തിരുവനന്തപുരം: പിണറായി വിജയൻ സർക്കാറിന്റെ നൂറ് ദിവസത്തെ നേട്ടങ്ങളിൽ ഏറ്റവും മികച്ചതെന്ന് മറുനാടൻ സർവേയിൽ വായനക്കാർ വിലയിരുത്തിയത് കഴിഞ്ഞ സർക്കാറിന്റെ കാലത്ത് മുടങ്ങിക്കിടന്ന ക്ഷേമ പെൻഷനുകൾ വീട്ടിലെത്തിച്ച് നൽകിയതാണ്. കർഷക തൊഴിലാളി, വിധാവാ, വാർദ്ധക്യ പെൻഷനുകളാണ് കുടിശ്ശിക തീർത്ത് എൽഡിഎഫ് സർക്കാർ വീട്ടിലെത്തിച്ച് നൽകിയത്. സാധാരണക്കാരായ ലക്ഷക്കണക്കിന് പേർക്ക് ഈ പെൻഷനുകൾ സഹായകരമായിരിക്കയാണ്. അതുകൊണ്ട് തന്നെ പിണറായി സർക്കാറിന്റെ ഏറ്റവും മികച്ച നേട്ടമായാണ് ക്ഷേമ പെൻഷനുകൾ നൽകിയതിനെ സർവേയിൽ വായനക്കാർ വിലയിരുത്തിയത്.

കൊല്ലത്തെ കശുവണ്ടി ഫാക്ടറികൾ തുറന്നതോടെ നിരവധി വനിതാ തൊഴിലാളികൾക്കാണ് തൊഴിലവസരം ഒരുക്കിയത്. പിണറായി വിജയന്റെ ഇതുവരെയുള്ള നടപടികളിൽ ഏറ്റവും നല്ലത് ഏത് എന്ന ചോദ്യത്തോട് പ്രതികരിച്ചവരാണ് കശുവണ്ടി ഫാക്ടറികൾ തുറന്ന കാര്യവും വിജിലൻസ് സ്വതന്ത്രമാക്കുന്നതിനും കൈയടിച്ചത്. അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകിയ സർക്കാർ നടപടിക്ക് ഏറെ പിന്തുണ ലഭിച്ചപ്പോൾ വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങളും മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥ ലോബിയെ നിയന്ത്രിക്കാനുള്ള തീരുമാനത്തെയും നിരവധി പേർ സ്വാഗതം ചെയ്തു.

അതേസമയം സർക്കാറിന്റെ നൂറ് ദിവസത്തെ പ്രവർത്തനത്തിൽ ഏറ്റവും നിരാശാജനകമെന്ന് വിലയിരുത്തിയത് എം കെ ദാമോദരന്റെ നിയമനത്തെയായിരുന്നു. മന്ത്രിസഭാ തീരുമാനങ്ങൾ അറിയിക്കാൻ വാർത്താസമ്മേളനം വിളിക്കാത്ത കാര്യവും ആധാരം രജിസ്‌ട്രേഷന്റെ സ്റ്റാമ്പ് ഡ്യൂട്ടി വർദ്ധിപ്പിച്ചതും സർക്കാറിൽ നിരാശയുണ്ടാക്കിയ സംഭവങ്ങളായി പലരും ചൂണ്ടിക്കാട്ടി.

അതേസമയം ഏതെങ്കിലും ഒരു കാര്യം സാധിച്ചു തരാം എന്നു പറഞ്ഞാൽ നിങ്ങൾ എന്തു ആവശ്യപ്പെടും? എന്ന ചോദ്യത്തോട് നല്ലൊരു ശതമാനം ആളുകളും അഭിപ്രായപ്പെട്ടത് രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാനും ക്രമസമാധാന പ്രശ്‌നവുമാണ്. പരിസ്ഥിതി സംരക്ഷണത്തിനും റോഡുകൾ മികച്ചതാക്കാനും നടപടി വേണമെന്ന് പലരും ആവശ്യപ്പെട്ടു. കമ്പ്യൂട്ടറൈസേഷനും പരിസ്ഥിതി സംരക്ഷണത്തിലും കാര്യക്ഷമത പുലർത്താനും പലരും നിർദ്ദേശിച്ചു. ഇത് കൂടാതെ ചെറുതും വലുതുമായ നിരവധി ആവശ്യങ്ങളും മറുനാടൻ സർവേയിലൂടെ വായനക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അഴിമതി തടയൽ മതുൽ കാസർകോട് - തിരുവനന്തപുരം അതിവേഗ റെയിൽ ഇടനാഴിയും വേണമെന്ന് പലരും ആവശ്യപ്പെട്ടു.