ഹാരിസ് കൗണ്ടി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ അനുമതി നല്‍കുന്ന ടെക്‌സസ്സിലെ ആദ്യ കൗണ്ടി

Update: 2026-03-24 15:10 GMT

ഹൂസ്റ്റണ്‍ :ഹാരിസ് കൗണ്ടിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ പുതിയ ലേബര്‍ പോളിസി (Labor Policy) വരുന്നു. ഇത്തരമൊരു പരിഷ്‌കാരം നടപ്പിലാക്കുന്ന ടെക്‌സസിലെ ആദ്യത്തെ കൗണ്ടിയാണ് ഹാരിസ് കൗണ്ടി.

കൗണ്ടി ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവിനും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ക്കുമായി തൊഴിലാളി സംഘടനകളുടെ സഹായം തേടാന്‍ അനുമതി നല്‍കുന്ന നയത്തിന് കൗണ്ടി കമ്മീഷണര്‍മാര്‍ അംഗീകാരം നല്‍കി.

ടെക്‌സസ് നിയമപ്രകാരം പോലീസ്, ഫയര്‍ഫോഴ്സ് ഒഴികെയുള്ള പൊതുമേഖലാ ജീവനക്കാര്‍ക്ക് കൂട്ടായ വിലപേശലിന് അനുമതിയില്ല. എന്നാല്‍ ഈ പുതിയ നയം വഴി തൊഴിലാളികള്‍ക്ക് പരാതികള്‍ ബോധിപ്പിക്കാനും ചര്‍ച്ചകള്‍ നടത്താനും സാധിക്കും.

അഞ്ചംഗ കമ്മീഷണര്‍ കോടതിയില്‍ 3-1 എന്ന വോട്ടിനാണ് നയം പാസാക്കിയത്. റിപ്പബ്ലിക്കന്‍ കമ്മീഷണറായ ടോം റാംസെ ഇതിനെ എതിര്‍ത്തു.

കുറഞ്ഞത് 20% ജീവനക്കാരുടെ പിന്തുണയുള്ള സംഘടനകളെ പ്രതിനിധികളായി അംഗീകരിക്കും. ഇവരും കൗണ്ടി മാനേജ്മെന്റും ഉള്‍പ്പെടുന്ന ഒരു സമിതി രൂപീകരിച്ച് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയും ചെയ്യും.

ഏകദേശം 20,000 ജീവനക്കാരുള്ള ഹാരിസ് കൗണ്ടിയില്‍, തൊഴിലാളികള്‍ക്ക് മാന്യമായ പരിഗണനയും മെച്ചപ്പെട്ട സേവന സാഹചര്യങ്ങളും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഈ നീക്കം സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും യൂണിയനുകളെ പിന്‍വാതിലിലൂടെ പ്രവേശിപ്പിക്കാനുള്ള ശ്രമമാണെന്നും ആരോപിച്ച് ചില രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

Similar News