കൊൽക്കത്ത: ഇന്ത്യ-വിൻഡീസ് ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. കൊൽക്കത്തയിൽ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. പരമ്പര നേടാൻ ടീം ഇന്ത്യയിറങ്ങുമ്പോൾ പരമ്പരയിൽ കടിച്ചുതൂങ്ങാനായിരിക്കും കരീബിയൻ പടയുടെ ശ്രമം. ഒന്നാം ടി20യിൽ ഇന്ത്യ ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു.

രണ്ടാം മത്സരത്തിനിറങ്ങുമ്പോൾ ഒരു മാറ്റത്തിലധികം പ്രതീക്ഷിക്കേണ്ടതില്ല ടീമുകൾ. ദീപക് ചാഹറിന്റെ പരിക്ക് ഭേദമായില്ലെങ്കിൽ ഷർദ്ദുൽ ഠാക്കൂറിന് അവസരം കിട്ടിയേക്കും. ആദ്യ 15 ഓവറിൽ കരുതലോടെ ബാറ്റുവീശുന്ന സമീപനം രോഹിത് ശർമ്മ നായകനായതോടെ ഇന്ത്യ ഉപേക്ഷിച്ച മട്ടാണ്. വിരാട് കോലി റൺസ് കണ്ടെത്തുന്നില്ലെങ്കിലും സൂര്യകുമാർ യാദവ് അതിവേഗം സ്‌കോർ ചെയ്യുന്നത് ടീമിന് ആശ്വാസമാകുന്നു.

വെങ്കടേഷ് അയ്യർ ആദ്യ മത്സരത്തിൽ തിളങ്ങിയതോടെ ശ്രേയസ് അയ്യർ ഇന്നും പുറത്തിരിക്കും. രോഹിത് നായകനായ 23 ട്വന്റി 20യിൽ 19ലും ഇന്ത്യ ഇതുവരെ ജയിച്ചിട്ടുണ്ട് എന്നത് മത്സരത്തിനിറങ്ങും മുമ്പ് ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നു.

അതേസമയം ബാറ്റിങ് ക്രമത്തിലെ യുക്തിയില്ലായ്മയാണ് വിൻഡീസിന്റെ പ്രധാന പ്രശ്‌നം. അഞ്ച് ഓവറിനുള്ളിൽ കളിയുടെ ഗതി മാറ്റാൻ കഴിയുന്ന ഒട്ടേറെ താരങ്ങൾ ഉള്ളതിനാൽ അപ്രതീക്ഷിത തിരിച്ചുവരവ് വിൻഡീസിന് അസാധ്യമല്ല. ഓൾറൗണ്ടർ ജേസൺ ഹോൾഡറിന്റെ പരിക്ക് ഭേദമാകുമെന്ന് സന്ദർശകർ പ്രതീക്ഷിക്കുന്നു. രാത്രിയിലെ മഞ്ഞുവീഴ്ച കാരണം രണ്ടാമത് ബാറ്റ് ചെയ്യാനാകും ഇരു നായകന്മാരും ഇഷ്ടപ്പെടുക.