അടൂർ: ഭാര്യയെ കൊന്ന കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങി കടലിൽ ഒളിച്ചു പാർത്തിരുന്ന പ്രതി അഞ്ചു വർഷത്തിന് ശേഷം അറസ്റ്റിൽ. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നേതൃത്വത്തിൽ നടത്തിയ സമർഥമായ നീക്കങ്ങൾക്കൊടുവിൽ വലയിലായത് പള്ളിക്കൽ പഴകുളം അജ്മൽ ഭവനിൽ ഷഫീഖാ(48 )ണ്.

2017ലാണ് ഷഫീഖ് ഭാര്യ റജീനയെ കുത്തികൊലപ്പെടുത്തിയത്. അന്ന് അറസ്റ്റിലായ ഇയാളെ റിമാൻഡ് ചെയ്തു ജയിലിൽ അടച്ചെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയായിരുന്നു. വർഷങ്ങളായി ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ബന്ധപ്പെടാതിരുന്നതിനാൽ പ്രതിയെ കണ്ടെത്താൻ കഴിയാതെ വന്നു. കോടതിയിലെ വിചാരണാ നടപടികൾ തടസ്സപ്പെടുകയുംചെയ്തിരുന്നു. തുടർന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇയാൾക്കെതിരേ വാറന്റ് പുറപ്പെടുവിച്ചു. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു.

ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദ്ദേശ പ്രകാരം, അടൂർ ഡിവൈ.എസ്‌പി ആർ. ബിനു, ഡിസിആർബി ഡിവൈ.എസ്‌പി എസ്. വിദ്യാധരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. പ്രതി ഏർവാടി, ബീമാപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

അഞ്ചുതെങ്ങ്, പൂന്തുറ, വിഴിഞ്ഞം, അഴീക്കൽ കടപ്പുറങ്ങളിൽ അന്വേഷണം നടത്തിയപ്പോൾ ഷഫീഖിന്റെ രൂപസാദൃശ്യമുള്ളയാളെ തിരുവനന്തപുരം കഠിനംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട പെരുമാതുറയിൽ കണ്ടതായി വിവരം ലഭിച്ചു. അന്വേഷണ സംഘം ഇവിടം കേന്ദ്രീകരിച്ച് തെരച്ചിൽ തുടർന്നെങ്കിലും ആളെ മാത്രം കിട്ടിയില്ല. തുടർന്ന് വല വാങ്ങാനെന്ന രീതിയിൽ വേഷം മാറി പെരുമാതുറയിലെ വിവിധ കോളനികളിൽ അന്വേഷണ സംഘം തെരച്ചിൽ തുടങ്ങി.

ഒറ്റപ്പന കോളനിയിലെ ഇതരസംസ്ഥാന തൊഴിലാളികൾക്കൊപ്പം പ്രതിയുടെ സാന്നിധ്യം ഒടുവിൽ തിരിച്ചറിഞ്ഞു. ഇയാൾ പുലർച്ചെ കടലിൽ പോകുകയും രാത്രികാലങ്ങളിൽ മാത്രം കരയിലെത്തുകയും ചെയ്തിരുന്നതിനാൽ അറസ്റ്റ് ചെയ്യുക ബുദ്ധിമുട്ടായിരുന്നു. കോളനിവാസികളുമായി സൗഹൃദം സ്ഥാപിച്ച പൊലീസ് സംഘം പ്രതി ജോലികഴിഞ്ഞ് കരയിലെത്തിയപ്പോൾ കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അടൂർ പൊലീസ് ഇൻസ്പെക്ടർ പ്രജീഷ് റ്റി ഡി, എസ് ഐ മനീഷ് എം, സി പി ഓമാരായ സൂരജ്, സതീഷ്, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.