മസ്ജിദില്‍ പെരുന്നാളിന് സൂക്ഷിച്ച പണം മോഷ്ടിച്ചു; രണ്ടര ലക്ഷം മുടക്കി സെക്കന്‍ ഹാന്‍ഡ് കാര്‍ വാങ്ങി നേരെ പോയത് കൂട്ടുകാരിയെ കാണിക്കാന്‍; ടവര്‍ ലൊക്കേഷന്‍ നോക്കി പിന്നാലെ പൊലീസും; യുവാവിനെ കുരുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

Update: 2025-06-03 11:40 GMT

പാലക്കാട്: പെരുന്നാളിനായി മസ്ജിദില്‍ സൂക്ഷിച്ച പണം മോഷ്ടിച്ച് അതില്‍ നിന്നും രണ്ടര ലക്ഷം രൂപ മുടക്കി വാങ്ങിയ കാറില്‍ കൂട്ടുകാരിയെ കാണാനുള്ള യാത്രയ്ക്കിടെ യുവാവ് അറസ്റ്റില്‍. പെണ്‍സുഹൃത്തിനെ അട്ടപ്പാടിയില്‍ എത്തി കാണാനാകും മുമ്പെയാണ് പിടിവീണത്. ഞായര്‍ പുലര്‍ച്ചെയാണ് സംഭവം നടന്നത്. അബൂബക്കര്‍ എന്ന യുവാവിനെയാണ് പൊലീസ അറസ്റ്റ് ചെയ്തത്.

ഈസ്റ്റ് ഒറ്റപ്പാലത്തെ സുബാത്തുല്‍ ഇസ്ലാം ജമാഅത്ത് പള്ളിയിലാണ് പ്രതി മോഷണം നടത്തിയത്. പെരുന്നാളിന് ബലികര്‍മം നടത്താന്‍ സൂക്ഷിച്ചു വച്ച 6 ലക്ഷത്തോളം രൂപയും കവര്‍ന്ന് പ്രതി നേരെ പൊയത് കാര്‍ വാങ്ങാനാണ്. പാലക്കാട്ടെ യൂസ്ഡ് വെഹിക്കിള്‍ ഷോറൂമിലെത്തി 2.55 ലക്ഷം രൂപ മുടക്കി സെക്കന്‍ ഹാന്‍ഡ് കാര്‍ വാങ്ങി. ബാക്കി തുകയായ 2.85 ലക്ഷം പൊതിഞ്ഞു വണ്ടിയുടെ ഡിക്കിയില്‍ സൂക്ഷിച്ച ശേഷം നേരെ അട്ടപ്പാടിയിലേക്ക് കാര്‍ പെണ്‍സുഹൃത്തിനെ കാണിക്കാനായി പോയി.

പക്ഷെ പ്ലാനില്‍ ചെറിയ വീഴ്ച്ച പറ്റി. മോഷണം നടന്നതിനു പിന്നാലെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസ് പ്രതിയെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് പ്രതിയെ മണ്ണാര്‍ക്കാട് എത്തിയപ്പോഴേക്ക് പൊലീസ് പിടികൂടി. ഇയാളുടെ ടവര്‍ ലൊക്കേഷന്‍ നോക്കി പൊലീസ് പിന്നാലെയുണ്ടായിരുന്നു. ഒടുവില്‍ പ്രതിക്കൊപ്പം കാറും ബാക്കി തുകയുമായി ഒറ്റപ്പാലം സ്റ്റേഷനില്‍ എത്തിച്ചു. അബൂബക്കറിന്റെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം മോഷണ കേസുകളുണ്ടെന്നു പൊലീസ് അറിയിച്ചു.

Similar News