നീര്‍ച്ചാല്‍ നീളത്തില്‍ നികത്തി ചെറിയ കള്ളികളായി ഇടയ്ക്ക് ഭിത്തികെട്ടി തിരിച്ച് കോണ്‍ക്രീറ്റ് ചെയ്തത് സെപ്റ്റിക് ടാങ്കുണ്ടാക്കാന്‍; കൈയ്യേറ്റ മതിലുകള്‍ പൂര്‍ണ്ണമായും പൊളിക്കാനും മടി; ആലപ്പുഴ കിടങ്ങാംപറമ്പ് വാര്‍ഡിലെ വന്‍കിടക്കാരുടെ കൈയ്യേറ്റങ്ങള്‍ പൂര്‍ണ്ണമായും തൊടാന്‍ അധികാരികള്‍ക്ക് ഭയമോ?

Update: 2025-07-18 08:37 GMT

ആലപ്പുഴ: ആലപ്പുഴ കിടങ്ങാംപറമ്പ് വാര്‍ഡിലെ വന്‍കിടക്കാരുടെ കൈയ്യേറ്റങ്ങള്‍ പൂര്‍ണ്ണമായും തൊടാന്‍ അധികാരികള്‍ക്ക് ഭയമോ? കയ്യേറ്റം പൊളിപ്പിക്കുമ്പോഴും അവര്‍ക്ക് എന്തെങ്കിലും ആനുകൂല്യം നല്‍കാനാണ് ശ്രമം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടര്‍ന്നാണ് പൊളിപ്പിക്കല്‍ തുടങ്ങിയത്. കോടതിയില്‍ നിന്നും തിരിച്ചടിയുണ്ടാകുമെന്ന് കരുതിയാണ് ഇത്. അതിനിടെ നീര്‍ചാല്‍ അതേ വീതിയില്‍ പുനസ്ഥാപിക്കുന്നുമില്ല. വലിയ കയ്യേറ്റങ്ങള്‍ നടന്നുവെന്ന് നീര്‍ചാല്‍ വീണ്ടെടുക്കല്‍ തെളിയിക്കുന്നു. നീര്‍ചാലിന് മുകളില്‍ സെപ്റ്റിക് ടാങ്ക് പോലും പണിതും. ഇപ്പോഴും സമ്പന്നരായ കൈയ്യേറ്റക്കാരെ സഹായിക്കാന്‍ നഗരസഭ ശ്രമിക്കുന്നു എന്ന സംശയം നാട്ടുകാര്‍ക്ക് മാറിയിട്ടില്ല.

2024 നവംബര്‍ 6 ന് കിടങ്ങാംപറമ്പ് വാര്‍ഡിലെ മിച്ചഭൂമി കൈയ്യേറി നീര്‍ച്ചാല്‍ നികത്തിയവര്‍ക്ക് 14 ദിസത്തിനകം കൈയ്യേറ്റം ഒഴിയാന്‍ നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. കൈയ്യേറ്റക്കാര്‍ ഒഴിഞ്ഞില്ല. തുടര്‍ന്ന് 2024 ഡിസംബര്‍ 10 നും,2025 ജനുവരി 27നും രണ്ട് പരാതികള്‍ മുഖ്യമന്ത്രിക്ക് അയച്ചു.രണ്ട് പരാതികളും ആലപ്പുഴയില്‍ വന്നു പിന്നെ നടപടി ആയില്ല. മുഖ്യമന്ത്രിക്ക് പരാതി അയക്കുന്നതിന് മുന്‍പ് എം എല്‍ എ യെ ഈ കൈയ്യേറ്റത്തെ കുറിച്ചുള്ള വിവരം 2024 സെപ്റ്റംബറില്‍ തന്നെ അറിയിച്ചിരുന്നു. വീണ്ടും 2024 ഡിസംബര്‍ 9 നും എം എല്‍ എ യെ അറിയിച്ച ശേഷമാണ് 2025 ഡിസംബര്‍ 10 ന് മുഖ്യമന്ത്രിക്കും, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, കളക്ടര്‍, തഹസീല്‍ദാര്‍, മുനിസിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്ക് ആദ്യത്തെ പരാതി അയക്കുന്നത്. മുഖ്യ മന്ത്രിക്ക് കൊടുത്ത രണ്ട് പരാതികളും നടപടി എടുക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആലപ്പുഴയില്‍ വരും പിന്നെ ആ ഫയലില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതിനിടെ ഇതെല്ലാം മുഖ്യമന്ത്രി തിരിച്ചറിഞ്ഞു. അങ്ങനെയാണ് ഒഴുപ്പിക്കലിലേക്ക് കാര്യങ്ങളെത്തിയത്.

ഇതേ നീര്‍ച്ചാല്‍ പുനസ്ഥാപിക്കാത്തതിനെതിരെ 2023 ജൂണില്‍ ആലപ്പുഴ നഗരസഭക്കെതിരെ ഒരു കോടതി അലക്ഷ്യ കേസുണ്ടെന്നുള്ള വിവരവും പുറത്തുവന്നത് നടപടികള്‍ക്ക് കാരണമായി. ആ കേസുമായി ബന്ധപ്പെട്ടാണ് 3 മാസം മുന്‍പ് ലീഗല്‍ സര്‍വീസ്സസ് ജഡ്ജി പ്രമോദ് മുരളി ഈ ഭാഗത്തെ കൈയ്യേറ്റങ്ങള്‍ കാണാന്‍ എസ് എം സില്‍ക്സ് ഉടമ സന്തോഷിന്റെ വീടിന്റെ പുറകിലേക്ക് ഇറങ്ങാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ വീടിന്റെ അടുക്കളയില്‍ കൂടി കയറി ഇറങ്ങി കൈയ്യേറ്റം ബോധ്യപ്പെട്ട് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. രണ്ടു വര്‍ഷത്തിന് മേലായി രഹസ്യമാക്കി വെച്ചിരുന്ന നഗരസഭക്ക് എതിരെയുള്ള കോടതി അലക്ഷ്യ കേസും ഇതോടെ പുറത്തറിഞ്ഞു. ഇതോടെയാണ് നടപടികളിലേക്ക് കടന്നത്. മറുനാടന്‍ നിരന്തരം വാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു.

1,34000 രൂപ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ നഗരസഭ അനുവദിച്ചത് 100% കൈയ്യേറ്റമാണെന്ന് തെളിഞ്ഞതിനാലാണ്. ഈ മാസം ഒന്നാം തീയതി ഒഴിപ്പിക്കല്‍ തുടങ്ങി ജൂലൈ മൂന്നിന് തന്നെ കൈയ്യേറ്റം ഒഴിപ്പിച്ചൂ, നീര്‍ച്ചാല്‍ പുനസ്ഥാപിച്ചൂ എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തയും ചിലര്‍ പ്രചരിപ്പിച്ചു. ഇതും വിവാദമായി. തുടര്‍ന്ന് ഒഴിപ്പിക്കല്‍ നടപടികള്‍ നിറുത്തിവെയ്ക്കുകയും ചെയ്തു. ജൂലൈ 13 ന് വീണ്ടും ഒഴിപ്പിക്കല്‍ നടപടി പുനരാരംഭിച്ചു. അന്നു മുതല്‍ ലീഗല്‍ സര്‍വീസ്സസ് ജഡ്ജി അടുക്കളയില്‍ കൂടി കയറി ഇറങ്ങി കൈയ്യേറ്റം ബോധ്യപ്പെട്ട കൈയ്യേറ്റക്കാരന്റെ വീടിന്റെ പുറകിലെ കൈയ്യേറ്റങ്ങള്‍ പൊളിക്കുകയാണ്. ഇവിടേയും ചില ഇളവുകള്‍ നല്‍കുന്നുണ്ട്.

നീര്‍ച്ചാല്‍ നീളത്തില്‍ നികത്തിയിട്ട് അതില്‍ ചെറിയ കള്ളികളായി ഇടയ്ക്ക് ഭിത്തികെട്ടി തിരിച്ച് കോണ്‍ക്രീറ്റ് ചെയ്തും, സ്ലാബിട്ടും, വലിയ കരിങ്കല്‍, മെറ്റല്‍, ഇഷ്ടിക എല്ലാം ഇട്ട് കമ്പിയുള്‍പ്പടെ കൊണ്ട് നല്ല ഉറപ്പില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഒരിക്കലും പൊളിക്കേണ്ടി വരില്ല എന്ന് കരുതി അറിഞ്ഞ് നികത്തിയ സ്ഥലം മൊത്തം ഇപ്പോള്‍ ഇടിച്ചു പൊളിക്കുകയാണ്. എന്നാല്‍ ഇതെല്ലാം സെപ്റ്റിക് ടാങ്കുണ്ടാക്കാനായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ആ ഭാഗത്തെ മതില്‍ മൊത്തം പൊളിക്കേണ്ടതാണ്. മാത്രമല്ല കൈയ്യേറ്റം ഒഴിഞ്ഞ് പുറകോട്ടു മാറ്റിയ ഷീറ്റിന്റെ മുന്നിലും ഇനിയും പൊളിക്കാനുണ്ട്. ഈ വിവരം നഗരസഭ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ അറിയിച്ചിട്ടുമുണ്ട്.

ഈ ഭാഗത്ത് ഇനിയും നീര്‍ച്ചാലിന്റെ ആഴം കുറേകൂടി കൂട്ടേണ്ടതുണ്ട്. ഗോഡൗണ്‍ നില്‍ക്കുന്ന ഭാഗം അളന്നു കഴിഞ്ഞാല്‍ ഗോഡൗണിന്റെ കുറച്ച് ഭാഗം പൊളിക്കേണ്ടി വരും. ആല്‍ഫ കോളേജിന്റെ പടിഞ്ഞാറോട്ടുള്ള ഭാഗവും ഇനിയും നീര്‍ച്ചാലിനായി നല്ലപോലെ കുഴിക്കാനുണ്ട്. ഇതെല്ലാം പൊളിക്കല്‍ പൂര്‍ണ്ണമാക്കാതിരിക്കാനുള്ള അട്ടിമറിയാണോ എന്ന സംശയം ഉയര്‍ത്തുന്നുണ്ട്.

Similar News