ന്യൂഡൽ​ഹി: കർഷകരുടെ നിരാഹാര സമരത്തിന് ഐക്യദാർഢ്യവുമായി ഡൽ​ഹി മുഖ്യമന്ത്രി. നാളെ നിരാഹാരസമരം നടത്തുമെന്ന് അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിച്ചു. എല്ലാ ആം ആദ്മി പ്രവർത്തകരോടും സമരത്തിൽ പങ്കുചേരാൻ കെജ്‌രിവാൾ അഭ്യർത്ഥിച്ചു. കർഷകരുടെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിക്കണമെന്നും അദ്ദേ​ഹം ആവശ്യപ്പെട്ടു. കർഷക നേതാക്കൾ നാളെ നിരാഹാരസമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കെജ്‌രിവാളും നാളെ നിരാഹാരസമരം നടത്തുന്നത്.

രാജസ്ഥാനിലെ ഗ്രാമങ്ങളിൽ നിന്ന് ഇന്നലെ തിരിച്ച കർഷകർ ഇന്ന് കോട്പുത്ലിയിൽ സംഘടിച്ചു. കിസാൻസഭയുടെ നേതൃത്വത്തിൽ അവിടെ നിന്ന് ഹരിയാന അതിർത്തിയിലെ ഷാജഹാൻപൂരിലേക്ക് നടത്തിയ മാർച്ച് പൊലീസും അർദ്ധസൈനിക വിഭാഗവും ചേർന്ന് തടഞ്ഞു. അതിർത്തികൾ തടഞ്ഞ് പ്രതിഷേധം തുടരാനാണ് കർഷകരുടെ തീരുമാനം. പ്രതിസന്ധി തുടരവെ കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തി. സമരം രണ്ട് ദിവസത്തിൽ തീരുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല വ്യക്തമാക്കിയെങ്കിലും പ്രശ്നപരിഹാരം നീളുകയാണ്. ഹരിയാനയിൽ അവിശ്വാസപ്രമേയം കൊണ്ടുവരാൻ കോൺഗ്രസ് തീരുമാനിച്ചതും ബിജെപിക്ക് വെല്ലുവിളിയാവുകയാണ്. സമരക്കാരെ ഒഴിപ്പിക്കണം എന്നാവശ്യപ്പെടുന്ന ഹർജി ബുധനാഴ്ച സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.