അയോണയുടെ മരണം അമ്മ വിദേശത്തേയ്ക്ക് പോകുന്നതിന്റെ സങ്കടത്താലോ? പ്ലസ്ടു വിദ്യാര്‍ഥിനിയുടെ വൃക്ക തിരുവനന്തപുരത്ത് എത്തിച്ചത് വിമാനത്തില്‍; അഞ്ച് പേര്‍ക്ക് പുതുജീവനേകി 17കാരിയുടെ മടക്കം

Update: 2026-01-15 13:15 GMT

കണ്ണൂര്‍: അഞ്ച് പേര്‍ക്ക് പുതുജീവനേകി പ്ലസ്ടു വിദ്യാര്‍ഥിനിയായ അയോണ മോന്‍സണ്‍ മടങ്ങി. സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി ഗുരുതരമായി പരുക്കേറ്റ പ്ലസ് വിദ്യാര്‍ഥിനിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെയാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പയ്യാവൂര്‍ ഇരൂഡ് സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാം നിലയില്‍നിന്ന് പ്ലസ്ടു വിദ്യാര്‍ഥിനിയായ അയോണ മോന്‍സണ്‍ ചാടിയത്. തുടര്‍ന്നു ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിനി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ലാബ് പരീക്ഷയടക്കം നടക്കാനിരിക്കെയായിരുന്നു വിദ്യാര്‍ഥിനി ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അയോണയുടെ അമ്മ വിദേശത്തേയ്ക്ക് പോകാനിരിക്കുകയായിരുന്നുവെന്നും ഇക്കാരണത്താല്‍ കുട്ടി സങ്കടത്തിലായിരുന്നുവെന്നും വിവരമുണ്ട്. രാവിലെ സ്‌കൂളിലെത്തിയ കുട്ടി ക്ലാസ് മുറിയില്‍ നിന്നിറങ്ങിയതിനു ശേഷം കെട്ടിടത്തിന് മുകളിലേയ്ക്ക് പോയി താഴേക്ക് ചാടുകയായിരുന്നു. ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിലേക്കാണ് വിദ്യാര്‍ഥിനി വീണത്. സംഭവത്തില്‍ പയ്യാവൂര്‍ പൊലിസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. സംസ്‌കാരം വെള്ളിയാഴ്ച നടത്തുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

അയോണ മോണ്‍സന്റെ രണ്ട് വൃക്കകളും കരളും കോര്‍ണിയയും ദാനം ചെയ്തു. ഇന്നലെ രാത്രിയോടെ മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. തുടര്‍ന്നാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചത്. തലശ്ശേരിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും ചികിത്സയിലുള്ള നാലു പേര്‍ക്കാണ് അയോനയുടെ അവയവങ്ങള്‍ ദാനം ചെയ്തതെന്നാണു വിവരം. അയോണയുടെ വൃക്ക വിമാന മാര്‍ഗം തിരുവനന്തപുരത്ത് എത്തിച്ചു. ഇന്‍ഡിഗോ വിമാനത്തിലാണു വൃക്ക എത്തിച്ചത്. മറ്റൊരു വൃക്ക കോഴിക്കോട് ആസ്റ്റര്‍ മിംസിലേക്കും കരള്‍ കോഴിക്കോട് മെയ്ത്ര ആശുപത്രിയിലേക്കും കോര്‍ണിയ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്കും കൊണ്ടുപോയി.

സംസ്ഥാന ചരിത്രത്തിലാദ്യമായി അവയവം ഒരു ജില്ലയില്‍ നിന്ന് മറ്റൊരിടത്തേക്ക് കൊമേഴ്‌സ്യല്‍ വിമാനത്തില്‍ എത്തിച്ചു എന്ന പ്രത്യേകതയും അവയവ ദാനത്തിനുണ്ട്. ആദ്യം ഹെലികോപ്റ്ററില്‍ കൊണ്ടുവരാനാണ് തീരുമാനിച്ചതെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ കാരണം യാത്ര ഇന്‍ഡിഗോ വിമാനത്തിലേക്ക് മാറ്റുകയായിരുന്നു.

കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ദൂരക്കൂടുതല്‍ പരിഗണിച്ച് കൃത്യ സമയത്തിനുള്ളില്‍ വൃക്ക എത്തിക്കാനാണ് വിമാനമാര്‍ഗം എത്തിക്കാന്‍ തീരുമാനിച്ചത്. ഇന്‍ഡിഗോയുടെ വിമാനത്തിലാണ് വൃക്ക എത്തിച്ചത്. രാവിലെ 10.42ന് വൃക്ക തിരുവനന്തപുരം എയര്‍പോര്‍ട്ടിലും 11ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും എത്തിച്ചു. അയോനയുടെ രണ്ട് വൃക്കകള്‍, കരള്‍, രണ്ട് നേത്രപടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ രോഗിയ്ക്കും കരള്‍ കോഴിക്കോട് മേയ്ത്ര ആശുപത്രിയിലെ രോഗിയ്ക്കും രണ്ട് നേത്രപടലങ്ങള്‍ തലശ്ശേരി ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കുമാണ് നല്‍കിയത്.

മകളുടെ വേര്‍പാടിന്റെ വേദനയിലും മറ്റുള്ളവരുടെ ജീവിതത്തിന് വെളിച്ചമേകാന്‍ അയോനയുടെ കുടുംബം എടുത്ത തീരുമാനത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി പറഞ്ഞു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു.

കണ്ണൂര്‍ പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ആയിരുന്ന അയോണ മോണ്‍സണ്‍ ജനുവരി 12ന് രാവിലെ 8.15ന്‌സ്‌കൂളിന്റെ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അയോനയെ പയ്യാവൂര്‍ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ജനുവരി 14 ന് മസ്തിഷ്‌കമരണം സംഭവിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവയവം ദാനം ചെയ്യാന്‍ സമ്മതം നല്‍കുകയായിരുന്നു.

അച്ഛന്‍ കെ. എം മോന്‍സണ്‍, അമ്മ: അനിത മോന്‍സണ്‍. മാര്‍ട്ടിന്‍ മോന്‍സണ്‍, എയ്ഞ്ചല്‍ മോന്‍സണ്‍ എന്നിവരാണ് സഹോദരങ്ങള്‍.

Similar News