തിരുവനന്തപുരം: ‘മഞ്ഞുമ്മൽ ബോയ്സ്-കുടികാര പെറുക്കികളിൻ കൂത്താട്ടം’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച എഴുത്തുകാരൻ ജയമോഹന്റെ ബ്ലോഗ് വലിയ വിവാദമായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ചൂടേറിയ സംവാദമാണ് തുടരുന്നത്. മാർച്ച് 9ന് പ്രസിദ്ധീകരിച്ച ബ്ലോഗിലാണ് മലയാളികളേയും മഞ്ഞുമ്മൽ ബോയ്സിനേയും ജയമോഹൻ അധിക്ഷേപിക്കുന്നത്. വിവാദം ചൂടു പിടിച്ചെങ്കിലും തന്റെ നിലപാടിൽ അണുവിട മാറ്റമില്ലെന്ന് ജയമോഹൻ മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
താൻ എഴുതിയ ബ്ലോഗിലെ ഒരു വരിപോലും തെറ്റാണെന്നോ കൂടിപ്പോയെന്നോ തനിക്ക് തോന്നുന്നില്ലെന്ന് ജയമോഹൻ പറഞ്ഞു. ഒരുപാട് കാലമായി മലയാള സിനിമയിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ് മഞ്ഞുമ്മൽ ബോയ്സിലും ഉള്ളത്. മദ്യപാനത്തെ നോർമലൈസ് ചെയ്യുക, അതിനെ പ്രകീർത്തിക്കുക, കുടിച്ച് അഴിഞ്ഞാടുന്നതിനെ ഫലിതമായിട്ടും സ്വാഭാവിക ജീവിതരീതിയായിട്ടും കാട്ടുക- ഈ പ്രവണത സിനിമയിൽ ഉണ്ട്. എന്നാൽ, വന്യജീവികൾക്കും വനത്തിനും എതിരായ കൈയേറ്റമായി ഈ സിനിമയിൽ കാണുമ്പോൾ, ഈ സിനിമ പ്രകീർത്തിക്കപ്പെടുമ്പോൾ അത് ചൂണ്ടിക്കാണിച്ചേ മതിയാകൂ എന്ന് തനിക്ക് തോന്നി. ഇത് തമിഴിൽ വൻ വിജയമാകുമ്പോൾ ഇതിന്റെ പ്രത്യാഘാതം എന്താണെന്ന് തനിക്ക് നന്നായി അറിയാം.
സിനിമകൊണ്ട് വളരെ എളുപ്പം സ്വാധീനിക്കപ്പെടുന്നവരാണ് തമിഴ് ജനത. ഇതുപോലെ തമിഴിൽ എല്ലാവരും തുടങ്ങിക്കഴിഞ്ഞാൽ പിന്നെ തമിഴ്നാട്ടിലെ കാടുകളിൽ വന്യജീവികൾക്ക് ജീവിക്കാൻ പറ്റില്ല. ഇപ്പോൾത്തന്നെ ഈ സിനിമയുടെ ഇൻഫ്ളുവൻസുകൊണ്ട് വനങ്ങളിലേക്ക് മദ്യത്തോടെ വരുന്നവരുടെ സംഖ്യ പത്തിരട്ടിയായി കഴിഞ്ഞെന്നാണ് പത്ര റിപ്പോർട്ടുകളിൽ കാണുന്നത്. ഗുണ ഗുഹയിലേക്ക് ഇതേപോലെ മദ്യവുമായി കടന്നുവരുന്ന ചെറുപ്പക്കാരുടെ നിര കൂടിയിട്ടുണ്ടെന്നാണ് പറയുന്നത്.
താൻ ചൂണ്ടിക്കാണിച്ചത് മദ്യാസക്തിയല്ല. അത് നോർമലൈസ് ചെയ്യുന്ന മനോഭാവത്തെയാണ്. അത് കേരളത്തിൽ നോർമലൈസ് ചെയ്യുന്നതിനേപ്പറ്റി മാത്രമല്ല, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിലേക്ക് കയറ്റിയയ്ക്കുന്ന പ്രവണതയെയാണ്. മദ്യാസക്തിയാണ് കേരളം എന്ന് പറയുന്നത് ഞാനല്ല. തുടർന്നുവന്നുകൊണ്ടിരിക്കുന്ന മലയാള സിനിമകൾ ഇന്ത്യ മുഴുവൻ ആളുകളോടും അത് പറയുകയാണ്. മഞ്ഞുമ്മൽ ബോയ്സ് നോക്കുക. ആ പയ്യന്മാർക്ക് മദ്യമൊഴിച്ച് യാതൊരു തരത്തിലുമുള്ള താൽപര്യങ്ങളുമില്ല. കലയില്ല, രാഷ്ട്രീയമില്ല. ആ പയ്യന്മാരെ നായകന്മാരായി ഇന്ത്യ മുഴുവൻ കൊണ്ടുപോകുമ്പോൾ നിങ്ങൾ ഉദ്ദേശിക്കുന്നത് എന്താണ്. ഇതാണ് കേരളത്തിലെ ചെറുപ്പക്കാർ എന്നല്ലേ പറയുന്നത്. അവർ മലയാളികളല്ല, മലയാളത്തിലെ പെറുക്കികളാണെന്ന് പറയേണ്ട ചുമതല ഒരു മലയാളിയായ തനിക്കുണ്ട്. അതുതന്നെയാണ് ഞാൻ പറഞ്ഞിട്ടുള്ളത്.
മദ്യപിച്ചുകൊണ്ട് വഴിനീളെ പ്രശ്നമുണ്ടാക്കുക, വനത്തിൽ കയറി പ്രശ്നമുണ്ടാക്കുക, നിയമങ്ങൾ ലംഘിക്കുക, അതിനെ പ്രകീർത്തിച്ച് പടമെടുക്കുക, അതാണ് കേരളത്തിന്റെ സംസ്കാരമെന്ന് ഇന്ത്യ മുഴുവൻ കൊണ്ടുനടന്ന് കൊട്ടിഘോഷിക്കുക- അതിനെയാണ് വിമർശിച്ചത്. മനസ്സിലാക്കാൻ കഴിയാത്തത്ര വിചിത്രമായ കാര്യമൊന്നുമല്ല താൻ പറഞ്ഞത്. താൻ പറയാൻ ഉദ്ദേശിച്ചത് മദ്യപിച്ച ശേഷം വനത്തിൽ കയറി കുപ്പി അടിച്ചുടയ്ക്കുകയും വനം മുഴുവൻ കുപ്പിച്ചില്ലുകൾകൊണ്ട് നിറയ്ക്കുകയും ചെയ്യുന്ന തോന്ന്യവാസത്തിനെതിരെയാണ് താൻ പ്രതികരിച്ചത്.
അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇതുപോലെ കുടിയെ പ്രകീർത്തിക്കുന്ന, കുടിയാണ് യുവാക്കളുടെ ആദർശജീവിതം, വഴിയിൽ കിടന്ന് ബഹളം വയ്ക്കുകയും നിയമങ്ങൾ ലംഘിക്കുകയും കാട്ടിൽകയറി കുപ്പി അടിച്ചുപൊട്ടിക്കുയും ചെയ്യുന്നവനാണ് നവയുഗ യുവാവ് എന്ന് ചിത്രീകരിക്കുന്ന സിനിമകളാണ് തമിഴിൽ വരാൻപോകുന്നത്. രണ്ടുമൂന്ന് കൊല്ലത്തിനിടയ്ക്ക് പത്തോളം സിനിമകളെങ്കിലും അത്തരത്തിൽ വരും. ഈ സിനിമ ഇവിടെയുള്ള ചെറുപ്പക്കാർ ആഘോഷിക്കുന്നതിനെതിരെ തന്നെയാണ് താൻ പ്രതികരിച്ചത്.
വിജയ്യോ അജിത്തോ ഒരു സിനിമയിലും മദ്യപന്മാരായി വന്നിട്ടില്ല. ഒരു പാട്ടുസീനിൽ മദ്യപിക്കുന്നതുകൊണ്ടോ കോമഡിക്കുവേണ്ടി ഒരു മദ്യക്കടയിൽ കോപ്രാട്ടി കാണിക്കുന്നതുകൊണ്ടോ മദ്യപാനം നോർമലൈസ് ചെയ്യപ്പെടുന്നില്ല. മഞ്ഞുമ്മൽ ബോയ്സിലോ അതുപോലുള്ള സിനിമകളിലോ കാണിക്കുന്നതിലും, നായകൻ ഒരു പടത്തിൽ ഒരു സീനിൽ മദ്യപിക്കുന്നതിലും ഒരാൾക്ക് വ്യത്യാസം കാണാൻ കഴിയുന്നില്ലെങ്കിൽ അയാൾക്ക് സിനിമതന്നെ കാണാൻ കഴിയുന്നില്ല എന്നേ താൻ പറയു എന്നും ജയമോഹൻ പറഞ്ഞു.
ജയമോഹൻ ബ്ലോഗിൽ പറഞ്ഞത്
‘ദക്ഷിണേന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്ന മലയാളികളുടെ യഥാർഥ മനോനിലയാണ് മഞ്ഞുമ്മൽ ബോയ്സിലും കാണിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങൾക്കൊപ്പം കാടുകളിലേക്കും അവർ എത്തുന്നു. മദ്യപിക്കാനും ഓക്കാനിക്കാനും കടന്നുകയറാനും വീഴാനുമൊക്കെ മാത്രം വേണ്ടിയാണ് അത്. സാമാന്യബോധമോ സാമൂഹിക ബോധമോ അവർക്ക് തൊട്ടുതീണ്ടിയിട്ടില്ല. അവരുടെ വാഹനങ്ങളുടെ ഇരുവശങ്ങളിലും ഛർദ്ദിൽ ആയിരിക്കും, ജയമോഹൻ ആരോപിക്കുന്നു.
‘കൊടൈക്കനാലിലും ഊട്ടിയിലും കുറ്റാലത്തുമെല്ലാം മലയാളികളായ മദ്യപാനികൾ പൊതുനിരത്തിൽ മോശമായി പെരുമാറുന്നത് ഞാൻ പലവട്ടം കണ്ടിട്ടുണ്ട്. മലയാളമല്ലാതെ മറ്റൊരു ഭാഷയും ഇവർക്ക് അറിയില്ല. എല്ലാത്തിനും മലയാളത്തിലാവും ഉത്തരം. എന്നാൽ മറ്റുള്ളവർ അവരുടെ ഭാഷ അറിഞ്ഞിരിക്കണമെന്ന് പറയും’. കേരളത്തിൽ വിവാഹങ്ങൾക്ക് പോവുക എന്നതും ഒരു പരീക്ഷണമാണെന്ന് ജയമോഹൻ പറയുന്നു.
‘രണ്ട് തരത്തിലെ മലയാളികളാണ് ഉള്ളത്. വിദേശത്ത് ചോര വിയർപ്പാക്കുന്നവരും നാട്ടിൽ അവരെ വിറ്റ് ജീവിക്കുന്ന മദ്യപാനികളും. കേരളത്തിലെ ബീച്ചുകളിലേക്ക് ഏഴ് മണിക്ക് ശേഷം പോകരുത് എന്ന് സ്ത്രീകളോട് മാത്രമല്ല, സാധാരണ മനുഷ്യരോടും പൊലീസ് പറയും’. മലയാള സിനിമയിൽ മദ്യമില്ലാതെ സാധാരണക്കാർ സന്തോഷത്തോടെ സംസാരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ എന്നും ജയമോഹൻ ചോദിക്കുന്നു. ‘ഇന്ന് മലയാള സിനിമയെ നിയന്ത്രിക്കുന്നത് എറണാകുളം കേന്ദ്രീകരിച്ചുള്ള ലഹരിക്ക് അടിമകളായ ഒരു ചെറിയ കൂട്ടമാണ് എന്നതാണ് ഇതിന് കാരണം. ജല്ലിക്കെട്ട്, ഒഴിവുദിവസത്തെ കളി, കിളി പോയി എന്നിങ്ങനെ വ്യഭിചാരത്തേയും ആസക്തിയേയും സാമാന്യവത്കരിക്കുന്ന സിനിമകൾ നേരത്തേയും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്’.
സാധാരണക്കാരെ ആഘോഷിക്കുന്നു എന്ന് പറഞ്ഞ് പെറുക്കികളെ സാമാന്യവത്കരിക്കുകയാണ് മഞ്ഞുമ്മൽ ബോയ് ചെയ്യുന്നത്. സൗഹൃദത്തിന്റെ പതാകവാഹകരായും രക്തസാക്ഷികളായും അവരെ ചിത്രീകരിക്കുന്നു. ക്രിമിനൽ ഗ്യാങ്ങുകളിൽ പരിത്യാഗത്തിന്റേതായ ഒരു തലമുണ്ട്. അതിലൊരാൾക്ക് അവാർഡ് ലഭിച്ചതായി സിനിമയുടെ അവസാനം പറയുന്നുണ്ട്. അയാളെ ജയിലിൽ ഇടുകയാണ് വേണ്ടതെന്നും ജയമോഹൻ പറയുന്നു.
കടപ്പാട്: മാതൃഭൂമി ഡോട്ട് കോം