'ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തില്‍ അഭിമാനവും സന്തോഷവും നിറച്ചു'; സഞ്ജുവിനും ബുമ്രയ്ക്കും പ്രത്യേകം പ്രശംസ; ലോകകിരീട നേട്ടത്തില്‍ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

Update: 2026-03-08 18:32 GMT

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പില്‍ ചരിത്രവിജയം നേടിയ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ടീമിന്റെ പോരാട്ടവീര്യം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തില്‍ അഭിമാനം നിറച്ചുവെന്നും ഫൈനലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണ്‍ അടക്കമുള്ള കളിക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു

ഇന്ത്യന്‍ ടീമിന്റെ അസാമാന്യമായ കഴിവും നിശ്ചയദാര്‍ഢ്യവും ഒത്തൊരുമയുമാണ് ഈ വിജയത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ടൂര്‍ണമെന്റിലുടനീളം ടീം പ്രകടിപ്പിച്ച പോരാട്ടവീര്യം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തില്‍ അഭിമാനവും സന്തോഷവും നിറച്ചുവെന്ന് മോദി എക്‌സില്‍ കുറിച്ചു.

ഇന്ത്യന്‍ മണ്ണില്‍ തന്നെ കിരീടം നിലനിര്‍ത്താന്‍ സാധിച്ചത് മറക്കാനാവാത്ത നിമിഷമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണെയും ടൂര്‍ണമെന്റിലുടനീളം തിളങ്ങിയ ജസ്പ്രീത് ബുംറയെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. നീലപ്പടയുടെ ഈ ഉജ്ജ്വല വിജയം രാജ്യത്തിന് വലിയ ആഘോഷത്തിനുള്ള അവസരമാണ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്രപരമായ വിജയത്തിലൂടെ പുതിയ നാഴികക്കല്ലുകള്‍ പിന്നിട്ട ടീം ഇന്ത്യയെ രാഷ്ട്രപതി ദ്രൗപതി മുര്‍മു അഭിനന്ദിച്ചു.

മൂന്ന് തവണ കിരീടം നേടുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും തുടര്‍ച്ചയായി രണ്ട് തവണ ചാമ്പ്യന്മാരാകുന്ന ഏക ടീമെന്ന പദവിയും ഇന്ത്യക്ക് അഭിമാനകരമാണെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ യുവാക്കളുടെ പ്രതിഭയുടെ അടയാളമാണ് ഈ വിജയമെന്നും ടീമിലെ ഓരോ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് വിജയത്തില്‍ മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് കേരള, തമിഴ്നാട് മുഖ്യമന്ത്രിമാര്‍. സഞ്ജുവിന്റെ പ്രകടനം ഓരോ മലയാളിക്കും ആവേശമായെന്ന് പിണറായി വിജയന്‍ പറഞ്ഞപ്പോള്‍, നിര്‍ണായക മത്സരങ്ങളില്‍ സഞ്ജു സംയമനത്തോടെ കളിച്ചുവെന്ന് എം.കെ സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് വിജയത്തില്‍ സഞ്ജുവിന്റെ പ്രകടനത്തെ പേരെടുത്ത് പ്രകീര്‍ത്തിച്ച് അഭിനന്ദനവുമായി കേരള, തമിഴ്നാട് മുഖ്യമന്ത്രിമാര്‍. സഞ്ജുവിന്റെ പ്രകടനം ഓരോ മലയാളിക്കും ആവേശമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശംസിച്ചപ്പോള്‍, സഞ്ജു കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ ആധികാരികമായ പ്രകടനം കാഴ്ചവെച്ചെന്ന് എംകെ സ്റ്റാലിനും അഭിപ്രായപ്പെട്ടു. ഏറ്റവും പ്രധാനപ്പെട്ട സമയങ്ങളില്‍ സംയമനത്തോടെ സഞ്ജു പ്രകടനം കാഴ്ചവെച്ചെന്നും ഇന്ത്യന്‍ ടീമിന് അഭിനന്ദനം നേര്‍ന്നുകൊണ്ട് അദ്ദേഹം എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

സ്വന്തം മണ്ണില്‍ കിരീടം നേടി ലോക ക്രിക്കറ്റിന്റെ നെറുകയില്‍ വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് നമ്മുടെ ടീം. ന്യൂസിലാന്‍ഡിനെതിരെയുള്ള ആവേശകരമായ ഫൈനലില്‍ നേടിയ ഈ ഐതിഹാസിക വിജയം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയമിടിപ്പിനോളം ആഴമുള്ളതാണ്. കളിക്കളത്തിലെ വീറും വാശിയും പതറാത്ത ആത്മവിശ്വാസവും ഒത്തുചേര്‍ന്നപ്പോള്‍ കിരീടം വീണ്ടും ഈ മണ്ണിലേക്ക് തന്നെ എത്തിയിരിക്കുന്നു. ഈ ലോകകപ്പ് വിജയത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ചും ആവേശകരമാണ്. ഫൈനലിലെ നിര്‍ണ്ണായക പ്രകടനത്തിലൂടെയും ടൂര്‍ണമെന്റിലുടനീളം പുലര്‍ത്തിയ സ്ഥിരതയാര്‍ന്ന ബാറ്റിംഗിലൂടെയും ടീമിന്റെ നട്ടെല്ലായി മാറാന്‍ സഞ്ജുവിന് സാധിച്ചു. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേര്‍ന്നാല്‍ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചുതന്നു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ബഹുമതി സഞ്ജുവിന്റെ നേട്ടങ്ങളുടെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു. ലോകചാമ്പ്യന്മാരായ ടീം ഇന്ത്യക്കും, വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സഞ്ജുവിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നേരുന്നു.

ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും ലോകകിരീടം ഉയര്‍ത്തിയത്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ സഞ്ജു സാംസണിന്റെ (46 പന്തില്‍ 89) ഇന്നിംഗ്സാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഇഷാന്‍ കിഷന്‍ (25 പന്തില്‍ 54), അഭിഷേക് ശര്‍മ (21 പന്തില്‍ 52) എന്നിവര്‍ നിര്‍ണായക പിന്തുണ നല്‍കി. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 19 ഓവറില്‍ 159 റണ്‍സിന് എല്ലാവരും പുറത്തായി.

നാല് വിക്കറ്റ് നേടിയ ജസ്പ്രിത് ബുംറയാണ് ന്യൂസിലഡിനെ തകര്‍ത്തത്. 26 പന്തില്‍ 52 റണ്‍സ് നേടിയ ടിം സീഫെര്‍ട്ടാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. സഞ്ജു - അഭിഷേക് സഖ്യം ഇന്ത്യക്ക് നല്‍കിയത്. 98 റണ്‍സാണ് ഇരുവരും ഒന്നാം വിക്കറ്റില്‍ ചേര്‍ത്തത്. ഫോമിലേക്ക് തിരിച്ചെത്തിയ അഭിഷേക് 21 പന്തില്‍ 52 റണ്‍സ് നേടി. മൂന്ന് സിക്സും ആറ് ഫോറും നേടിയ അഭിഷേക് എട്ടാം ഓവറില്‍ രചിന്‍ രവീന്ദ്രയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന കിഷന്‍ - സഞ്ജു സഖ്യം 105 റണ്‍സ് കൂടി കൂട്ടിചേര്‍ത്തു. 15-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. നീഷമിന്റെ ആദ്യ പന്തില്‍ സഞ്ജു മടങ്ങി. ലോംഗ് ഓണില്‍ കോള്‍ മക്കോഞ്ഞിക്ക് ക്യാച്ച്. എട്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്.

Similar News