ന്യൂഡൽഹി: ബിജെപി നേതാക്കൾ ഡൽ​ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയിലെ സി.സി.ടി.വി ക്യാമറകൾ തകർത്തു. ബിജെപി നേതാക്കൾ. കെജ്‌രിവാളിന്റെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തുന്ന ബിജെപി നേതാക്കളാണ് സി.സി.ടി.വി ക്യാമറകൾ തകർത്തത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം പുറത്ത് വിട്ടത്. ‘ മുഖ്യമന്ത്രിയുടെ വസതിയിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകൾ വസതിക്ക് മുന്നിൽ പ്രതിഷേധിക്കുന്ന ബിജെപി നേതാക്കൾ തകർത്തു,' മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ബിജെപി നേതാവായ ഡൽഹി മുൻസിപ്പൽ കോർപറേഷൻ മേയറും മറ്റു നേതാക്കളും കുറച്ച് ദിവസങ്ങളായി കെജ്‌രിവാളിന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ച് കൊണ്ടിരിക്കുകയാണ്. മുൻസിപ്പൽ കോർപറേഷന് കിട്ടേണ്ട 13,000 കോടി അനുവദിച്ച്തരണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം. ഡൽഹിയിൽ പലയിടത്തും ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. കഴിഞ്ഞ ദിവസം കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച അരവിന്ദ് കെജ്‌രിവാളിനെ കേന്ദ്രം വീട്ടു തടങ്കലിലാക്കിയെന്ന ആം ആദ്മി പാർട്ടി ആരോപണമുയർത്തിയിരുന്നു. ബിജെപിക്കാർക്ക് കെജ്‌രിവാളിന്റെ വീട്ടിന് മുന്നിൽ പ്രതിഷേധിക്കുന്നതിന് കുഴപ്പമില്ലെന്നും എന്നാൽ സ്വന്തം പാർട്ടിക്കാരെ അദ്ദേഹത്തെ കാണാൻ അനുവദിക്കുന്നില്ലെന്നും ആം ആദ്മി ആരോപിച്ചിരുന്നു.