പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ കാറിനു തീപിടിച്ച് രണ്ട് പേര്‍ വെന്തുമരിച്ചു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. മരിച്ചത് ഭാര്യയും ഭര്‍ത്താവുമാണെന്നു പൊലീസ് സ്ഥിരീകരിച്ചു. മരിച്ച സ്ത്രീയുടെ മാലയില്‍ നിന്നാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചത്. പത്തനംതിട്ട തുകലശ്ശേരി സ്വദേശിയുടേതാണ് വാഹനം. മരിച്ചവര്‍ക്ക് 60നും 65നും ഇടയില്‍ പ്രായം.

വേങ്ങലില്‍ പാടത്തോട് ചേര്‍ന്ന റോഡില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. തുകലശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഗണര്‍ കാറാണ് കത്തിയമര്‍ന്നത്. കാറിന് തീപിടിച്ച വിവരമറിഞ്ഞ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തിയമര്‍ന്ന നിലയിലാണ്. അപ്പോഴാണ് തീര്‍ത്തും കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്,. അപകട മരണമാണോയെന്നും പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

പ്രദേശത്ത് പട്രോളിനിങ്ങിനിറങ്ങിയ പോലീസാണ് കത്തിയമരുന്ന കാര്‍ കണ്ടത്. അടുത്ത് എത്തിയപ്പോഴാണ് കാറാണെന്ന് മനസ്സിലായത്. ഉടന്‍തന്നെ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. എങ്ങിനെയാണ് വാഹനം കത്തിയതെന്നും വ്യക്തമല്ല. വിദഗ്ധര്‍ വന്ന് പരിശോധിച്ചതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാമെന്ന് പോലീസ് അറിയിച്ചു.