രാഹുല്‍ മാങ്കൂട്ടത്തില്‍ കര്‍ണാടകയിലെ വിവിധ ഫാം ഹൗസുകളിലും റിസോര്‍ട്ടുകളിലുമായി മാറി മാറിക്കഴിയുന്നു; ഒളിവ് സങ്കേതങ്ങള്‍ മാറുന്നത് അന്വേഷണ സംഘത്തില്‍ നിന്നും വിവരങ്ങള്‍ ചോരുന്നതിനാലോ? ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടുപേര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍; ഫോര്‍ച്യൂണര്‍ കാറും പിടിച്ചെടുത്തു; പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താന്‍ നീക്കം

Update: 2025-12-07 15:03 GMT

ബെംഗളൂരു: ലൈംഗിക പീഡന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടുപേര്‍ ബംഗളുരുവില്‍ അറസ്റ്റില്‍. ബംഗളൂരുവില്‍ രാഹുലിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ജോസ്, റെക്‌സ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കര്‍ണാടക - തമിഴ്‌നാട് അതിര്‍ത്തിയിലെ ബാഗല്ലൂരിലെ ഒളിവ് സങ്കേതത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് രാഹുലിനെ എത്തിച്ചത് ഇവരാണെന്ന് പൊലീസ് പറയുന്നു. രക്ഷപ്പെടാന്‍ ഇവര്‍ ഉപയോഗിച്ച ഫോര്‍ച്യൂണര്‍ കാറും പൊലീസ് പിടിച്ചെടുത്തു. ഇരുവരെയും ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടച്ചു.

മലയാളിയായ ജോസ് വര്‍ഷങ്ങളായി ബെംഗളൂരുവിലാണ് താമസം. കേരളത്തിലെയും ബെംഗളൂരുവിലെയും കോണ്‍ഗ്രസ് നേതാക്കളുമായി റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന ജോസിന് അടുത്ത ബന്ധമാണുള്ളത്. രാഹുലിനെ ഒളിവില്‍ പോകാനായി കര്‍ണാടകയില്‍ എല്ലാ സഹായവും ചെയ്തത് ജോസായിരുന്നുവെന്നാണ് വിവരം. കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോഴും ഒളിവിലാണ്. രാഹുലിനെ കണ്ടെത്താന്‍ പുതിയ അന്വേഷണസംഘത്തെ ക്രൈംബ്രാഞ്ച് നിയോഗിച്ചിട്ടുണ്ട്. ആദ്യ സംഘത്തില്‍ നിന്ന് അന്വേഷണ വിവരങ്ങള്‍ രാഹുലിന് ചോരുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

ആദ്യപരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനുപിന്നാലെ രാഹുല്‍ ഒളിവില്‍ പോകുകയായിരുന്നു. ബംഗളൂരുവില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് ആദ്യം ലഭിച്ച വിവരം. കഴിഞ്ഞ 11 ദിവസമായി അതിവിദഗ്ധമായാണ് രാഹുല്‍ പൊലീസിന്റെ കൈയില്‍പ്പെടാതെ രക്ഷപ്പെട്ടത്. പ്രമുഖരടക്കമുള്ളവര്‍ രാഹുലിനെ സഹായിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ വ്യാഴാഴ്ച യുവതി പരാതിയുമായി മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ എത്തിയ ഉടന്‍ രാഹുല്‍ പാലക്കാട് നിന്ന് മുങ്ങിയിരുന്നു.

സിസിടിവി ക്യാമറകളുള്ള റോഡുകള്‍ പരമാവധി ഒഴിവാക്കിയായിരുന്നു യാത്ര.സുഹൃത്തായ യുവ നടിയുടെ ചുവന്ന പോളോ കാറില്‍ പൊള്ളാച്ചി വരെ എത്തി. അവിടെ നിന്ന് മറ്റൊരു കാറില്‍ കോയമ്പത്തൂരിലേക്ക്. അവിടെ നിന്ന് തമിഴ്‌നാട് - കര്‍ണാടക അതിര്‍ത്തിയിലേക്ക്. ബാഗല്ലൂരിലെ റിസോര്‍ട്ടില്‍ ഞായറാഴ്ച മുതല്‍ ഒളിവില്‍ കഴിഞ്ഞ രാഹുല്‍ അന്വേഷണ സംഘം എത്തുന്നതറിഞ്ഞ് രാവിലെ ഇവിടെ നിന്ന് മുങ്ങുകയായിരുന്നു. പിന്നീട് ബാഗല്ലൂരിലെ ഒരു വീട്ടിലേക്കും മാറിയിരുന്നുവെന്നാണ് കണ്ടെത്തല്‍.

രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പുതിയ അന്വേഷണ സംഘം ബെംഗളൂരുവിലേക്ക് തിരിച്ചിരുന്നു. ഇതിനിടെയാണ് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയ രണ്ടുപേരെ പൊലീസ് പിടികൂടുന്നത്. രാഹുലിനെതിരായ രണ്ടാം കേസിലെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങുകയാണ് പൊലീസ്. രണ്ടാം കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യേപക്ഷ നാളെ കോടതി പരിഗണിക്കും. ഒളിവിലുള്ള എംഎല്‍എയെ പിടിക്കാനാകാത്തത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയചര്‍ച്ചയായി മാറിക്കഴിഞ്ഞു.

കര്‍ണാടകയിലെ വിവിധ ഫാം ഹൗസുകളിലും റിസോര്‍ട്ടുകളിലുമായി മാറി മാറിക്കഴിയുകയാണ് രാഹുലെന്നാണ് പൊലീസ് നിഗമനം. അഭിഭാഷകരുടെ അടക്കം സംരക്ഷണവും ഉണ്ടെന്നാണ് വിവരം. ആദ്യ കേസില്‍ 15 വരെ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. രണ്ടാമത് എടുത്ത കേസാണിപ്പോള്‍ രാഹുലിനും പൊലീസിനും പ്രോസിക്യൂഷനും വെല്ലുവിളിയായിരിക്കുന്നത്. ഊരും പേരുമില്ലാത്ത പരാതി രാഷ്ട്രീയപ്രേരിതമെന്നാണ് രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയ ആളെ കണ്ടെത്തി മൊഴിയെടുക്കലാണ് പൊലീസ് സംഘത്തിന് മുന്നിലെ പ്രതിസന്ധി.

ബെംഗളൂരുവില്‍ താമസിക്കുന്നുവെന്ന് കരുതുന്ന പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കേസിലെ വിശദാംശങ്ങള്‍ കോടതിയില്‍ ഹാജരാക്കേണ്ട ബാധ്യത പ്രോസിക്യൂഷനുമുണ്ട്. പൊലീസിന് പകരം കെപിസിസി അധ്യക്ഷന് കൊടുത്ത പരാതി രാഷ്ട്രീയപ്രേരിതമല്ലേ എന്ന ചോദ്യം കോടതിയില്‍ നിന്ന് തന്നെ ഉണ്ടായിരുന്നു. രണ്ടാം കേസില്‍ അറസ്റ്റ് തടയാത്തതാണ് രാഹുല്‍ ഒളിവില്‍ തുടരാന്‍ കാരണം. തെരഞ്ഞെടുപ്പ് വരെ അറസ്റ്റ് നീട്ടി വിവാദം നിലനിര്‍ത്തുകയാണ് സിപിഎം ലക്ഷ്യമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ആവര്‍ത്തിച്ചു. എന്നാല്‍, രാഹുലിനെ പുറത്താക്കിയെങ്കിലും ഇപ്പോഴും കോണ്‍ഗ്രസ് തന്നെ സംരക്ഷണം നല്‍കുന്നുവെന്നാണ് സിപിഎമ്മിന്റെ മറുപടി.

Similar News