തിരുവനന്തപുരം: ഹെല്‍മറ്റ് ധരിച്ച് സ്‌കൂട്ടറിലെത്തി സ്ത്രീയുടെ മാലപൊട്ടിച്ച് രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം തുടരുന്നു. ചൊവ്വര ആഴിമല കുഴിയംവിള വീട്ടില്‍ ചന്ദ്രിക(58)യുടെ രണ്ടുപവന്റെ മാലയാണ് നഷ്ടപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 8.30-ഓടെ പുളിങ്കുടി ആഴിമല റോഡിലായിരുന്നു സംഭവം.

ജോലിസ്ഥലമായ സ്വകാര്യ റിസോര്‍ട്ടിലേക്ക് നടന്നുപോകുകയായിരുന്ന ചന്ദ്രികയുടെ അടുത്ത് വഴിചോദിക്കാനെന്ന വ്യാജേന വണ്ടിനിര്‍ത്തി മാലപൊട്ടിച്ച് കടന്നുകളയുകയായിരുന്നു. മാല തിരിച്ചുപിടിക്കാന്‍ നടത്തിയ ശ്രമത്തിനിടെ ചന്ദ്രികയുടെ കഴുത്തിനും കൈക്കും നിസാര പരിക്കേറ്റു.

ചന്ദ്രികയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി വിഴിഞ്ഞം എസ്.ഐ. ജെ.പി. അരുണ്‍കുമാര്‍ പറഞ്ഞു. ബാങ്കില്‍നിന്ന് വായ്പയെടുത്ത് വാങ്ങിയ മാലയാണ് മോഷ്ടാവ് കവര്‍ന്നതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.

കഴിഞ്ഞ ജൂണ്‍ 14-ന് കാട്ടാക്കട, വലിയമല എന്നിവടങ്ങളിലും ജൂലൈ ഒന്നിന് കടയ്ക്കലിലും സമാന രീതിയില്‍ മോഷണം നടത്തിയത് ഇതേയാളാണെന്ന് പോലീസ് പറഞ്ഞു. ഒരേ സ്‌കൂട്ടറില്‍ വ്യാജ നമ്പര്‍ ഘടിപ്പിച്ചാണ് മാല പൊട്ടിക്കല്‍ നടത്തുന്നത്. സംഭവസ്ഥലങ്ങളില്‍നിന്ന് ലഭിച്ച സിസിടിവി ദ്യശ്യങ്ങളില്‍നിന്ന് ലഭിച്ച പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു.