നായകളുടെ കടിയേറ്റ് പരിക്കേറ്റ മാനിനെ കൊന്ന് കറിവെച്ചു; നാലുപേരെ അറസ്റ്റ് ചെയ്ത് വനംവകുപ്പ്

നായകളുടെ കടിയേറ്റ് പരിക്കേറ്റ മാനിനെ കൊന്ന് കറിവെച്ചു

Update: 2025-05-31 06:30 GMT

സുല്‍ത്താന്‍ബത്തേരി: വയനാട് വന്യജീവിസങ്കേതത്തില്‍ നായകളുടെ കടിയേറ്റ പരിക്കുകളോടെയെത്തിയ പുള്ളിമാനിനെ പിടികൂടി കൊന്ന് കറിവെച്ചു. സംഭവത്തില്‍ നാലുപേരെ വനംവകുപ്പ് അറസ്റ്റുചെയ്തു. നൂല്‍പ്പുഴ മുക്കുത്തിക്കുന്ന സ്വദേശികളായ പുളിക്കചാലില്‍ സുനില്‍ (59), തടത്തില്‍ചാലില്‍ സന്തോഷ് (56), പുത്തൂര്‍ക്കൊല്ലി രാധാകൃഷ്ണന്‍ (48), വാളംവയല്‍ ശിവരാമന്‍ (62) എന്നിവരാണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച ഉച്ചയോടെ സുനിലിന്റെ വീട്ടില്‍വെച്ച് മാനിറച്ചി കറിവെക്കുന്ന സമയത്താണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വനപാലകരെത്തി പരിശോധിച്ചത്. പാകംചെയ്ത ഇറച്ചിയും ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഇറച്ചിയും മുറിക്കാനുപയോഗിച്ച കത്തികളടക്കമുള്ളവയും പാകംചെയ്യാനുള്ള പാത്രങ്ങളും കണ്ടെടുത്തു. വേവിച്ചതും അല്ലാത്തതുമായി 40 കിലോഗ്രാമോളം ഇറച്ചിയുണ്ടായിരുന്നുവെന്ന് വനപാലകര്‍ പറഞ്ഞു.

മാനിന്റെ കൊമ്പുകളുള്‍പ്പെടെയുള്ള തലഭാഗവും ഇവിടെനിന്ന് കണ്ടെടുത്തു. ബാക്കി ഇറച്ചി ഉണക്കിസൂക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നാണ് സൂചന. മുത്തങ്ങ റെയ്ഞ്ചില്‍ തോട്ടാമൂല ഫോറസ്റ്റ് സെക്ഷന്‍ പരിധിയിലാണ് സംഭവം. മുത്തങ്ങ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സഞ്ജയ്കുമാര്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ മുരളീധരന്‍, തോട്ടാമൂല സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. പ്രകാശന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ വിദ്യ, രാജേഷ്, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ ശനിയാഴ്ച ബത്തേരി കോടതിയില്‍ ഹാജരാക്കും.

Tags:    

Similar News