മൂന്നു ദിവസത്തില്‍ ബോംബ് ഭീഷണിയുണ്ടായത് 15 വിമാനങ്ങള്‍ക്ക് നേരെ; സുരക്ഷ ഉറപ്പാക്കാന്‍ യാത്രക്കാര്‍ക്കൊപ്പം സാധാരണ വേഷത്തില്‍ ഇനി അവരുമുണ്ടാകും; ആഭ്യന്തര, അന്തര്‍ദേശീയ സെക്ടറുകളില്‍ സുരക്ഷ കൂട്ടും; 'ആകാശ യുദ്ധത്തെ' പ്രതിരോധിക്കാന്‍ ഇന്ത്യ

മൂന്നു ദിവസത്തില്‍ ബോംബ് ഭീഷണിയുണ്ടായത് 15 വിമാനങ്ങള്‍ക്ക് നേരെ

Update: 2024-10-19 08:58 GMT

ന്യൂഡല്‍ഹി: രാജ്യത്ത് വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണിയുള്‍പ്പടെയുള്ള സുരക്ഷപ്രശ്നങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നടപടി കടുപ്പിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം.വിമാനങ്ങളില്‍ ഇനി മുതല്‍ സ്‌കൈ മാര്‍ഷലുകളുടെ സേവനം ഉറപ്പ് വരുത്തും.

തിരഞ്ഞെടുത്ത സെക്ടറുകളിലെ വിമാനങ്ങളുടെ യാത്രയില്‍ ഇനി മുതല്‍ യാത്രക്കാര്‍ക്കൊപ്പം സുരക്ഷയ്ക്കായി എത്തുന്ന ബ്ലാക് ക്യാറ്റ്‌സുകളാണ് സ്‌കൈ മാര്‍ഷലുകള്‍.നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്ജി) കമാന്‍ഡോകളാകും യാത്രക്കാര്‍ക്കൊപ്പം ഉണ്ടാകുക.

രാജ്യത്ത് നിരവധി വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി പോലുള്ളവ അടുത്തകാലത്തായി വര്‍ദ്ധിക്കുന്നത് കണക്കിലെടുത്താണ് സര്‍ക്കാരിന്റെ ഈ സുപ്രധാന തീരുമാനം.തിരഞ്ഞെടുത്ത ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങളില്‍ സ്‌കൈ മാര്‍ഷലുകള്‍ സുരക്ഷയൊരുക്കും.സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി പ്രോട്ടോകോള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ബ്ലാക് ക്യാറ്റ്‌സ്, സ്‌കൈ മാര്‍ഷലുകള്‍ എന്നൊക്കെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും യൂണിഫോമില്‍ തോക്കുംപിടിച്ചായിരിക്കില്ല ഇവരുടെ ഡ്യൂട്ടി.

അവരും സാധാരണ യാത്രക്കാരെ പോലെ

എയര്‍ മാര്‍ഷലുകള്‍ ആയുധധാരികളായ സുരക്ഷാ ഭടന്‍മാരുടെ വേഷത്തില്‍ ആയിരിക്കില്ല വിമാനത്തില്‍ ഉണ്ടാകുക. സാധാരണ യാത്രക്കാരെ പോലെ അവരും സഞ്ചരിക്കും.ഒരാളോ രണ്ടു പേരോ ഒരു വിമാനത്തില്‍ ഉണ്ടാകും.അവരുടെ കയ്യില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ ആയുധങ്ങള്‍ ഉണ്ടാകും.വിമാനം റാഞ്ചുന്നത് തടയാനുള്ള ചില ഉപകരണങ്ങളുമുണ്ടാകും.ഇവരെ കുറിച്ച് വിമാനത്തിലെ യാത്രക്കാര്‍ക്ക് അറിവുണ്ടാവില്ല.പൈലറ്റ് ഇന്‍ കമാന്റിന് മാത്രമാണ് ഇവരെ തിരിച്ചറിയാനാകുക.യാത്രക്കാരെ സുരക്ഷിതമാക്കുന്നതിനുള്ള തന്ത്രങ്ങളില്‍ പരിശീലനം ലഭിച്ചവരാകും സ്‌കൈ മാര്‍ഷലുകള്‍.

നിലവില്‍ എന്‍.എസ്.ജിക്ക് കീഴില്‍ 40 സ്‌കൈ മാര്‍ഷലുകളാണ് ഉള്ളത്.എണ്ണം 110 ആക്കാന്‍ വ്യോമയാന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള 15 വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ സുരക്ഷാ ക്രമീകരണം കൊണ്ടു വരുന്നത്. എയര്‍ ഇന്ത്യയുടെ മുംബയ്-ന്യൂയോര്‍ക്ക്, ഇന്‍ഡിഗോയുടെ മുംബയ്-റിയാദ്, തുടങ്ങി നിരവധി വിമാനങ്ങള്‍ക്ക് നേരെ വ്യാജ ഭീഷണി ഉയര്‍ന്നിരുന്നു.

3 ദിവസത്തില്‍ 15 വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി

രാജ്യത്തെ വ്യോമയാന ഗതാഗതത്തെ പ്രതിസന്ധിയില്‍ ആക്കുകയാണ് തുടര്‍ച്ചയായി ലഭിക്കുന്ന ഭീഷണി സന്ദേശങ്ങള്‍.തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള 15 വിമാനങ്ങള്‍ക്ക് നേരെയാണ് ബോംബ് ഭീഷണി ഉയര്‍ന്നത്.എയര്‍ ഇന്ത്യയുടെ മുംബൈ-ന്യൂയോര്‍ക്ക്, ഇന്‍ഡിഗോ മുംബൈ-റിയാദ്, ഇന്‍ഡിഗോ മുംബൈ-ഡല്‍ഹി, അലാസ്‌ക മുംബൈ-ബംഗളൂരു, എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ചിക്കാഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അയോധ്യ-ബംഗളൂരു, മധുര-സിംഗപ്പൂര്‍, ഇന്‍ഡിഗോ ദമാം-ലക്‌നൗ, സ്‌പൈസ് ജെറ്റിന്റെ ദര്‍ബംഗ-മുംബൈ, അലാസ്‌കയുടെ ബാംഗ്‌ദോഗ്ര-ബംഗളൂരു, അലയന്‍സ് എയറിന്റെ അമൃത്സര്‍-ഡെറാഡൂണ്‍-ഡല്‍ഹി എന്നീ വിമാനങ്ങള്‍ക്കും ബോംബ് ഭീഷണിയുണ്ടായി.

മധുര-സിംഗപ്പൂര്‍ വിമാനം സിംഗപ്പൂര്‍ ആംഡ് ഫോഴ്സിന്റെ രണ്ട് ഫൈറ്റര്‍ ജെറ്റുകളുടെ അകമ്പടിയോടെയാണ് സിംഗപ്പൂര്‍ ചാംഗി വിമാനത്താവളത്തില്‍ ഇറക്കിയത്.അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഉള്‍പ്പെടെ ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടി.പിന്നാലെ ഇന്റലിജന്‍സ് ബ്യൂറോയും എന്‍ഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഭീഷണി സന്ദേശങ്ങളില്‍ സുരക്ഷാ ഏജന്‍സികള്‍ പ്രാഥമിക അന്വേഷണം നടത്തി വ്യോമയാന മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി.

വ്യാജ സന്ദേശങ്ങള്‍ക്ക് പിന്നിലുള്ളവര്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തണമെന്ന് വിമാന കമ്പനികള്‍ വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് സ്‌കൈ മാര്‍ഷലുകളുടെ സേവനം വരുന്നത്.

Tags:    

Similar News