ധാംബുള്ള: ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാകാനിരിക്കെ പരിശീലകന്‍ ഗൗതം ഗംഭീറിനെക്കുറിച്ചും സീനിയര്‍ താരം ഹാര്‍ദിക് പാണ്ഡ്യയെക്കുറിച്ചും പ്രതികരണവുമായി നായകന്‍ സൂര്യകുമാര്‍ യാദവ്. ഹാര്‍ദിക് പാണ്ഡ്യയെ മറികടന്നാണ് ടി20 ക്രിക്കറ്റില്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനാകുന്നത്.

ട്വന്റി 20 ലോകകപ്പില്‍ ഹാര്‍ദിക് വൈസ് ക്യാപ്റ്റന്‍ ആയിരുന്നുവെങ്കിലും പിന്നീട് രോഹിത് ശര്‍മ വിരമിക്കാന്‍ തീരുമാനിച്ചതോടെ സൂര്യയെ ക്യാപ്റ്റനാക്കുകയായിരുന്നു. ഹാര്‍ദിക് നയിക്കുമെന്നാണ് പൊതുവെ കരുതപ്പെട്ടിരുന്നത്. എന്നാല്‍ അതുണ്ടായില്ല. അദ്ദേഹത്തിന് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന കാരണം പറഞ്ഞായിരുന്നു സൂര്യയെ തിരഞ്ഞെടുത്തത്. ശ്രീലങ്കയ്ക്കെതിരെ ആദ്യ ട്വന്റി 20യിലാണ് സൂര്യ ഇന്ത്യയുടെ സ്ഥിരം നായകനായി അരങ്ങേറുക.

ഇപ്പോള്‍ ഹാര്‍ദിക്കിനെ കുറിച്ച് സംസാരിക്കുകയാണ് സൂര്യകുമാര്‍. അദ്ദേഹം പറയുന്നതിങ്ങനെ... "ഹാര്‍ദിക്കിന്റെ റോള്‍ എല്ലായ്‌പ്പോഴും അതേപടി നിലനില്‍ക്കും. ടീമിന് അദ്ദേഹം ഒരു പ്രധാന കളിക്കാരനാണ്. ലോകകപ്പില്‍ നടത്തിയത് പോലെ ടീമിനായി അദ്ദേഹം തുടര്‍ന്നും മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്രാഞ്ചൈസി ക്രിക്കറ്റിലും ഇന്ത്യയ്ക്കുവേണ്ടിയും ഹാര്‍ദിക് മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ കളിച്ച ക്രിക്കറ്റ് ബ്രാന്‍ഡ് മികച്ചതായിരുന്നു." സൂര്യ ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി 20 പരമ്പരയ്ക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിനെ കുറിച്ചും സൂര്യ സംസാരിച്ചു. "ഞങ്ങളുടെ ബന്ധം എപ്പോഴും സവിശേഷമാണ്. 2014 മുതല്‍ തുടങ്ങിയതാണ്, അതിപ്പോഴും തുടരുന്നു. 2018-ല്‍ ഞങ്ങള്‍ രണ്ടുപേരും വ്യത്യസ്ത ഫ്രാഞ്ചൈസികളിലേക്ക് പോയി. പക്ഷേ ഞങ്ങള്‍ സമ്പര്‍ക്കം പുലര്‍ത്തി, മത്സരങ്ങളെ കുറിച്ച് പതിവായി സംസാരിച്ചു. വ്യത്യസ്ത ടീമുകള്‍ക്കായി കളിക്കുമ്പോള്‍ പോലും ഞങ്ങള്‍ ഗെയിമിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമായിരുന്നു. ഞാന്‍ ആവേശത്തോടെയാണ് വരും ദിവസള്‍ക്കായി കാത്തിരിക്കുന്നത്." സൂര്യ കൂട്ടിചേര്‍ത്തു.

കാന്‍ഡിയിലാണ് ഇന്ത്യ - ശ്രീലങ്ക ആദ്യ ട്വന്റി 20. ഗംഭീര്‍ പരിശീലകനാകുന്നതിനൊപ്പം ടി20 ക്രിക്കറ്റില്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനാകുന്ന പരമ്പര കൂടിയാണിത്. മലയാളി താരം സഞ്ജു സാംസണ്‍ അടക്കം സിംബാബ്വെക്കെതിരായ ട്വന്റി 20 പരമ്പര നേടിയ ടീമിലെ ഭൂരിഭാഗം താരങ്ങളും ട്വന്റി 20 ടീമിലുണ്ട്. അഭിഷേക് ശര്‍മയും റുതുരാജ് ഗെയ്ക്വാദുമാണ് ട്വന്റി 20 ടീമിലിടം നഷ്ടമായവര്‍. റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി തിരിച്ചെത്തിയതിനാല്‍ പ്ലേയിംഗ് ഇലവനില്‍ സഞ്ജു സാംസണ് ഇടമുണ്ടാകുമോ എന്നാണ് ആരാധകരുടെ ആകാംക്ഷ.