മോദി ഇപ്പോൾ എല്ലായിടത്തും സിന്ദൂരം വിൽക്കുന്നു; അമേരിക്കയ്ക്ക് മുന്നിൽ മാത്രം മിണ്ടിയില്ല; ധൈര്യമുണ്ടെങ്കിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തു; പരിഹാസവുമായി മമത ബാനർജി
ഡൽഹി: ഓപ്പറേഷൻ സിന്ദൂർ മിഷൻ നരേന്ദ്രമോദി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. അമേരിക്കയ്ക്ക് മുന്നിൽ മിണ്ടാതിരിക്കുന്ന മോദി എല്ലായിടത്തും സിന്ദൂരം വിൽക്കുകയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പരിഹസിക്കുകയും ചെയ്തു.
ഓപ്പറേഷൻ സിന്ദൂറിനെ വാനോളം പുകഴ്ത്തിക്കൊണ്ട് അഞ്ച് സംസ്ഥാനങ്ങളിലെ പരിപാടികളിലാണ് മോദി കഴിഞ്ഞ ദിവസങ്ങളിൽ പ്രസംഗിച്ചത്. ഓരോ പ്രസംഗത്തിലും പാകിസ്ഥാനെതിരായ നടപടിയിലൂടെ വാക്ക് പാലിച്ചെന്നവകാശപ്പെട്ട മോദി, പ്രതിപക്ഷ നേതാക്കളെയും മുൻ സർക്കാറുകളെയും രൂക്ഷമായി വിമർശിക്കുന്നുമുണ്ട്.
അതിനിടെ, മമത ബാനർജി സർക്കാർ കേന്ദ്രപദ്ധതികൾ നടപ്പാക്കാൻ പാവപ്പെട്ടവരിൽനിന്നും കമ്മീഷൻ വാങ്ങുന്നുവെന്ന് മോദി ഇന്നലെ അലിപുർദ്വാറിൽ നടത്തിയ റാലിയിൽ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് മമതയുടെ രൂക്ഷമായി പരിഹസിച്ചത്.
പ്രധാനമന്ത്രിയായിട്ടല്ല കേവലം ബിജെപി അധ്യക്ഷനായിട്ടാണ് മോദി സംസാരിക്കുന്നതെന്ന് മമത കുറ്റപ്പെടുത്തി. ബിജെപി നേതാക്കൾ ഇപ്പോൾ എല്ലായിടത്തും നടന്ന് സിന്ദൂരം വിൽക്കുകയാണ്. മോദിക്ക് ധൈര്യമുണ്ടെങ്കിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്താനും മമത വെല്ലുവിളിക്കുകയും ചെയ്തു.