കുവൈത്ത് സിറ്റി: പൊതുസ്ഥലങ്ങളിൽ നിർത്തിയിടുന്ന വാഹനങ്ങളുടെ ഉടമകളിൽനിന്ന് 100 ദിനാർ പിഴ ഈടാക്കാൻ നീക്കം. നിശ്ചിത സമയത്തിനുള്ളിൽ ഉടമ എത്തിയില്ലെങ്കിൽ വാഹനങ്ങൾ മുനിസിപ്പാലിറ്റി ഗരേജിലേക്ക് നീക്കുമെന്നും മുനിസിപ്പാലിറ്റിയിലെ പൊതു ശുചീകരണ വിഭാഗം സൂപ്പർവൈസർ ജമാൽ അൽ ഫാദിൽ അറിയിച്ചു.

പൊതുസ്ഥലങ്ങളിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ സ്റ്റിക്കർ പതിപ്പിക്കും.
കണ്ടുകെട്ടുന്നതിന് മുൻപായി ഉടമകൾക്ക് മുന്നറിയിപ്പ് നോട്ടിസ് നൽകും. 72 മണിക്കൂർ കഴിഞ്ഞും ഉടമസ്ഥർ എത്തിയില്ലെങ്കിൽ വാഹനം മുനിസിപ്പൽ ഗരേജിലേക്ക് മാറ്റുകയും വിശദാംശങ്ങൾ രേഖപ്പെടുത്തുകയും ചെയ്യും. വാഹനങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ സഹിതം ഉടമസ്ഥൻ ഹാജരാകണം. തുടർന്ന് കേസ് കോടതിക്ക് കൈമാറും. 100 ദിനാർ പിഴയ്ക്ക് പുറമെ വാഹനങ്ങൾ ഗരേജിലേക്ക് കെട്ടിവലിച്ച് കൊണ്ടുപോയതിനുള്ള ചെലവും നൽകണം.

സലൂൺ കാറിന് 30 ദിനാറും ഹാഫ് ലോറിക്ക് 40 ദിനാറും ഹെവി വെഹിക്കിളിന് 100 ദിനാറുമാണ് കെട്ടിവലിച്ച് കൊണ്ടുപോയതിനുള്ള കൂലി. വാഹനം ഗരേജിൽ സൂക്ഷിച്ചതിന് പാർക്കിങ് ഫീസ് ആയി ഒരുദിവസത്തേക്ക് ഒരു ദിനാർ വീതം ഈടാക്കും. വാഹനം മൂന്ന് മാസത്തിനുശേഷവും ഗരേജിൽ കിടക്കുകയാണെങ്കിൽ ലേലത്തിൽ വെക്കാനും മുനിസിപ്പാലിറ്റിക്ക് അധികാരമുണ്ട്. ഷുവൈഖ് വ്യവസായ മേഖലയിലാണ് പൊതുസ്ഥലത്ത് കൂടുതൽ വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.