തിരുവനന്തപുരം: 12 വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ കേസിൽ കൊലക്കേസ് പ്രതിക്ക് 10 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയൊടുക്കാനും തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷ വിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ 6 മാസം അധിക തടവനുഭവിക്കാനും ജഡ്ജി പി.എൻ.സീത ഉത്തരവിട്ടു.

മണക്കാട് വില്ലേജിൽ കരിമഠം കോളനി നിവാസിയും കൊലക്കേസുൾപ്പെടെ അനവധി കേസുകളിൽ പ്രതിയുമായ കാറ്റ് നവാസ് എന്ന നവാസിനെയാണ് കോടതി ശിക്ഷിച്ചത്. 2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരിമഠം കോളനി നിവാസിയായ 12കാരനെ പ്രതിയുടെ വീട്ടിൽ വച്ചും കുര്യാത്തി സ്‌ക്കൂളിനകത്ത് വച്ചും പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ച നടത്തിയെന്നാണ് കേസ്. കുട്ടി പ്രാണ ഭയത്താൽ സ്‌ക്കൂളിൽ നിന്ന് ഇറങ്ങി ഓടുന്നത് കണ്ട സ്ഥലവാസി വഴിയാണ് സംഭവം പുറത്തറിഞ്ഞത്. ഫോർട്ട് പൊലീസ് കേസെടുത്ത് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വൽസ വർഗ്ഗീസ് ഹാജരായി.