തരൂരിനെ വിളിപ്പിച്ചു പ്രധാനമന്ത്രി മോദി; പ്രത്യേക കൂടിക്കാഴ്ച്ച നടത്തിയത് ജി 7 ഉച്ചകോടിക്കായി പ്രധാനമന്ത്രി പോകുന്നതിന് മുന്നോടിയായി; കോണ്‍ഗ്രസ് നേതൃത്വം കാണാന്‍ മടിച്ചപ്പോള്‍ തരൂരിനെ മോദി വിളിച്ചു വരുത്തി കണ്ടതില്‍ ഇന്ദ്രപ്രസ്ഥത്തില്‍ ഊഹാപോഹങ്ങള്‍ ശക്തം; വിദേശരാജ്യങ്ങളുമായുള്ള ആശയവിനിമയത്തിനായി കേന്ദ്രം തരൂരിന് പ്രത്യേക പദവി നല്‍കുമോ?

തരൂരിനെ വിളിപ്പിച്ചു പ്രധാനമന്ത്രി മോദി

Update: 2025-06-12 05:07 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തിരുവനന്തപുരം എംപി ശശി തരൂര്‍ എംപി കൂടിക്കാഴ്ച നടത്തി. തരൂരിനെ പ്രധാനമന്ത്രി വസതിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ വേണ്ടി വിദേശത്തു പോയ എംപിമാരുടെ സംഘം തിരികെ എത്തിയ ശേഷം മോദിയെ കണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ വിശദാശംങ്ങള്‍ തേടിയാണ് മോദി വിളിപ്പിച്ചതെന്നാണ് പറയുന്നത്.

വിദേശ രാജ്യങ്ങളുമായുള്ള ആശയ വിനിമയവുമായി ബന്ധപ്പെട്ട് പ്രത്യേക പദവി ശശി തരൂരിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയേക്കുമെന്ന ഊഹാപോഹങ്ങള്‍ സജീവമാണ്. വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ തരൂരുമായി കൂടിക്കാഴ്ച നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മോദിയുമായുള്ള കൂടിക്കാഴ്ച. അമേരിക്ക അടക്കം അഞ്ചു രാജ്യങ്ങളിലേക്ക് പോയ സര്‍വകക്ഷി സംഘത്തെ ശശി തരൂരാണ് നയിച്ചിരുന്നത്. തരൂര്‍ സംഘം കൂടി എത്തിയശേഷം വിദേശരാജ്യങ്ങളിലേക്ക് പോയ സര്‍വകക്ഷി സംഘങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വിരുന്ന് നല്‍കിയിരുന്നു.

ഈ വിരുന്നിനിടെ ശശി തരൂര്‍ ഒരു റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കൈമാറിയിരുന്നു. വിദേശ സന്ദര്‍ശനത്തിനിടെയുണ്ടായ സ്ഥിതിഗതികള്‍ അടക്കം ഉള്‍പ്പെടുത്തിയാണ് തരൂര്‍ റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ വേണ്ടിയാണ് തരൂരിനെ പ്രധാനമന്ത്രി വിളിപ്പിച്ചതെന്നാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രത്യേക പദവി നല്‍കുന്നത് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായില്ലെന്നാണ് സൂചന.

അതേസമയം തരൂര്‍- പ്രധാനമന്ത്രി കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല. വിദേശനയത്തില്‍ തരൂരിന്റെ അഭിപ്രായത്തോടുള്ള വിയോജിപ്പ് തുടരാനും തരൂര്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് നിരീക്ഷിക്കാനുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. ജി 7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പോകുകയാണ്. ഈ സാഹചര്യത്തില്‍ ഭീകരതയ്ക്കെതിരായി പാകിസ്ഥാനില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയ്ക്ക് ശേഷമുള്ള ലോകരാജ്യങ്ങളുടെ നിലപാട് അടക്കം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായാണ് വിവരം. അതേസമയം പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവനകള്‍ പാടില്ലെന്ന് ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം മടങ്ങിയെത്തിയ ശശി തരൂരടക്കമുള്ള നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

വിദേശ രാജ്യങ്ങളുമായുള്ള ആശയവിനിമയത്തിന് തരൂരിന് മുഖ്യപങ്കാളിത്തമുള്ള സമിതി രൂപീകരിക്കാന്‍ ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ ആലോചന തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഹൈക്കമാന്‍ഡ് നിലപാട് കടുപ്പിക്കുമ്പോള്‍ പ്രവര്‍ത്തക സമിതിയംഗം താരിഖ് അന്‍വറും ശശി തരൂരിന് പിന്തുണ അറിയിച്ച് രംഗത്ത് വന്നിരുന്നു. വിദേശ രാജ്യങ്ങളുമായുള്ള ബന്ധം നിലനിര്‍ത്താന്‍ എംപിമാരുടെ നേതൃത്വത്തിലുള്ള സ്ഥിരം സമിതി രൂപീകരിക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ആലോചന പുരോഗമിക്കുകയാണെന്നാണ് വിവരം. ശശി തരൂരിന് പ്രധാന റോള്‍ നല്‍കാനാണ് നീക്കം. രാജ്യസ്നേഹം ചൂണ്ടിക്കാട്ടി ആ ഓഫറും തരൂര്‍ സ്വീകരിക്കാന്‍ സാധ്യതയുള്ളപ്പോള്‍ തള്ളാനും കൊള്ളാനുമാകാത്ത പ്രതിസന്ധിയിലാണ് ഹൈക്കമാന്‍ഡ്.

പാര്‍ട്ടി മാറ്റി നിര്‍ത്തിയിട്ടും ഓപ്പറേഷന്‍ സിന്ദൂരിന്റെ പ്രധാന മുഖമായി പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയില്‍ വലിയ പരിഗണനയാണ് ശശി തരൂരിന് ലഭിച്ചത്. രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കിയതിന് പ്രധാനമന്ത്രിക്ക് നതരൂര്‍ നന്ദി പറഞ്ഞു. വിദേശ സന്ദര്‍ശനം കഴിഞ്ഞെത്തിയ തരൂരിന്റെ പ്രതികരണം എന്തായിരിക്കും എന്ന് മാധ്യമങ്ങള്‍ ഉള്‍പ്പെടെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സമയത്താണ് അകറ്റി നിര്‍ത്താന്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുന്നത്.

സംഘത്തിലുണ്ടായിരുന്ന പാര്‍ട്ടി നോമിനി ആനന്ദ് ശര്‍മയെ മാത്രമാണ് ഹൈക്കമാന്‍ഡ് കണ്ട് പര്യടനത്തിന്റെ വിശദാംശങ്ങള്‍ തേടിയത്. ശശി തരൂര്‍, സല്‍മാന്‍ ഖുര്‍ഷിദ്, മനീഷ് തിവാരി എന്നിവര്‍ക്ക് സമയം നല്‍കിയിട്ടില്ലെന്നാണ് വിവരം. പാര്‍ട്ടി നേതൃത്വവുമായി ചേര്‍ന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തിന് മടങ്ങിയെത്തിയ നേതാക്കള്‍ താല്‍പ്പര്യമറിയിച്ച് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കത്തിനോട് നേതൃത്വം പ്രതികരിച്ചിട്ടില്ല. മറിച്ച് പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രതികരണങ്ങള്‍ നടത്തരുതെന്ന സന്ദേശം എഐസിസിസി ആസ്ഥാനത്ത് നിന്ന് നേതാക്കള്‍ക്ക് നല്‍കുകയും ചെയ്തു.

Tags:    

Similar News