പോർട്ട് ബ്ലെയർ: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് കൂട്ടബലാംത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയിൽ ആന്തമാൻ നിക്കോബാർ ദ്വീപുകളിലെ മുൻ ചീഫ് സെക്രട്ടറി ജിതേന്ദർ നരെയ്നെ സസ്പെൻഡ് ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. നിലവിൽ ഡൽഹി ഫിനാൻഷ്യൽ കോർപ്പറേഷൻ മേധാവിയാണ് നരെയ്ൻ. അന്തമാൻ പൊലീസിന്റെ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയാണ് കേന്ദ്ര നടപടി.

ചീഫ് സെക്രട്ടറി ആയിരിക്കെ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് പോർട്ട് ബ്ലെയറിലെ ഔദ്യോഗിക വസതിയിൽവെച്ച് തന്നെ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. ആൻഡമാൻ നിക്കോബാർ ലേബർ കമ്മീഷണർ ആർ എൽ ഋഷിയും കേസിൽ പ്രതിയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പരാതി ലഭിച്ചതിന് പിന്നാലെയാണ് നടപടി.

റിപ്പോർട്ട് പ്രകാരം ജിതേന്ദർ നരെയ്നിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ പെരുമാറ്റദൂഷ്യവും ഒദ്യോഗിക പദവിയുടെ ദുരുപയോഗവും കണ്ടെത്തിയതിനാലാണ് നിയമപ്രകാരമുള്ള നടപടിയെടുക്കാൻ ആഭ്യന്തരമന്ത്രി നിർദ്ദേശിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.

അടിയന്തരമായി സസ്‌പെൻ നടപടി നടപ്പാക്കണമെന്നും ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. 'അച്ചടക്കം ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ പദവി നോക്കാതെ നടപടിയുണ്ടാകും. സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന സംഭവങ്ങളിൽ വിട്ടുവീഴ്ചയുണ്ടാവില്ല', കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

പോർട്ട് ബ്ലെയർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ജിതേന്ദർ നരെയ്നെതിരേയും ആന്തമാൻ നിക്കോബാർ ലേബർ കമ്മീഷണർ ആർ.എൽ. ഋഷിക്കെതിരെയും കൂട്ടബലാത്സംഗത്തിന് കേസെടുത്തിരുന്നു. അബർഡീൻ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മുൻ ചീഫ് സെക്രട്ടറിയായ നരെയ്ൻ ഉൾപ്പെടെ രണ്ട് ഐ.എ.എസ്. ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്നായിരുന്നു പരാതി