കാനഡ ജൂലായിൽ 13,645 കുടിയേറ്റക്കാരെ ഇവിടേക്ക് കടന്ന് വരാൻ അനുവദിച്ചുവെന്ന പുതിയ കണക്കുകൾ പുറത്ത് വന്നു. കോവിഡ് യാത്രാ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കാൻ തുടങ്ങിയതിന് ശേഷമാണ് ഈ പുരോഗതി ഉണ്ടായിരിക്കുന്നതെന്നത് കുടിയേറ്റത്തിന് ശ്രമിക്കുന്നവർക്ക് പ്രതീക്ഷയേകുന്ന കാര്യമാണ്. എന്നാൽ കഴിഞ്ഞ വർഷം ജൂലായിൽ ഇവിടേക്ക് സ്വാഗതം ചെയ്ത കുടിയേറ്റക്കാരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇക്കാര്യത്തിൽ 63 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കടുത്ത യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന മുമ്പിലത്തെ ചില മാസങ്ങളിലെ ഇൻടേക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ഇക്കാര്യത്തിൽ വർധനവുണ്ടായിട്ടുണ്ട്. എന്നാൽ സാധാരണ കാനഡയിലേക്കുള്ള കുടിയേറ്റത്തെ സംബന്ധിച്ചിടത്തോളം തിരക്കേറിയ മാസമായ ജൂലൈയിലുണ്ടാകാറുള്ള ഇൻടേക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ഇക്കാര്യത്തിൽ കുറവ് തന്നെയാണുള്ളത്. 2019 ജൂലായിൽ കാനഡയിലേക്കുള്ള കുടിയേറ്റത്തിൽ തിരക്കേറിയ മാസമായിരുന്നു. ആ മാസം 36,615 കുടിയേറ്റക്കാർക്കായിരുന്നു കാനഡയിലേക്ക് കടന്നു വരാൻ അവസരമേകിയിരുന്നത്.

സാധാരണ കാനഡ ഏറ്റവും കൂടുൽ കുടിയേറ്റക്കാരെ സ്വാഗതംചെയ്യാറുള്ള മാസമാണ് ജൂലൈ. എന്നാൽ ഈ വർഷം കോവിഡ് ഭീഷണി കാരണം കടുത്ത യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാലാണ് ഈ ജൂലൈയിൽ ഇൻടേക്കിൽ വ്യാപകമായ കുറവുണ്ടായിരിക്കുന്നത്. ഈ വർഷം ജൂണിൽ ഇവിടേക്കെത്തിയിരുന്ന കുടിയേറ്റക്കാരേക്കാൾ 19,200 പേരുടെ കുറവാണ് ജൂലൈയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മാർച്ചിൽ കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ചതിന് ശേഷം കാനഡയിലേക്കുള്ള കുടിയേറ്റം ഏറ്റവും ഉയർന്ന മാസമായിരുന്നു ഇക്കഴിഞ്ഞ ജൂൺ. മേയിൽ കാനഡയിലേക്ക് 11,000 കുടിയേറ്റക്കാരും ഏപ്രിലിൽ വെറും 4000 കുടിയേറ്റക്കാരുമായിരുന്നു എത്തിച്ചേർന്നിരുന്നത്.