ജനസംഖ്യയേക്കാള്‍ കുടുതല്‍ ആധാര്‍ ഉടമകള്‍; കേരളത്തില്‍ അധികമുള്ളത് 49 ലക്ഷത്തിലധികമെന്ന് വിവരാവകാശ രേഖ; യുണീക്ക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം സമയബന്ധിതമായി അപ്ഡേറ്റ് ചെയ്യാത്തത് പിഴവിന് കാരണമെന്ന് വിലയിരുത്തല്‍; എസ്.ഐ.ആറിനെ ന്യായീകരിക്കാന്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടി ബിജെപിയും

ജനസംഖ്യയേക്കാള്‍ കുടുതല്‍ ആധാര്‍ ഉടമകള്‍; കേരളത്തില്‍ അധികമുള്ളത് 49 ലക്ഷത്തിലധികമെന്ന് വിവരാവകാശ രേഖ

Update: 2025-11-05 05:29 GMT

കൊച്ചി: കേരളത്തില്‍ യഥാര്‍ഥ ജനസംഖ്യയേക്കാള്‍ കുടുതല്‍ ആധാര്‍ രജിസ്ട്രേഷനുകളുണ്ടെന്ന റിപ്പോര്‍ട്ട് ആയുധമാക്കാന്‍ ബിജെപി. എസ്.ഐ.ആറിനെ ന്യായീകരിക്കാന്‍ വേണ്ടിയാണ് കണക്കുകള്‍ ബിജെപി ചൂണ്ടിക്കാട്ടു്‌നത്. സംസ്ഥാനത്തെ ആകെ ജനസംഖ്യ 3,60,63,000 ആണെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍, 2025 സെപ്റ്റംബര്‍ 30 വരെ വിതരണം ചെയ്ത ആധാര്‍ കാര്‍ഡുകളുടെ എണ്ണം 4,09,68,282 ആണ്. 49 ലക്ഷത്തിലധികം ആധാര്‍ കാര്‍ഡുകള്‍ അധികമുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നല്‍കിയ മറുപടിയിലാണ് ആശയക്കുഴപ്പം വ്യക്തമാക്കുന്നത്. രാജ്യവ്യാപകമായുള്ള പ്രവണതയാണിതെങ്കിലും കേരളത്തില്‍ അന്തരം കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം യുണീക്ക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം സമയബന്ധിതമായി അപ്ഡേറ്റ് ചെയ്യാത്തതാണ് പിഴവിന് കാരണമാകുന്നതെന്നാണ് വിലയിരുത്തല്‍.

മരണമടഞ്ഞ വ്യക്തികളുടെ ആധാര്‍ റദ്ദാക്കാനോ, നിര്‍ജ്ജീവമാക്കാനോ ഉള്ള നടപടികള്‍ കാര്യക്ഷമല്ലാത്തതാണ് വ്യത്യാസത്തിന്റെ പ്രധാന കാരണമെന്ന് കൊച്ചിയിലെ വിവരാവകാശ പ്രവര്‍ത്തകനായ രാജു വാഴക്കാല വ്യക്തമാക്കുന്നു. വിവരങ്ങള്‍ സമയബന്ധിതമായി അപ്ഡേറ്റ് ചെയ്യപ്പെടാത്ത സാഹചര്യം മരിച്ചു പോയവരുടെ രേഖകള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത വര്‍ധിപ്പിക്കുന്നതാണ്. അതിനാല്‍ ഡാറ്റയുടെ കൃത്യതയും സുരക്ഷയും ഉറപ്പാക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും രാജു ചൂണ്ടിക്കാട്ടുന്നു.

രാജ്യ വ്യാപകമായി ഇത്തരത്തില്‍ ഒരു അന്തരം നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയിലെ ജനസംഖ്യ 141 കോടിയിലധികമാണെന്നിരിക്കെ ( 141,22,25,700) വിതരണം ചെയ്ത ആധാര്‍ കാര്‍ഡുകളുടെ എണ്ണം 142 കോടിയിലധികമാണ് (142,95,78,647) . കൃത്യമായി പറഞ്ഞാല്‍ 1,73,52,947 ആധാര്‍ രജിസ്ട്രേഷനുകള്‍ കൂടുതലായുണ്ട്. കേരളത്തിന് പുറമെ, ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ അന്തരം നിലനില്‍ക്കുണ്ട്.

അതേസമയം, ആധാര്‍ ഡാറ്റാബേസിന്റെ കൃത്യത നിലനിര്‍ത്തുന്നതിനും മരണമടഞ്ഞവരുടെ ആധാര്‍ നമ്പറുകള്‍ നിര്‍ജ്ജീവമാക്കുന്ന നടപടി കാര്യക്ഷമായി പുരോഗമിക്കുന്നുണ്ടെന്ന് യുഐഡിഎഐ നല്‍കുന്ന വിശദീകരണം. സിവില്‍ രജിസ്ട്രേഷന്‍ സിസ്റ്റം (സിആര്‍എസ്) വഴി 24 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി ഏകദേശം 1.55 കോടി മരണ രേഖകള്‍ ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ച രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയുമായി (ആര്‍ജിഐ) സഹകരിച്ച് 1.17 കോടിയിലധികം ആധാര്‍ നമ്പറുകള്‍ വിജയകരമായി നിര്‍ജ്ജീവമാക്കി. സിആര്‍എസ് ഇതര സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സമാനമായ ഒരു പ്രക്രിയ നടക്കുന്നുണ്ടെന്നും യുഐഡിഎഐ പറയുന്നു.

ആധാറിന്റെ വെബ്സൈറ്റ് മുഖേനെയും മരിച്ച വ്യക്തികളുടെ വിവരങ്ങള്‍ അറിയിക്കാന്‍ സൗകര്യമുണ്ട്. 2025 ജൂണ്‍ 9 മുതല്‍ ഈ സൗകര്യം നിലവിലുണ്ട്. ഇതിലൂടെ മരിച്ചയാളുടെ ആധാറും മരണ രജിസ്ട്രേഷന്‍ നമ്പറും ഉപയോഗിച്ച് മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ കുടുംബാംഗങ്ങള്‍ക്ക് സാധിക്കും. ഔദ്യോഗിക മരണ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഈ നടപടി പൂര്‍ത്തിയാക്കാനാകും. ബാങ്കുകളില്‍ നിന്ന് മരണ രേഖകള്‍ ശേഖരിക്കുന്നതിനെക്കുറിച്ചും, നൂറ് വയസ് പിന്നിട്ടവരെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ചുമുള്ള പ്രവര്‍ത്തനങ്ങളും തുടരുന്നുണ്ടെന്നാണ് യുഐഡിഎഐ പറയുന്നത്.

അതേസമയം കേരളത്തിലെ ജനസംഖ്യയെക്കാള്‍ അരക്കോടിയിലധികം ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്തുവെന്ന വിവരം നടുക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടത്. ആധാറിന്റെ അടിസ്ഥാനത്തില്‍ വ്യാപകമായി വോട്ടര്‍ പട്ടികയില്‍ അനര്‍ഹര്‍ കടന്നു കൂടിയെന്നും ബുധനാഴ്ച്ച കേരളത്തില്‍ ആരംഭിക്കുന്ന എസ് ഐ ആര്‍ ഏറെ അനിവാര്യമായ പ്രക്രിയയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു.പി.എ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആധാര്‍ അപക്വമായ രാഷ്ട്രീയ സമീപനവും കഴിവു കെട്ട സാങ്കേതികതയും സമന്വയിച്ച സംവിധാനമായിരുന്നുവെന്ന തന്റെ നിരീക്ഷണം ശരിവെക്കുന്നതാണ്, പുറത്തു വന്ന കണക്കുകളെന്ന് രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തില്‍ ജനസംഖ്യയെക്കാള്‍ അധികമായി 49 ലക്ഷത്തിലേറെ ആധാര്‍ കാര്‍ഡുകളുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തിലെ ജനസംഖ്യ 3.60 കോടിയാണ്. എന്നാല്‍ കേരളത്തില്‍ വിതരണം ചെയ്തിരിക്കുന്ന ആധാര്‍ കാര്‍ഡുകളുടെ എണ്ണം 4.10 കോടിയും. ഇത് ഏറെ ആശങ്കയുളവാക്കുന്ന വെളിപ്പെടുത്തലാണ്. ആധാര്‍ കാര്‍ഡുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇതര സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളം വളരെ വലിയ വ്യത്യാസമാണ് രേഖപ്പെടുത്തുന്നത് എന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

യുപിഎ സര്‍ക്കാര്‍ ആധാര്‍ പദ്ധതി നടപ്പിലാക്കിയതു മുതല്‍ തന്നെ അതിന്റെ ഡാറ്റാബേസിനെക്കുറിച്ചും ആധാര്‍ രൂപകല്‍പ്പന ചെയ്ത രീതിയെക്കുറിച്ചും കേന്ദ്രീകൃത നിരീക്ഷണ സംവിധാനങ്ങളുടെ (സെന്‍ട്രല്‍ മോണിറ്ററിംഗ് സിസ്റ്റം) പരിമിതികളെക്കുറിച്ചുമെല്ലാമുള്ള ഗൗരവതരമായ ആശങ്കകള്‍ നിരന്തരം ഉന്നയിച്ചിരുന്നതാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പ്രസ്തുത ആശങ്കകള്‍ ശരി വെക്കുന്നതാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.

രാജ്യസഭയില്‍ പ്രതിപക്ഷ അംഗമായിരിക്കെ യുപിഎ സര്‍ക്കാര്‍ ആധാര്‍ അവതരിപ്പിച്ചതിലെ അലസമായ രീതിയെ 2010 മുതല്‍ തന്നെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. ''ആധാര്‍ ഡാറ്റാബേസില്‍ നിരവധി വ്യാജ എന്‍ട്രികള്‍ ഉണ്ട്. അതില്‍ പാകിസ്ഥാന്‍ ചാരന്മാരും ഉള്‍പ്പെടുന്നു. ഇത് ആധാര്‍ ഡാറ്റാബേസ് വളരെ മോശമായ രീതിയില്‍ രൂപപ്പെടുത്തിയതാണെന്ന് തെളിയിക്കുന്നതാണ്. 2016ല്‍ രാജ്യസഭയില്‍ ഇക്കാര്യം ഉന്നയിച്ചതാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

Tags:    

Similar News