ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരായ അപകീർത്തിക്കേസിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് പതിനായിരം രൂപ പിഴ. പട്യാല കോടതിയാണ് കേന്ദ്രമന്ത്രിക്കു പിഴയിട്ടത്.

കേസ് പരിഗണിക്കുന്നതിന് മൂന്നു ദിവസം മുമ്പ് ഇതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം സമർപ്പിക്കണമെന്ന കോടതി നിർദ്ദേശം പാലിക്കാത്തതിനെ തുടർന്നാണ് പിഴ. സത്യവാങ്മൂലത്തിന്റെ പകർപ്പ് എതിർകക്ഷിയായ കെജ്‌രിവാളിന് മൂന്ന് ദിവസം മുമ്പ് നൽകാനും കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഗഡ്കരിയുടെ അഭിഭാഷകൻ പകർപ്പ് കൈമാറിയത് ശനിയാഴ്ച മാത്രമാണ്. ഇതെത്തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്.

18ന് തന്നെ സത്യവാങ്മൂലത്തിന്റെ പകർപ്പ് കൈമാറിയിരുന്നതായി ഗഡ്കരിയുടെ അഭിഭാഷകൻ അറിയിച്ചിരുന്നു. എന്നാൽ ശനിയാഴ്ചയാണ് പകർപ്പ് കിട്ടിയതെന്ന് കെജ്‌രിവാൾ കോടതിയെ അറിയിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരുടെ പട്ടിക ആം ആദ്മി പാർട്ടി തയ്യാറാക്കിയപ്പോൾ അതിൽ നിതിൻ ഗഡ്കരിയും ഉൾപ്പെട്ടിരുന്നു. ഇതേതുടർന്നാണ് കെജ്‌രിവാളിനെതിരെ ഗഡ്കരി മാനനഷ്ട കേസ് ഫയൽ ചെയ്തത്.

കേസിൽ ഇരുവരും കോടതിയിൽ ഹാജരാകുകയും ചെയ്തു. ജാമ്യമെടുക്കാൻ വിസമ്മതിച്ച കെജ്‌രിവാളിനെ അറസ്റ്റു ചെയ്ത് ജയിലിലിടയ്ക്കുകയായിരുന്നു. ആരോപണം പിൻവലിക്കാൻ കെജ്‌രിവാൾ തയ്യാറായാൽ കേസ് കോടതിക്ക് പുറത്ത് ഒത്തുതീർക്കാൻ ഒരുക്കമാണെന്ന് ഗഡ്കരി കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒത്തുതീർപ്പിന് കെജ്‌രിവാൾ തയ്യാറായിരുന്നില്ല.