കെഎല്‍എം, വിര്‍ജിന്‍, ഡെല്‍റ്റ കമ്പനികളുമായി കോഡ് ഷെയറിങ്ങിന് ധാരണയിലായി ഇന്‍ഡിഗോ; ഇന്ത്യയിലെ മിക്ക എയര്‍പോര്‍ട്ടുകളില്‍ നിന്നും ഇനി ലോകം എമ്പാടും പറക്കാം; അനേകം പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി വീണ്ടും എയര്‍ ഇന്ത്യ

അനേകം പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി വീണ്ടും എയര്‍ ഇന്ത്യ

Update: 2025-06-02 03:05 GMT

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ, തങ്ങളുടെ വടക്കെ അമേരിക്ക, യൂറോപ്പ്, ബ്രിട്ടന്‍ എന്നിവിടങ്ങളിലേക്കുള്ള ദീര്‍ഘദൂര സര്‍വ്വീസുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി എയര്‍ ഫ്രാന്‍സ് - കെ എല്‍ എം, വെര്‍ജിന്‍ അറ്റ്‌ലാന്റിക്, ഡെല്‍റ്റ തുടങ്ങിയ വിമാനക്കമ്പനികളുമായി കരാര്‍ ഒപ്പുവെച്ചു എന്ന് ഇന്‍ഡിഗോ പ്രതിനിധി ഇന്നലെ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വ്യോമയാന വിപണിയായ ഇന്ത്യയില്‍ ഇന്‍ഡിഗോയ്ക്ക് വിപുലമായ സേവന നെറ്റ്വര്‍ക്കാണ് ഉള്ളത്. ഇപ്പോള്‍ അന്താരാഷ്ട്ര സര്‍വ്വീസുകളും വിപുലപ്പെടുത്തുകയാണ്.

അതിനു പുറമെ കമ്പനി 70 പുതിയ വിമാനങ്ങള്‍ക്കായി നല്‍കിയ ഓര്‍ഡറില്‍, 30 എണ്ണം എയര്‍ബസ് എ 350 ജെറ്റുകളാക്കി മാറ്റുമെന്നും മറ്റൊരു വാര്‍ത്താ കുറിപ്പില്‍ ഇന്‍ഡിഗോ അറിയിച്ചു. ഇപ്പോള്‍ ഉണ്ടാക്കിയ കരാര്‍ നിലവില്‍ വന്നാല്‍, ഇതില്‍ പങ്കാളികളായ കമ്പനികളുടെ വിമാനങ്ങളില്‍ ഇന്ത്യയ്ക്ക് പുറത്ത് സ്വന്തം പേരില്‍ ടിക്കറ്റ് നല്‍കാന്‍ ഇന്‍ഡിഗോയ്ക്ക് കഴിയും. അതുപോലെ, യൂറോപ്പിലേക്കും വടക്കെ അമേരിക്കയിലെക്കും, ആംസ്റ്റര്‍ഡാം, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓണ്‍വേര്‍ഡ് യാത്ര സൗകര്യം ഒരുക്കാനും കഴിയും.

ജൂലായ് മുതലായിരിക്കും ഇന്‍ഡിഗോയുടെ ആംസ്റ്റര്‍ഡാം, മാഞ്ചസ്റ്റര്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുക്. എയര്‍ ഫ്രാന്‍സ് - കെ എല്‍ എം, വെര്‍ജീന്‍ അറ്റ്‌ലാന്റിക് എന്നിവയ്ക്ക് ഇപ്പോള്‍ തന്നെ ഇന്‍ഡിഗോയുടെ ഡൊമെസ്റ്റിക് വിമാനങ്ങളില്‍ കോഡ് ഷെയറിംഗ് ഉണ്ട്. ഡെല്‍റ്റയുമായുള്ള പങ്കാളിത്തം ഇപ്പോള്‍ ഉണ്ടാക്കിയതാണ്. കോവിഡിന് ശേഷം, അമേരിക്കന്‍ വിമാനക്കമ്പനിയായ ഡെല്‍റ്റക്ക് ഇന്ത്യയിലേക്ക് സര്‍വ്വീസുകളില്ല. നേരത്തെ ഉണ്ടായിരുന്ന സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്ന് ന്യൂഡല്‍ഹിയില്‍ നടന്ന എയര്‍ലൈന്‍ ഉച്ചകോടിയില്‍ അവര്‍ വ്യക്തമാക്കിയിരുന്നു. 2030 ഓടെ 600 വി9മാന സര്‍വ്വീസുകള്‍ നടത്താനാണ് ഇന്‍ഡിഗോ ഉദ്ദേശിക്കുന്നത്.

പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങി എയര്‍ ഇന്ത്യ

പുതിയ വിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ടാറ്റ ഗ്രൂപ്പ് കമ്പനിയായ എയര്‍ ഇന്ത്യ എയര്‍ബസ്, ബോയിംഗ് എന്നീ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. 2023 ലെ വന്‍ ഇടപാട് കൂടാതെ 200 അധിക സിംഗിള്‍ - ഐസല്‍ വിമാനങ്ങള്‍ കൂടി വാങ്ങാനാണ് ഇപ്പോള്‍ എയര്‍ ഇന്ത്യ ഉദ്ദേശിക്കുന്നത്. വിവിധ വലിപ്പങ്ങളിലുള്ള നൂറോളം വിമാനങ്ങള്‍ വാങ്ങുന്നതിനാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നതെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് വിമാന നിര്‍മ്മാണ കമ്പനികളില്‍ ബോയിംഗിനാണ് ഓര്‍ഡര്‍ ലഭിക്കാന്‍ സാധ്യത ഏറെയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 777 എക്സ് ജെറ്റുകള്‍ വില്‍ക്കാനാണ് ബോയിംഗ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതേ കുറിച്ച് എയര്‍ ഇന്ത്യയോ, ബോയുംഗോ, എയര്‍ബസ്സോ പ്രതികരിച്ചിട്ടില്ല.

Tags:    

Similar News