ഇത്രയും വലിയ തിരിച്ചടി കിട്ടുമെന്ന് പാക്കിസ്ഥാന്‍ കരുതിയില്ല; പഹല്‍ഗാമില്‍ നിരപരാധികളെ കൊന്നത് കശ്മീരിനെ തകര്‍ക്കാനും ഇന്ത്യയില്‍ കലാപമുണ്ടാക്കാനും; ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പാക്കിസ്ഥാന്‍ ഇനി ഞെട്ടി വിറയ്ക്കുമെന്നും പ്രധാനമന്ത്രി
ഇത്രയും വലിയ തിരിച്ചടി കിട്ടുമെന്ന് പാക്കിസ്ഥാന്‍ കരുതിയില്ലെന്ന് പ്രധാനമന്ത്രി
ശ്രീനഗര്‍: ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇത്രയും വലിയ തിരിച്ചടി കിട്ടുമെന്ന് പാക്കിസ്ഥാന്‍ കരുതിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 46000 കോടി രൂപ ചെലവില്‍ ചെനാബില്‍ നിര്‍മിച്ച ലോകത്തെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ജമ്മു-കശ്മീരില്‍ ഭീകരത പടര്‍ത്താന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുകയാണ്. പഹല്‍ഗാമില്‍ നിരപരാധികളെ കൊന്നത് കശ്മീരിലെ വിനോദസഞ്ചാര മേഖലയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടായിരുന്നു. ഇന്ത്യയില്‍ കലാപമുണ്ടാക്കലായിരുന്നു മറ്റൊരു ലക്ഷ്യം. മാനവരാശിക്കും കശ്മീരിനും നേരെയുള്ള ആക്രമണമാണ് പഹല്‍ഗാമിലുണ്ടായത്. സമാധാനത്തിനും വിനോദസഞ്ചാരത്തിനും പാവങ്ങളുടെ ജീവിതോപാധികള്‍ക്കും എതിരാണെന്ന് പാക്കിസ്ഥാന്‍ തെളിയിച്ചു. മേയ് ആറിന് പാക് ഭീകരര്‍ക്ക് മേല്‍ നാശം പെയ്തിറങ്ങി. ഓപറേഷന്‍ സിന്ദൂരെന്ന് കേള്‍ക്കുമ്പോഴെല്ലാം അവര്‍ക്കുണ്ടായ നാശവും തോല്‍വിയും മാത്രമാകും പാക്കിസ്ഥാന്റെ ഓര്‍മ്മയിലേക്ക് വരികയെന്നും മോദി പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായും അദ്ദേഹം പറഞ്ഞു. 'പഹല്‍ഗാമില്‍ ഭീകരാക്രമണം പാക്കിസ്ഥാന്‍ എന്തിനു വേണ്ടി നിലകൊള്ളുന്നു എന്ന് വ്യക്തമാക്കുന്നു. ജമ്മു കശ്മീരിലെ വികസനം തടസ്സപ്പെടുത്തുവാന്‍ ആരെയും അനുവദിക്കില്ല. പാക്കിസ്ഥാന് ഇന്ത്യ മറുപടി കൊടുത്തു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പാക്കിസ്ഥാന്‍ ഇനി ഞെട്ടി വിറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാക്ക് ഭീകരരുടെ താവളങ്ങള്‍ 22 മിനിറ്റിനകം തകര്‍ത്തു. എന്നാല്‍ ഭീരുക്കളായ പാക്കിസ്ഥാന്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ ആക്രമിച്ചു. ക്ഷേത്രവും മസ്ജിദും ഗുരുദ്വാരകളും ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ ഷെല്ലാക്രമണം നടത്തി. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇത്തരം ഒരു ആക്രമണം പാക്കിസ്ഥാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പാക്കിസ്ഥാന്‍ ഷെല്‍ ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. ഷെല്‍ ആക്രമണത്തില്‍ വീടുകള്‍ ഭാഗികമായി തകര്‍ന്നവര്‍ക്ക് 1 ലക്ഷം രൂപ കൂടി നല്‍കും. പൂര്‍ണ്ണമായും തകര്‍ന്നവര്‍ക്ക് 2 ലക്ഷം രൂപ കൂടി. ഓപ്പറേഷന്‍ സിന്ദൂറില്‍ ഉപയോഗിച്ച പ്രതിരോധ സംവിധാനങ്ങളെ ലോകം അഭിനന്ദിക്കുന്നുവെന്നും,'' പ്രധാനമന്ത്രി പറഞ്ഞു.
കശ്മീരിലെ ജനങ്ങള്‍ക്ക് ഉപജീവനമാര്‍ഗമായ ടൂറിസത്തെയാണ് അവര്‍ ലക്ഷ്യമിട്ടത്. എന്നാല്‍, ഇന്ത്യ ഇത്രയും ശക്തമായ തിരിച്ചടി നടത്തുമെന്ന് പാകിസ്ഥാന്‍ ഒരിക്കലും കരുതിയിരുന്നില്ല. പാകിസ്ഥനിലെ ഭീകരകേന്ദ്രങ്ങള്‍ അവശിഷ്ടങ്ങളായി മാറി. അതിനുശേഷം പാകിസ്ഥാന്‍ കശ്മീരിലെ വീടുകള്‍ക്കും കുട്ടികള്‍ക്കും ആശുപത്രികള്‍ക്കും ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും നേരേ ആക്രമണം നടത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.