജൂൺ 12ന് ആണ് പുറപ്പെടുവിച്ചത്. ഇതോടെ കയറ്റുമതിയും ഇറക്കുമതിയും സാധ്യമാകുന്ന തുറമുഖമായി മാറി വിഴിഞ്ഞം. ഇന്ത്യയുടെ ആദ്യ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായി പ്രവർത്തിക്കാനുള്ള അനുമതി കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിൽ നിന്ന് നേരത്തെ ലഭിച്ചിരുന്നു. തുറമുഖ നിർമ്മാണത്തിനായി 24 യാർഡ് ക്രെയിനുകളും എട്ട് ഷിപ് ടു ഷോർ ക്രെയിനുകളുമുൾപ്പെടെ ആകെ 32 ക്രെയിനുകളാണ് വേണ്ടത്. ഏപ്രിലിൽ ഇവ പൂർണമായും സ്ഥാപിച്ചുകഴിയും. തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന 1.7 കിലോമീറ്റർ റോഡ് നിർമ്മാണം പുരോഗമിക്കുകയാണ്.
220 കെ.വി.യുടെയും 33 കെ.വി.യുടെയും രണ്ട് സബ് സ്റ്റേഷനുകളുടെയും നിർമ്മാണം നേരത്തേതന്നെ പൂർത്തിയായിരുന്നു. കപ്പലിൽനിന്ന് എത്തുന്ന കണ്ടെയ്നറുകൾ ഇറക്കിവെക്കാനായി 3,80,000 ചതുരശ്ര മീറ്റർ കണ്ടെയ്നർ യാർഡാണ് നിർമ്മിക്കാനുള്ളത്. ഇതിൽ ആദ്യഘട്ടത്തിൽ ഒരു ലക്ഷം ചതുരശ്ര മീറ്ററോളം പണി പൂർത്തിയായി. തുറമുഖത്തിന്റെ വിവിധ ആവശ്യങ്ങൾക്കായി എട്ട് കെട്ടിടങ്ങൾ പൂർത്തിയായിട്ടുണ്ട്. പ്രവർത്തനസജ്ജമാകുന്നതോടെ അദാനി ഗ്രൂപ്പ് ഇസ്രയേലിലെ ഹൈഫമുതൽ കൊളംബോവരെ സൃഷ്ടിക്കുന്ന തുറമുഖ ശൃംഖലയിലെ പ്രധാന കേന്ദ്രമായി വിഴിഞ്ഞം മാറും.