ഷിക്കാഗോ: ഇൻഡിപെൻഡൻസ് ഡേ വാരാന്ത്യ ആഘോഷത്തിനിടെ ഉണ്ടായ വെടിവയ്പിൽ ഏഴു വയസുകാരനടക്കം പതിനാലു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. എൺപതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇൻഡിപെൻഡൻസ് ഡേ വാരാന്ത്യ ആഘോഷത്തിൽ അക്രമം ഉണ്ടാകാൻ ഇടയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ വർഷങ്ങളിലേതിനേക്കാൾ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിരുന്നുവെങ്കിലും കൂടുതൽ അക്രമസംഭവങ്ങൾ അരങ്ങേറുകയായിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ 2.30നാണ് ആദ്യ വെടിവയ്പ് തുടങ്ങുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ അക്രമം വ്യാപിക്കുകയായിരുന്നു. ഞായറാഴ്ച ആണ് കൂടുതൽ ആളുകളും വെടിവയ്പിൽ കൊല്ലപ്പെട്ടത്.  ഒട്ടേറെ ഗ്യാങ്ങുകൾ ഏറ്റുമുട്ടിയതാണ് കൂടുതൽ മരണങ്ങൾക്കു കാരണമായത്. ഗ്യാംഗ് മെമ്പറായിരുന്ന പിതാവിനെ ലക്ഷ്യം വച്ചുള്ള വെടിയുണ്ടയാണ് ഏഴു വയസുകാരനായ അമരി ബ്രൗണിന്റെ മരണത്തിന് കാരണമായത്. പിതാവിനെ വെടിവയ്ക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടിക്ക് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു.

ഷിക്കാഗോയുടെ പടിഞ്ഞാറൻ, തെക്കൻ മേഖലകളിലാണ് അക്രമം കൂടുതൽ അരങ്ങേറിയത്. അതേസമയം തോക്കു കൈവശം വയ്ക്കുന്നവരുടെ എണ്ണം അനുദിനം വർധിച്ചുവരികയാണെന്നും ഇതിനെതിരേ ശക്തമായ നടപടികൾ കൈക്കൊണ്ടുവരികയാണെന്നും പൊലീസ് സൂപ്രണ്ട് ഗാരി മക്കാർത്തി ചൂണ്ടിക്കാട്ടി.