ഹാരി ബ്രൂക്കിന്റെ ട്രിപ്പിള്‍ സെഞ്ചറിയും ജോ റൂട്ടിന്റെ ഇരട്ടസെഞ്ചറിയും; 150 ഓവറില്‍ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 823 റണ്‍സ്; മുള്‍ട്ടാനില്‍ ഇംഗ്ലിഷ് റണ്‍മലയ്ക്ക് മുന്നില്‍ പകച്ച് പാക്ക് ബൗളര്‍മാര്‍; രണ്ടാം ഇന്നിംഗ്‌സില്‍ പാക്കിസ്ഥാന് മോശം തുടക്കം

പാകിസ്ഥാനെതിരെ 800 കടന്നതിന് പിന്നാലെ ഡിക്ലയര്‍ ചെയ്ത് ഇംഗ്ലണ്ട്

Update: 2024-10-10 10:00 GMT

മുള്‍ട്ടാന്‍: മുള്‍ട്ടാന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കി ഇംഗ്ലണ്ട്. പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 556 റണ്‍സിന് മറുപടിയായി നാലാം ദിനം 267 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ഇംഗ്ലണ്ട് സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാന് ഓപ്പണര്‍ അബ്ദുല്ല ഷഫീഖിന്റെ വിക്കറ്റും നഷ്ടമായി. ചായയ്ക്ക് പിരിയുമ്പോള്‍ പാക്കിസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 23 എന്ന നിലയിലാണ്. നാലാം ദിവസത്തിലെ അവസാന സെഷനും അഞ്ചാം ദിവസത്തേയും കളി ബാക്കിനില്‍ക്കെ, മത്സരം ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 492 റണ്‍സെന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് 150 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 823 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഹാരി ബ്രൂക്കിന്റെ ട്രിപ്പിള്‍ സെഞ്ചുറിയുടെയും ജോ റൂട്ടിന്റെ ഡബിള്‍ സെഞ്ചുറിയുടെയും കരുത്തിലാണ് ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലെത്തിയത്. നാലാം വിക്കറ്റില്‍ ഹാരി ബ്രൂക്ക്-ജോ റൂട്ട് സഖ്യം 454 റണ്‍സ് അടിച്ചുകൂട്ടി. ടെസ്റ്റ് ചരിത്രത്തില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉര്‍ന്ന ബാറ്റിംഗ് കൂട്ടുകെട്ടാണിത്. 823 റണ്‍സടിച്ച ഇംഗ്ലണ്ട് പാകിസ്ഥാനെതിരെ തങ്ങളുടെ ഉയര്‍ന്ന ടീം ടോട്ടലും കുറിച്ചു. 2022ല്‍ റാവല്‍പിണ്ടിയില്‍ നേടിയ 657 റണ്‍സായിരുന്നു പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

245 പന്തില്‍ ഡബിള്‍ സെഞ്ചുറി തികച്ച ബ്രൂക്ക് പിന്നീട് 65 പന്തില്‍ ട്രിപ്പിള്‍ സെഞ്ചുറിയിലെത്തി. നേരത്തെ ഇംഗ്ലണ്ടിനായി ഡബിള്‍ സെഞ്ചുറി നേടിയ ജോ റൂട്ട് ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ചുറിയ രണ്ടാമത്തെ താരമായി. 262 റണ്‍സെടുത്ത റൂട്ടിന്റെ വിക്കറ്റാണ് ഇന്ന് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. 375 പന്തില്‍ 17 ബൗണ്ടരികള്‍ പറത്തിയാണ് റൂട്ട് 262 റണ്‍സെടുത്തത്. കരിയറിലെ ആറാം ഡബിള്‍ സെഞ്ചുറി നേടിയ റൂട്ട് അഞ്ച് ഡബിള്‍ സെഞ്ചുറി നേടിയ അലിസ്റ്റര്‍ കുക്കിനെ പിന്നിലാക്കി ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് താരമായി. ഏഴ് ഡബിള്‍ സെഞ്ചുറികളുള്ള വാലി ഹാമണ്ട് മാത്രമാണ് ഇനി റൂട്ടിന് മുന്നിലുള്ളത്.

ട്രിപ്പിള്‍ തികച്ചതിന് പിന്നാലെ ഹാരി ബ്രൂക്ക് മടങ്ങി. 322 പന്തില്‍ 29 ഫോറും മൂന്ന് സിക്‌സും പറത്തിയ ബ്രൂക്ക് 317 റണ്‍സടിച്ചു. ജാമി സ്മിത്ത്(24 പന്തില്‍ 31), ഗുസ് അറ്റ്കിന്‍സണ്‍(2) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് ഇന്ന് നഷ്ടമായത്. 17 റണ്‍സുമായി ക്രിസ് വോക്‌സും ഒമ്പത് റണ്‍സോടെ ബ്രെയ്ഡന്‍ കാഴ്‌സും പുറത്താകാതെ നിന്നു. പാകിസ്ഥാന് വേണ്ടി സയ്യിം അയൂബും നസീം ഷായും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മുള്‍ട്ടാനില്‍ റണ്‍മല ഉയര്‍ത്തി ഇംഗ്ലണ്ട്

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഉയര്‍ന്ന നാലാമത്തെ സ്‌കോറാണ് ഇംഗ്ലണ്ട് നേടിയ 823 റണ്‍സ്. 322 പന്തില്‍ 29 ഫോറും മൂന്നു സിക്‌സും സഹിതം 317 റണ്‍സെടുത്താണ് ഹാരി ബ്രൂക്ക് പുറത്തായത്. ടെസ്റ്റില്‍ ഇംഗ്ലണ്ട് താരങ്ങളുടെ ആറാമത്തെ ട്രിപ്പിള്‍ സെഞ്ചറിയും, പാക്കിസ്ഥാനെതിരെ പിറക്കുന്ന അഞ്ചാമത്തെ ട്രിപ്പിള്‍ സെഞ്ചറിയുമാണിത്. ജോ റൂട്ട് 375 പന്തില്‍ 17 ഫോറുകളോടെ 262 റണ്‍സുമെടുത്തു. നാലാം വിക്കറ്റില്‍ ഇരുവരും പടുത്തുയര്‍ത്തിയ 454 റണ്‍സ് കൂട്ടുകെട്ട്, ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഉയര്‍ന്ന നാലാമാത്തെ കൂട്ടുകെട്ടാണ്. ഇവര്‍ക്കു പുറമേ അര്‍ധസെഞ്ചറി നേടിയ ഓപ്പണര്‍ സാക് ക്രൗളി (85 പന്തില്‍ 78), ബെന്‍ ഡക്കറ്റ് (75 പന്തില്‍ 84) എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി.

ആറു പതിറ്റാണ്ടിലധികമായി പാക്കിസ്ഥാന്‍ മണ്ണില്‍ ഇംഗ്ലിഷ് താരങ്ങള്‍ക്ക് ഇരട്ട സെഞ്ചറി നേടാനായിട്ടില്ലെന്ന കുറവാണ് ഒരു ട്രിപ്പിള്‍ സെഞ്ചറിയും ഒരു ഡബിള്‍ സെഞ്ചറിയും സഹിതം അവര്‍ തീര്‍ത്തത്. 245 പന്തില്‍ 18 ഫോറും ഒരു സിക്‌സും സഹിതം ഇരട്ടെസെഞ്ചറിയിലെത്തിയ ബ്രൂക്, 310 പന്തില്‍ 28 ഫോറും മൂന്നു സിക്‌സും സഹിതമാണ് ട്രിപ്പിള്‍ സെഞ്ചറിയിലെത്തിയത്. ടെസ്റ്റ് ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ ട്രിപ്പിള്‍ സെഞ്ചറി കൂടിയാണിത്. മുന്നിലുള്ളത് 2008ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ചെന്നൈയില്‍ 278 പന്തില്‍ ട്രിപ്പിള്‍ സെഞ്ചറി നേടിയ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ് മാത്രം.

റൂട്ട് 305 പന്തില്‍ 14 ഫോറുകളോടെയാണ് ഇരട്ടസെഞ്ചറിയിലെത്തി. ഇതിനു മുന്‍പ് 1962ലാണ് ഒരു ഇംഗ്ലിഷ് താരം പാക്ക് മണ്ണില്‍ ഇരട്ടസെഞ്ചറി നേടിയത്. അന്ന് ടെഡ് ഡെക്സ്റ്റര്‍ കറാച്ചിയില്‍ 205 റണ്‍സാണെടുത്തത്. പാക്കിസ്ഥാനെതിരെ ഏതൊരു വിക്കറ്റിലുമായി ഇംഗ്ലണ്ടിന്റെ ഉയര്‍ന്ന കൂട്ടുകെട്ടു കൂടിയാണിത്. പിന്നിലാക്കിയത് 2020ല്‍ സതാംപ്ടനില്‍ 359 റണ്‍സ് കൂട്ടുകെട്ട് തീര്‍ത്ത ജോസ് ബട്‌ലര്‍ സാക് ക്രൗളി സഖ്യത്തെ.

ടെസ്റ്റില്‍ ഇതു രണ്ടാം തവണയാണ് ഒരേ മത്സരത്തില്‍ രണ്ട് ഇംഗ്ലിഷ് താരങ്ങള്‍ ഇരട്ടസെഞ്ചറി നേടുന്നത്. 1985ല്‍ ഇന്ത്യയ്ക്കെതിരെ ചെന്നൈയില്‍ മൈക്ക് ഗാറ്റിങ് (207), ഗ്രെയിം ഫ്‌ലവര്‍ (201) എന്നിവരാണ് ഇതിനു മുന്‍പ് ഇരട്ടസെഞ്ചറി നേടിയത്. പാക്കിസ്ഥാനെതിരെ ടെസ്റ്റില്‍ കൂടുതല്‍ 250+ സ്‌കോറുകള്‍ നേടിയവരില്‍ ഇന്ത്യയുടെ വീരേന്ദര്‍ സേവാഗിനൊപ്പമെത്താനും റൂട്ടിനായി. രണ്ടു തവണയാണ് ഇരുവരും പാക്കിസ്ഥാനെതിരെ 250 കടന്നത്. കൂടുതല്‍ തവണ 250 പിന്നിട്ട ഇംഗ്ലിഷ് താരങ്ങളില്‍ അലസ്റ്റയര്‍ കുക്ക്, വാലി ഹാമണ്ട് എന്നിവര്‍ക്കൊപ്പമെത്താനും റൂട്ടിനായി.

നേരത്തേ, വ്യക്തിഗത സ്‌കോര്‍ 186ല്‍ നില്‍ക്കെ നസീം ഷായുടെ പന്തില്‍ ജോ റൂട്ട് നല്‍കിയ സുവര്‍ണാവസരം സൂപ്പര്‍താരം ബാബര്‍ അസം കൈവിട്ടിരുന്നു. മിഡ് വിക്കറ്റില്‍ അനായാസം കയ്യിലൊതുക്കാമായിരുന്ന അവസരമാണ് ബാബര്‍ കൈവിട്ടത്. തൊട്ടടുത്ത പന്തില്‍ ബൗണ്ടറിയുമായി റൂട്ട് 190ലേക്കു കുതിക്കുകയും ചെയ്തു.

ടെസ്റ്റില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇംഗ്ലണ്ട് താരമെന്ന റെക്കോര്‍ഡ് മൂന്നാം ദിനം തന്നെ റൂട്ട് സ്വന്തമാക്കി. വ്യക്തിഗത സ്‌കോര്‍ 71ല്‍ എത്തിയപ്പോഴാണ് 12,472 റണ്‍സ് നേടിയ കുക്കിന്റെ റെക്കോര്‍ഡ് റൂട്ട് മറികടന്നത്. ഇംഗ്ലണ്ട് നിരയില്‍ ഓപ്പണര്‍ സാക് ക്രൗളി (85 പന്തില്‍ 78), ബെന്‍ ഡക്കറ്റ് (75 പന്തില്‍ 84) എന്നിവരും അര്‍ധസെഞ്ചറി നേടി. നിരാശപ്പെടുത്തിയത് ഡക്കായ ക്യാപ്റ്റന്‍ ഒലി പോപ്പ് മാത്രം. ഇംഗ്ലണ്ടിനു നഷ്ടമായ മൂന്നു വിക്കറ്റുകള്‍ പാക്കിസ്ഥാന്‍ താരങ്ങളായ ഷഹീന്‍ അഫ്രീദി, നസീം ഷാ, ആമിര്‍ ജമാല്‍ എന്നിവര്‍ പങ്കിട്ടു. ഒന്നാം ഇന്നിങ്‌സില്‍ ഓപ്പണര്‍ അബ്ദുല്ല ഷഫീഖ് (102), ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (151), ആഗ സല്‍മാന്‍ (104*) എന്നിവരുടെ സെഞ്ചറികളുടെ മികവിലാണ് പാക്കിസ്ഥാന്‍ 556 റണ്‍സെടുത്തത്.

Tags:    

Similar News