ഏഴിമല നേവല്‍ അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി കൊച്ചിയിലെത്തി; വെണ്ടുരുത്തി പാലത്തില്‍ നിന്നും ചാടി നീന്തി കരയിലെത്തി; രണ്ടാമത്തെ ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ടു; കാണാതായ ടാന്‍സാനിയന്‍ നാവികന്റെ മൃതദേഹം കണ്ടെത്തി

കാണാതായ ടാന്‍സാനിയന്‍ നാവികന്റെ മൃതദേഹം കണ്ടെത്തി

Update: 2025-06-03 07:59 GMT

കൊച്ചി: കൊച്ചിയില്‍ വെണ്ടുരുത്തി കപ്പല്‍ച്ചാലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ടാന്‍സാനിയന്‍ നാവികന്റെ മൃതദേഹം കണ്ടെത്തി. വെണ്ടുരുത്തി പാലത്തിനു സമീപം കായലില്‍ നിന്നാണ് അബ്ദുല്‍ ഇബ്രാഹിം സാലിഹി (22) ന്റെ മൃതദേഹം കണ്ടെത്തിയത്. കായലില്‍ നീന്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ടാന്‍സാനിയന്‍ കേഡറ്റിനെ കാണാതായത്. കൊച്ചി തേവര വെണ്ടുരുത്തി പാലത്തില്‍ വെച്ചായിരുന്നു സംഭവം. രണ്ട് ദിവസം നീണ്ടു നിന്ന തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

അപകടം പരിശീലനത്തിനിടെ അല്ലെന്ന് നാവികസേന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നാട്ടിലേക്ക് പോകുന്നതിനായി കൊച്ചിയിലെത്തിയതായിരുന്നു ഉദ്യോഗസ്ഥന്‍. ഏഴിമല നേവല്‍ അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയാണ് ഉദ്യോഗസ്ഥന്‍ കൊച്ചിയില്‍ എത്തിയത് എന്നാണ് വിവരം. പരിശീലനത്തിന്റെ ഭാഗമായാണ് പാലത്തില്‍ നിന്ന് ചാടിയത് എന്നാണ് ആദ്യം വന്ന വാര്‍ത്ത. നേവിയും ഫയര്‍ഫോഴ്‌സും രണ്ട് ദിവസമായി തെരച്ചില്‍ നടത്തി വരികയായിരുന്നു.

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ വെണ്ടുരുത്തി പാലത്തില്‍നിന്നു ചാടിയെങ്കിലും ശക്തമായ അടിയൊഴുക്കില്‍പ്പെട്ടു എന്നാണ് കരുതുന്നത്. തിങ്കളാഴ്ച ടാന്‍സാനിയയിലേക്ക് തിരികെ പോകേണ്ടതായിരുന്നു. വൈകിട്ടോടെ മറ്റു നാവിക സേനാ കേഡറ്റുകള്‍ക്കൊപ്പം വെണ്ടുരുത്തി പാലത്തിലെത്തി. ഇതിനിടെ അബ്ദുല്‍ പാലത്തില്‍ നിന്ന് താഴേക്ക് ചാടുകയും നീന്തി കരയിലെത്തുകയും ചെയ്തു.

രണ്ടാമത്തെ ചാട്ടം പക്ഷേ പിഴച്ചു. അബ്ദുല്‍ വെള്ളത്തില്‍നിന്ന് ഉയര്‍ന്നു വന്നില്ല. തുടര്‍ന്ന് ഞായറാഴ്ച രാത്രിയും ഇന്നലെ മുഴുവനും നടന്ന തിരച്ചിലിനൊടുവിലാണ് പാലത്തിന് അടിയില്‍നിന്നു മൃതദേഹം കണ്ടെത്തിയത്.

അതിനിടെ, കൊച്ചിയില്‍ വിനോദസഞ്ചാരത്തിന് എത്തി കടലില്‍ കാണാതായ 2 യെമന്‍ വിദ്യാര്‍ഥികള്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇന്നലെയായിരുന്നു കോയമ്പത്തൂരില്‍നിന്ന് 9 അംഗ വിദ്യാര്‍ഥി സംഘം പുതുവൈപ്പ് വളവ് ബീച്ചിലെത്തിയതും കുളിക്കുന്നതിനിടെ 2 പേരെ കാണാതാകുന്നതും.

Similar News