വിഴിഞ്ഞം: നാളുകളായി ഒപ്പം താമസിച്ച യുവതിയെ മർദിച്ച് അവശയാക്കി പീഡിപ്പിക്കുകയും കെട്ടിത്തൂക്കി കൊല്ലാൻ ശ്രമിക്കുകയും ചെയ്തയാളെ പൊലീസ് അറസറ്റ് ചെയ്തു. കഴുത്തിൽ തോർത്ത് മുറുകിയതോടെ അവശയായ യുവതിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. വിഴിഞ്ഞം പയറ്റുവിളയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. യുവാവിന്റെ ബഹളവും കുട്ടികരയുന്ന ശബ്ദവും കേട്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുക ആയിരുന്നു. തക്ക സമയത്ത് പൊലീസ എത്തിയതാണ് യുവതിയുടെ ജീവന് രക്ഷയായത്.

ഇവരുടെ വീട്ടിലെത്തിയ വിഴിഞ്ഞം പൊലീസ് വാതിൽ ചവിട്ടിത്തുറന്ന് യുവതിയെ രക്ഷിക്കുകയായിരുന്നു. സംഭവത്തിൽ നരുവാമ്മൂട് സ്വദേശി കരടി ഉണ്ണി എന്നു വിളിക്കുന്ന അനിൽകുമാറിനെ(35) പൊലീസ് അറസ്റ്റ് ചെയ്തു. ഒട്ടേറെ കേസുകളിൽ പ്രതിയാണ് അനിൽ. വധശ്രമക്കേസിൽ ജയിലിലായിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയതെന്നു പൊലീസ് പറഞ്ഞു.

പയറ്റുവിളയിലെ വാടകവീട്ടിൽ ഒരുമിച്ച് കഴിയുകയായിരുന്നു അനിലും യുവതിയും യുവതിയുടെ ആദ്യ ബന്ധത്തിലെ കുട്ടിയും. വീട്ടിൽ വച്ച് അനിൽ കഞ്ചാവ് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ, പിരിയാം എന്ന് യുവതി ആവശ്യപ്പെട്ടു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇയാൾ യുവതിയെ മർദ്ദിച്ചതും കൊലപ്പെടുത്താൻ ശ്രമിച്ചതും. ആദ്യം മർദിച്ച ശേഷം ഇറങ്ങിപ്പോയ അനിൽ രാത്രി തിരികെയെത്തി വീണ്ടും മർദിച്ചു. തുടർന്ന് ഇവരെ പീഡിപ്പിക്കുക ആയിരുന്നു.

കഴുത്തിൽ തോർത്ത് മുറുക്കി അവശയാക്കിയ ശേഷം പുതപ്പ് ഉപയോഗിച്ച് ഫാനിന്റെ ക്ലാംപിൽ കെട്ടിത്തൂക്കാൻ ശ്രമിക്കുമ്പോഴാണ് പൊലീസ് എത്തിയത്. കുട്ടിയുടെ നിലവിളി കേട്ടാണ് അയൽക്കാർ പൊലീസിനെ വിളിച്ചത്. വാതിൽ പൊളിച്ച് പൊലീസ് യുവതിയെ ആശുപത്രിയിലാക്കി. അനിലിലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.