ഓഹരി വിപണിയില്‍ ലാഭമുണ്ടാക്കി നല്‍കാമെന്ന് പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥന്‍ ഒന്നരക്കോടി രൂപ തട്ടിയെടുത്തു; കല്‍പ്പറ്റയിലെ രവിശങ്കര്‍ തട്ടിപ്പ് തുടരുന്നു

Update: 2025-09-13 07:20 GMT

തിരുവനന്തപുരം: ഓഹരി വിപണിയില്‍ ലാഭമുണ്ടാക്കി നല്‍കാമെന്ന് പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥന്‍ ഒന്നരക്കോടി രൂപ തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ സിപിഒ രവിശങ്കറിനെതിരെയാണ് പരാതി.

ഭരതന്നൂര്‍ സ്വദേശി വിജയന്‍ പിള്ള, സഹോദരന്‍ മുരളീധരന്‍ എന്നിവരില്‍ നിന്നാണ് പണം തട്ടിയതെന്നാണ് പരാതി. 2020ല്‍ ഡിജിപി ഓഫീസില്‍ ജോലി ചെയ്യവെയാണ് രവിശങ്കര്‍ പണം തട്ടിയത്. പോലീസില്‍ ഒരുപാട് പേര്‍ക്ക് ലാഭവിഹിതം ഉണ്ടാക്കി കൊടുക്കുന്നുണ്ടെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചാണ് പണം തട്ടിയതെന്ന് പരാതിക്കാര്‍ പറയുന്നു.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണം തിരികെ നല്‍കാന്‍ തയ്യാറാകുന്നില്ലെന്നാണ് പരാതി. രവിശങ്കറിനെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി എഫ്ഐആറുകളുണ്ട്. നിലവില്‍ രവിശങ്കര്‍ കല്‍പ്പറ്റ പോലീസ് ക്യാംപില്‍ ഡ്യൂട്ടിയിലാണ്. തട്ടിയെടുത്ത പണം കൊണ്ട് രവിശങ്കര്‍ പല സ്ഥലങ്ങളിലായി വസ്തു വാങ്ങിയതായി വിവരം ലഭിച്ചിരുന്നതായി പരാതിക്കാര്‍ പറയുന്നു. കേസില്‍ പരാതി നല്‍കിയെങ്കിലും രവിശങ്കറിനെതിരെ നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

പരാതിക്ക് പിന്നാലെ കുറച്ച് ദിവസത്തേക്ക് ഉദ്യോഗസ്ഥാനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് മാറ്റിനിര്‍ത്തിയിരുന്നു. പിന്നീട് തുടര്‍നടപടികള്‍ ഉണ്ടായില്ല. വീണ്ടും ജോലിയില്‍ തിരികെയെത്തി.

Similar News