തിരുവനന്തപുരം: പ്രണയത്തിലായിരുന്ന യുവതിയെ വീട്ടിൽനിന്നു വിളിച്ചിറക്കി കൊണ്ടുപോകാൻ കാമുകനും സുഹൃത്തുക്കളും ശ്രമിച്ചത് കയ്യാങ്കളിയിലും ഒടുവിൽ രാഷ്ട്രീയസംഘർഷത്തിലുമെത്തി. യുവതിയെ വിളിച്ചിറക്കാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. ഇതോടെ കാമുകനൊപ്പമെത്തിയ സുഹൃത്തുക്കളും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടി. ഒടുവിൽ കാമുകനും സംഘവും പിൻവാങ്ങി. തുടർന്ന് അടുത്ത ദിവസം യുവാവിനൊപ്പമുണ്ടായിരുന്നയാളുടെ വീടിനു നേരേയും ആക്രമണമുണ്ടായി. യുവാവിനൊപ്പം എത്തിയവരെല്ലാം സിപിഎം. അനുഭാവികളും തടഞ്ഞവർ ബിജെപി. അനുഭാവികളുമായതോടെ ഒടുവിൽ വിഷയം രാഷ്ട്രീയമായി മാറി.

ശനിയാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. ആനയറ കിളിക്കുന്നിലെ ഓട്ടോഡ്രൈവറുടെ മകളെ കണ്ണമൂല സ്വദേശിയായ യുവാവ് വീട്ടിൽനിന്നു വിളിച്ചിറക്കിക്കൊണ്ടുപോകാനെത്തി. ഇത് വീട്ടുകാരും നാട്ടുകാരും കൂടി തടഞ്ഞതോടെ കൈയാങ്കളിയിലും സംഘർഷത്തിലുമെത്തി. തുടർന്ന് യുവാവിനൊപ്പമുണ്ടായിരുന്ന സിപിഎം. പ്രാദേശിക നേതാവിന്റെ വീട്ടിൽ ബിജെപി. പ്രവർത്തകർ എത്തി ആക്രമണം നടത്തി. വീട്ടുടമ നൽകിയ പരാതിയിൽ നാല് ബിജെപി. പ്രവർത്തകരെ പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.

തുടർന്ന് പ്രതികളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഞായാറാഴ്ച രാത്രി ബിജെപി. നേതാക്കൾ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും പൊലീസ് വഴങ്ങിയില്ല. സംഭവം അറിഞ്ഞ് നൂറോളം ബിജെപി. പ്രവർത്തകർ സ്റ്റേഷനിൽ തടിച്ചുകൂടി. തുടർന്ന് യുവതിയുടെ വീട്ടുകാരുടെ പരാതിയിൽ സിപിഎം. പ്രവർത്തകർക്കെതിരേയും പൊലീസ് കേസെടുത്തു.