ന്യൂ സൗത്ത് വെയിൽസിലെ ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ഒരാൾക്കായുള്ള തിരച്ചിൽ തുടരുന്നു. ന്യൂ സൗത്ത് വെയിൽസിലെ കോഫ്‌സ് ഹാർബറിൽ അവധി ആഘോഷിക്കാനെത്തിയ സുഹൃത്തുക്കളാണ് വെള്ളത്തിൽ മുങ്ങി മരിച്ചത്.

മെൽബണിൽ നിന്നും ബ്രിസ്ബൈനിൽ നിന്നും എത്തിയ ഹൈദരാബാദ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. സിഡ്നിയിലെ ഓബണിലുള്ള 45കാരനായ മുഹമ്മദ് ഗൗസുദ്ദീനും 35കാരനായ സയ്ദ് രഹത്തുമാണ് മുങ്ങി മരിച്ചത്.മുഹമ്മദ് അബ്ദുൽ ജുനൈദ് എന്ന 28 വയസ്സുകാരന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് കോഫ്‌സ് ഹാർബറിനടുത്ത് കുടുംബസമേതം ഇവർ കുളിക്കാനിറങ്ങിയത്.കടപ്പുറത്ത് കുളിക്കുന്നതിനിടയിൽ തിരമാലയിൽപ്പെട്ട് കാണാതായ ഇവരെ രക്ഷാപ്രവർത്തകർ കണ്ടെത്തി കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല.

കോഫ്‌സ് /ക്ലാരൻസ് പൊലീസ് ഡിസ്ട്രിക്ട്, മറൈൻ ഏരിയ കമാൻഡ്, സർഫ് ലൈഫ് സേവിങ് അസോസിയേഷൻ, പൊലീസ്, പോൾഎയർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ബിച്ചിൽ കുളിക്കുന്നതിനിടെ ഉണ്ടാകുന്ന അപകടങ്ങൾ രാജ്യത്ത് കൂടിവരുകയാണ്.ഡിസംബർ 17 ആം തിയതി വരെയുള്ള കണക്ക് പ്രകാരം 17 പേരാണ് ഈ വേനൽക്കാലത്ത് ഓസ്ട്രേലിയയിൽ മുങ്ങി മരിച്ചത്. കടപ്പുറത്തെത്തുന്നവർ സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ ഇറങ്ങരുതെന്ന് സർഫ് ലൈഫ് സേവിങ് അധികൃതർ അറിയിച്ചു.