കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽനിന്ന് വിദഗ്ധചികിത്സയ്ക്കായി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്കു റഫർ ചെയ്ത യുവതി വഴിമധ്യേ ആംബുലൻസിൽ പ്രസവിച്ചു. കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ അമ്മയും കുഞ്ഞും യാതൊരു ആരോഗ്യപ്രശ്‌നവും കൂടാതെ രക്ഷപ്പെട്ടു.

കൊട്ടാരക്കര വല്ലം സ്വദേശിനിയായ ഇരുപത്തെട്ടുകാരിയാണ് ആംബുലൻസിൽ പ്രസവിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് കൃഷ്ണരാജ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ എസ്.ഷെമിന എന്നിവരുടെ സമയോചിതമായ പ്രയത്‌നമാണ് ഇവരെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നത്. പ്രസവം നടത്താതെ മുന്നോട്ട് പോകാനാവിലെല്ന്ന് മനസ്സിലാക്കിയ ആംബുലൻസ് ജീവക്കാർ പ്രസവം എടുക്കുക ആയിരുന്നു.

ഞായറാഴ്ച രാവിലെ എട്ടേമുക്കാലോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽനിന്ന് യുവതിയെ തിരുവനന്തപുരം എസ്.എ.ടി.ആശുപത്രിയിലേക്ക് റഫർ ചെയ്തത്. യുവതിയുമായി ആംബുലൻസ് തിരുവനന്തപുരം കാരേറ്റ് എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില വഷളായി. പ്രസവമെടുക്കാതെ മുന്നോട്ടു പോകുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയാകുമെന്നു തിരിച്ചറിഞ്ഞ ഷെമിന വേഗത്തിൽ ആംബുലൻസിൽത്തന്നെ പ്രസവത്തിനുള്ള ഒരുക്കങ്ങൾ നടത്തി.

ഷെമിനയുടെ പരിചരണത്തിൽ യുവതി ആംബുലൻസിനുള്ളിൽ ആൺ കുഞ്ഞിന് ജന്മം നൽകിയപ്പോൾ സമയം 9.15. പൊക്കിൾക്കൊടിബന്ധം വേർപെടുത്തി ഇരുവർക്കും പ്രഥമശുശ്രൂഷ നൽകുകയും ഇരുവരെയും വെഞ്ഞാറമൂട്ടിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.