രാംഗഡ്: ബീഫ് കടത്തുന്നെന്ന് ആരോപിച്ച് ഒരാളെ തല്ലിക്കൊന്ന കേസിൽ ബിജെപി നേതാവടക്കം 11 പേർക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ബീഫ് കടത്തുന്നുവെന്ന് ആരോപിച്ച് അലിമുദീൻ എന്ന അസ്ഗർ അൻസാരിയെ കൊലപ്പെടുത്തിയ കേസിലാണ് ബിജെപിയുടെ പ്രാദേശിക നേതാവ് നിത്യാനന്ദ് മഹാതോ അടക്കം 11 ഗോരക്ഷകർക്കും വിചാരണക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

ഇതാദ്യമായാണ് രാജ്യത്ത് ഗോരക്ഷകർ നടത്തിയ കൊലപാതകങ്ങളിൽ പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തി ശിക്ഷ വിധിക്കുന്നത്. വിധിക്കെതിരെ അപ്പീൽ നൽകുമെന്നു പ്രതിഭാഗം അഭിഭാഷകർ അറിയിച്ചിട്ടുണ്ട്.

കുറ്റക്കാരാണെന്ന് കണ്ടെത്തിയ പതിനൊന്നു പേരിൽ മൂന്നു പേർക്കെതിരെ ഗുഢാലോചനക്കുറ്റം സംശയാതീതമായി തെളിഞ്ഞതായി രാംഗഡ് കോടതി കണ്ടെത്തുകയും ജീവപര്യന്തം ശിക്ഷ വിധിക്കുകയും ആയിരുന്നു.

2017ൽ ഝാർഖണ്ഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജൂൺ 29നാണ് രാംഗഡിൽ വെച്ച് അലിമുദീനെ ജനക്കൂട്ടം തല്ലിക്കൊന്നത്. 200 കിലോ ഇറച്ചിയുമായി വാനിൽ പോകവെയാണ് ജനക്കൂട്ടം അലിമുദീനെ വളഞ്ഞിട്ട് ആക്രമിക്കുന്നതും മരണം സംഭവിക്കുന്നതും. ഇറച്ചിയുമായി പോയ വാൻ തീവച്ചു നശിപ്പിക്കുകയും ചെയ്തു.

സംഘർഷാവസ്ഥ അറിഞ്ഞെത്തിയ പൊലീസ് ഇടപെട്ട് അലിമുദീനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേസിൽ വിസ്താരം നടക്കുന്ന ദിവസം സാക്ഷിയുടെ ഭാര്യ കൊല്ലപ്പെട്ടതും വിവാദമായിരുന്നു.

സാക്ഷി പറയാനെത്തിയ അലിമുദീന്റെ സഹോദരൻ ജലീൽ തിരിച്ചറിയൽ കാർഡ് മറന്നതിനാൽ, ഭാര്യ ജുലേഖയെയും അലിമുദീന്റെ മകൻ ഷഹ്‌സാദ് അൻസാരിയെയും കാർഡ് എടുക്കാനായി തിരികെ അയച്ചിരുന്നു. ബൈക്കിൽ വീട്ടിലേക്കു പോകുന്നതിനിടെ മറ്റൊരു ബൈക്കിടിച്ചു ജുലേഖ മരിച്ചു. ഇതെത്തുടർന്നു ജലീലിനു കോടതിയിൽ ഹാജരാകാൻ കഴിഞ്ഞില്ല.

എന്നാൽ കേസിൽ കോടതി നിർണായക വിധി പുറപ്പെടുവിക്കുകയും പ്രതികൾക്ക് തക്ക ശിക്ഷ വിധിക്കുകയും ആയിരുന്നു. രാജ്യത്ത് ഗോരക്ഷകർ നടത്തിയ കൊലപാതകങ്ങളിൽ ഇതാദ്യമായി പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി എഴുതുകയും ചെയ്തു.