വിമാനം ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും പരിശീലിക്കുന്നതിനിടെ അപകടം; ഇരുവരും നിയന്ത്രിച്ചിരുന്ന ചെറു പരിശീലന വിമാനങ്ങള്‍ പരസ്പരം മുഖാമുഖം വന്നു; ആശയവിനിമയ സംവിധാനങ്ങളിലെ പിഴവു മൂലം ദുരന്തം; നടപടികള്‍ പൂര്‍ത്തിയായി; കാനഡയില്‍ നിന്നും ശ്രീഹരി സുകേഷിന്റെ മൃതദേഹം നാട്ടിലെത്തും; പൊലിഞ്ഞ് വീണത് 23കാരന്റെ ആകാശ സ്വപ്നം; ആ കുടുംബം വേദനയില്‍

Update: 2025-07-24 01:56 GMT

ന്യൂഡല്‍ഹി: കാനഡയില്‍ പരിശീലനത്തിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് മരിച്ച ശ്രീഹരി സുകേഷിന്റെ (23) മൃതദേഹം നാട്ടിലെത്തിക്കും. ജൂലൈ 26ന് നാട്ടിലെത്തിക്കുമെന്നാണ് സൂചന. ടൊറന്റോയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഗിരീഷ് ജുനേജയാണ് ഇക്കാര്യം സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസിനെ അറിയിച്ചത്. ആകാശത്ത് തന്റെ സ്വപ്നങ്ങള്‍ ബാക്കിയാക്കി ശ്രീഹരി സുകേഷ് എന്ന ഇരുപത്തിമൂന്നുകാരന്‍ വിടപറയുമ്പോള്‍ ഇല്ലാതാകുന്നത് ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളാണ്.

ആവശ്യമായ രേഖകള്‍ എല്ലാം സമര്‍പ്പിച്ച് എന്‍ഒസിക്കുള്ള നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജൂലൈ 24ന് ടൊറോന്റോയില്‍ നിന്നും പുറപ്പെടുന്ന എ ഐ 188 വിമാനത്തില്‍ മൃതദേഹം 25ന് ഉച്ച 2.40ന് ഡല്‍ഹിയില്‍ എത്തിക്കും. 26ന് 8.10 നുള്ള എഐ 833 നമ്പര്‍ വിമാനത്തില്‍ മൃതദേഹം ഡല്‍ഹിയില്‍ നിന്നും കൊച്ചിയില്‍ എത്തിക്കും. ജൂലൈ 8ന് കാനഡയിലെ മാനിടോബയില്‍ സ്റ്റെന്‍ബാക് സൗത്ത് എയര്‍പോര്‍ട്ടിനടുത്ത് പ്രാദേശികസമയം ചൊവ്വ രാവിലെ 8.45 ഓടെയായിരുന്നു അപകടം. പരിശീലന പറക്കലിനിടെ സഹപാഠി സാവന്ന മേയ് റോയ്‌സിന്റെയും ശ്രീഹരിയുടെയും വിമാനങ്ങള്‍ ആകാശത്ത് കൂട്ടിയിടിക്കുകയായിരുന്നു. തീപിടിച്ച വിമാനങ്ങള്‍ എയര്‍ സ്ട്രിപ്പിനുപുറത്ത് വയലില്‍ തകര്‍ന്നുവീണു. ഹാര്‍വ്‌സ് എയര്‍ പൈലറ്റ് ട്രെയ്‌നിങ് സ്‌കൂള്‍ വിദ്യാര്‍ഥികളായ ഇരുവരും വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും പരിശീലിക്കുന്നതിനിടെയായിരുന്നു ദുരന്തം.

സ്വകാര്യ പൈലറ്റ് ലൈസന്‍സ് നേടിയ ശ്രീഹരി കൊമേഴ്‌സ്യല്‍ ലൈസന്‍സിനുള്ള പരിശീലനത്തിലായിരുന്നു. ഇതിനിടെയാണ് ദുരന്തമുണ്ടായത്. സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ സുകേഷിന്റെയും യുഎസ്ടി ഗ്ലോബല്‍ ഉദ്യോഗസ്ഥ ദീപയുടെയും മകനാണ്. സഹോദരി: സംയുക്ത. യുവാവ് ശ്രീഹരി സുകേഷിന്റെ മരണം ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല കുടുംബത്തിന്. തിരുവനന്തപുരം സ്വദേശികളായ സുകേഷും ദീപയും തൃപ്പുണ്ണിത്തുറയിലെ ഫ്‌ലാറ്റില്‍ താമസമാക്കിയിട്ട് പത്ത് വര്‍ഷത്തിലേറെയായി. ശ്രീഹരി മാനിട്ടോബയില്‍ ഫ്ളൈയിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സിന് വേണ്ടിയുള്ള പരിശീലനത്തിലായിരുന്നു.

വിമാനം ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും പരിശീലിക്കുന്നതിനിടെയായിരുന്നു അപകടം. ഇരുവരും നിയന്ത്രിച്ചിരുന്ന ചെറു പരിശീലന വിമാനം പരസ്പരം മുഖാമുഖം വരികയായിരുന്നു. ആശയവിനിമയ സംവിധാനങ്ങളിലെ പിഴവു മൂലം 2 പൈലറ്റുമാര്‍ക്കും എതിര്‍ദിശയിലെത്തിയ വിമാനം കാണാനായില്ലെന്നാണു പ്രാഥമിക വിലയിരുത്തല്‍.

Tags:    

Similar News