തിരുവനന്തപുരം: പൊതുജനങ്ങള്‍ പരാതികള്‍ക്ക് ഒപ്പം പോലീസില്‍ നല്‍കുന്ന ഏത് തെളിവുകള്‍ക്കും രസീത് വാങ്ങി സൂക്ഷിക്കണമെന്ന വ്യവസ്ഥ കര്‍ശനമാക്കുന്നു. പരാതിക്കാരന്‍ അടക്കം സാക്ഷികള്‍ സമര്‍പ്പിക്കുന്ന ഓരോ തെളിവിനും രസീത് നല്‍കണമെന്ന കര്‍ശന വ്യവസ്ഥയാണ് നടപ്പാക്കാനൊരുങ്ങുന്നത്. പരാതിക്കൊപ്പം തെളിവാക്കാന്‍ പരാതിക്കാരന്‍ ഹാജരാക്കുന്ന ബില്ലോ, മുദ്രപത്രമോ, സര്‍ട്ടിഫിക്കറ്റോ മുതല്‍ ശബ്ദരേഖയോ, വീഡിയോ ദൃശ്യമോ വരെ തെളിവായി രേഖപ്പെടുത്തി രസീത് നല്‍കി മാത്രമേ കസ്റ്റഡിയില്‍ വാങ്ങി സൂക്ഷിക്കാന്‍ കഴിയൂ.

ഇതിനൊപ്പം കേസിന്റെ ക്രൈംനമ്പര്‍ മുതല്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ പേര് വരെ രേഖപ്പെടുത്തി സൂക്ഷിക്കണം. ഇതെല്ലാം രേഖപ്പെടുത്താന്‍ പോലീസ് സ്റ്റേഷനുകളിലേക്ക് നല്‍കാനുള്ള പ്രഫോമയുടെ കോപ്പികള്‍ അതാത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് എത്തിക്കഴിഞ്ഞു.

പരാതിയില്‍ എന്ത് നടപടിയുണ്ടായി എന്ന് പിന്നീടൊരിക്കല്‍ അന്വേഷിക്കണമെങ്കില്‍ ഇത് ഉണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാകും. എന്നാല്‍ പിന്നീടുള്ള അന്വേഷണങ്ങള്‍ ഒഴിവാക്കാനും പരാതിയില്‍ നടപടിയുണ്ടായില്ലെന്ന് പിന്നീടാരെങ്കിലും പരാതിപ്പെട്ടാല്‍ കുരിശാകാതിരിക്കാനും പരാതിയുടെ ഒരു രേഖയും പരാതിക്കാരന് നല്‍കാറില്ല. സാധാരണ രസീത് നല്‍കില്ലെന്ന് മാത്രമല്ല ചോദിക്കുന്നവരെ വിരട്ടിവിടുന്നതും പതിവാണ്. നിയമ വ്യവസ്ഥ കര്‍ശനമാക്കുന്നതോടെ ഇനി പരാതികള്‍ക്ക് പരിഹാരം കൂടുതല്‍ ലളിതമാകും.

കേസ് അന്വേഷണത്തിനിടെ പോലീസ് പിടിച്ചെടുക്കുന്ന രേഖകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കേസ് തീര്‍ന്നാലും തിരിച്ചുകിട്ടിയില്ല എന്ന പരാതി അടിക്കടി ഉണ്ടാകാറുണ്ട്. അന്വേഷണം തുടങ്ങുമ്പോള്‍ ജോലിയിലുണ്ടാകുന്ന പോലീസുകാരാകില്ല കേസ് തീരുമ്പോള്‍ സ്റ്റേഷനിലുണ്ടാകുക. അതുകൊണ്ട് തന്നെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പിടിച്ചെടുത്ത വസ്തുക്കള്‍ ചോദിച്ച് എത്തുന്നവര്‍ക്ക് മുന്നില്‍ കൈമലര്‍ത്തി കാണിച്ചാല്‍ തീരും. ഒരു കേസ് അന്വേഷണം പൂര്‍ത്തിയാകുമ്പോഴേക്ക് സര്‍ട്ടിഫിക്കറ്റുകള്‍ മുതല്‍ ആഭരണങ്ങള്‍ വരെ ഇങ്ങനെ നഷ്ടപ്പെടുന്നത് പുതുമയല്ല.

ഉദാഹരണത്തിന് സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ പൂട്ടിയ നിക്ഷേപ സ്ഥാപനത്തിനെതിരായ പരാതി അന്വേഷിക്കുമ്പോള്‍ പരാതിക്കാര്‍ ഓരോരുത്തരും നിക്ഷേപിച്ച തുകയുടെ രേഖകള്‍ പോലീസ് ചോദിച്ചുവാങ്ങും. അതും ഒരോന്നിന്റെയും ഒറിജിനല്‍ തന്നെ വാങ്ങിവയ്ക്കും. ഇതിനിടെ പരാതിക്കാരില്‍ ഒരുവിഭാഗം സമാന്തരമായി കോടതിയെ സമീപിക്കാന്‍ ശ്രമിക്കുന്നു എന്നിരിക്കട്ടെ, അപ്പോള്‍ ഒറിജിനല്‍ രേഖകള്‍ ആവശ്യമായി വരുകയും പോലീസിനെ സമീപിച്ചാല്‍ കിട്ടാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.

ലക്ഷക്കണക്കിന് പേര്‍ക്ക് പണം നഷ്ടപ്പെട്ട പല കേസുകളിലും സമാന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇനിയത് പറ്റില്ല. പോലീസിന് കൈമാറിയ രേഖകളുടെയെല്ലാം പട്ടിക തന്നെ പരാതിക്കാരന്‍ പക്കലുണ്ടാകും. അതില്‍ പറയുന്ന ഓരോന്നും കൃത്യമായി സൂക്ഷിക്കാന്‍ പോലീസ് സ്റ്റേഷനുകളില്‍ ക്രമീകരണം ഉണ്ടാകും. അന്വേഷണം തീരുന്ന മുറയ്ക്ക് ഓരോന്നും തിരിച്ച് കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഉത്തരവാദിയാകും. ഉദ്യോഗസ്ഥരെ സംബന്ധിച്ച് വലിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുന്നതും, അതേസമയം പൊതുജനത്തെ സംബന്ധിച്ച് ഏറെ ആശ്വാസകരവുമാണ് പുതിയ തീരുമാനം.