മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയിൽ ഓക്സിജൻ ചോർച്ചയെ തുടർന്ന് ശ്വാസംകിട്ടാതെ മരിച്ച കോവിഡ് രോഗികളുടെ കുടുംബങ്ങൾക്ക് സഹായധനം പ്രഖ്യാപിച്ചു, അഞ്ചുലക്ഷം രൂപയുടെ ധനസഹായമാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. നാസിക്കിലെ ഡോ. സക്കീർ ഹുസൈൻ ആശുപത്രിയിലാണ് ബുധനാഴ്ച ദുരന്തമുണ്ടായത്.

ആശുപത്രിയിലെ ഓക്സിജൻ സംഭരണ ടാങ്കറുകളിലൊന്നിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് രോഗികൾക്കുള്ള ഓക്സിജൻ വിതരണം തടസ്സപ്പെടുകയായിരുന്നു. കോവിഡ് ചികിത്സയിൽ കഴിയുകയായിരുന്ന 22 പേരാണ് ശ്വാസം കിട്ടാതെ മരിച്ചത്.

150 കോവിഡ് രോഗികളായിരുന്നു ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്. ഇതിൽ 23 പേർ വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.

ദുരന്തത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറേ ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാരെ വെറുതെവിടില്ല. ദൗർഭാഗ്യകരമായ ഈ ദുരന്തത്തെ രാഷ്ട്രീയവത്കരിക്കരിക്കരുതെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.