മദ്യത്തിന്‍റെ പേരിലുണ്ടായ തർക്കം; ആറംഗസംഘം വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം; അന്യസംസ്ഥാന തൊഴിലാളിക്ക് പരിക്ക്
ചേര്‍ത്തല: മദ്യത്തിന്‍റെ പേരിൽ നടന്ന തര്‍ക്കത്തെ തുടര്‍ന്ന് ആറംഗസംഘം അന്യ സംസ്ഥാന തൊഴിലാളിയെ വീടുകയറി അക്രമിച്ചതായി പരാതി. പട്ടണക്കാട് അന്ധകാരനഴിയിലാണ് സംഭവം. തലക്കടിയേറ്റ ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശ്ചിമബംഗാള്‍ സ്വദേശി ബിമല്‍കുമാര്‍ മിത്ര (34) ക്കാണ് പരിക്ക് പറ്റിയത്.
പൊതുമാരമത്ത് കരാറുകാരന്‍ പോട്ടച്ചിറ സുനിലിന്‍റെ തൊഴിലാളിയാണ്. നാലുവര്‍ഷമായി അന്ധകാരനഴിയില്‍ താമസിക്കുന്ന ബിമല്‍കുമാര്‍ മിത്ര സുനിലിന്‍റെ അന്ധകാരനഴിയിലെ കുടുംബവീട്ടിലാണ് താമസിച്ചിരുന്നത്. വൈദ്യുതി ബന്ധം വിച്ഛേദിച്ച് വീടിന്‍റെ വാതിലുകള്‍ തകര്‍ത്താണ് അക്രമം നടത്തിയത്. മുറിയിലാകെ ചോരവാര്‍ന്ന നിലയിലായിരുന്നു.
വീടിനും കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. അക്രമത്തില്‍ പരിക്കേറ്റ് അവശനായി കിടന്ന ഇയാളെ ആദ്യം തുറവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. പ്രദേശവാസികളായ ആറുപേരാണ് അക്രമിസംഘത്തിൽ ഉണ്ടായിരുന്നതെന്ന് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. ഇവരെ പറ്റി ബിമല്‍കുമാര്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്.