ചെന്നൈ: കഴിഞ്ഞ എട്ടുമാസമായി കൺപോളകൾ തുറക്കാൻ കഴിയാതിരുന്ന മൗറീഷ്യസ് സ്വദേശിനിയായ പെൺകുട്ടിക്ക് ഇന്ത്യയിലെ ചികിത്സയിലൂടെ രോ​ഗമുക്തി. അത്യപൂർവ്വ മാനസിക രോഗം പിടിപെട്ട 12 വയസ്സുകാരിയാണ് ചികിത്സതേടി ഇന്ത്യയിലെത്തിയത്. മൗറീഷ്യസ് സ്വദേശിനിയായ പെൺകുട്ടി ചെന്നൈ കാവേരി ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. ഇവിടെ പ്രവേശിപ്പിച്ച ശേഷം കുട്ടിയുടെ അവസ്ഥയിൽ വലിയ മാറ്റമുണ്ടായതായി അധികൃതർ പറയുന്നു. ആശുപത്രിയിലെത്തി ചികിത്സ ആരംഭിച്ച് രണ്ടു ദിവസങ്ങൾക്കുള്ളിൽ കുട്ടിക്ക് കണ്ണു തുറക്കാൻ സാധിച്ചു.

അസുഖ ബാധിതയായ പെൺകുട്ടി കഴിഞ്ഞ എട്ടുമാസങ്ങളായി കൺപോളകൾ തുറക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. കുട്ടിക്ക് കൺവെൻഷണൽ ഡിസോഡറാണെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തിന്റെ വൈകാരികവും മാനസികവുമായ സമ്മർദ്ദങ്ങളെ ശാരീരിക ലക്ഷണങ്ങളിലൂടെ പ്രകടിപ്പിക്കുന്ന അവസ്ഥയാണിത്. പെട്ടെന്നുള്ള ശാരീരിക ലക്ഷണങ്ങളെയാണ് ശരീരം പ്രകടിപ്പിക്കുന്നത്.

രോഗ നിർണ്ണയത്തിനായി കുട്ടിയെ മുംബൈയിലേയും ചെന്നൈയിലേയും കേന്ദ്രങ്ങളിലേക്കു കൊണ്ടുപോയിരുന്നു. അവിടെനിന്നാണ് കുട്ടിയെ കാവേരി ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നത്. വൈദ്യശാസ്ത്രപരമായോ നാഡീശാസ്ത്രപരമായോ നിർവ്വചിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു കുട്ടിയുടേത്. എന്നാൽ വിശദമായ മാനസിക ശേഷിയളക്കൽ ടെസ്റ്റുകൾക്കു ശേഷമാണ് കൺവെൻഷണൽ ഡിസോർഡറാണെന്ന നിഗമത്തിൽ എത്തിയത്.

ഈ അവസ്ഥയിൽ ഓർബിക്യുലാരിസ് (കൺപോളകൾ അടയ്ക്കാനും തുറക്കാനും സഹായിക്കുന്ന പേശി) പേശികളുടെ ഞരമ്പുകൾ അസാധാരണമായി പ്രവർത്തന ക്ഷമമല്ലാതാകും. ചിലപ്പോൾ ഇത് കുറച്ചു നിമിഷങ്ങൾ നീണ്ടു നൽക്കും. ചില സന്ദർഭങ്ങളിൽ മണിക്കൂറുകളോളം ഈ അവസ്ഥ തുടരും. ആശുപത്രിയിലെത്തി ചികിത്സ ആരംഭിച്ച് രണ്ടു ദിവസങ്ങൾക്കുള്ളിൽ കുട്ടിക്ക് കണ്ണു തുറക്കാൻ സാധിച്ചു. ചികിത്സ ലഭിച്ചില്ലെങ്കിൽ കുട്ടിക്ക് സ്ഥിരമായ കാഴ്ചവൈകല്യങ്ങൾ ഉണ്ടായേക്കാമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ഡോ. യാമിനിയുടെ നേതൃത്വത്തിൽ സ്‌പെഷ്യലിസ്റ്റുകളുടെ ഒരു സംഘം കുട്ടിക്ക് തെറാപ്പി ആരംഭിച്ചു. ചികിത്സ നൽകി. രണ്ട് ദിവസത്തിനുള്ളിൽ പെൺകുട്ടിക്ക് കണ്ണുതുറക്കാൻ കഴിഞ്ഞു. ''സമയബന്ധിതമായ രോഗനിർണയവും കൃത്യമായ ചികിത്സയും കാരണമാണ് ഈ അപൂർവ കേസിൽ ചികിത്സ ഫലം കണ്ടത്‌. ചികിത്സ നൽകിയില്ലെങ്കിൽ കുട്ടിക്ക് സ്ഥിരമായ വൈകല്യമുണ്ടാകുമായിരുന്നുവെന്നും ആശുപത്രിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ അരവിന്ദൻ സെൽവരാജ് പറഞ്ഞു.