ന്യൂഡൽഹി: ന്യൂനപക്ഷ വിരോധിയെന്ന ഇമേജ് മാറ്റാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മാർത്ഥമായി ശ്രമിക്കുന്ന സമയമാണ് ഇപ്പോൾ. മുസ്ലിം നേതാക്കളുമായി കൂടിക്കാഴ്‌ച്ച നടത്തി സർക്കാർ എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും ന്യൂനപക്ഷ ക്ഷേമം തന്റെ സർക്കാറിന്റെ കടമയാണെന്നും പറഞ്ഞ് എതിർപ്പുയർത്തി നിന്നിരുന്ന നേതാക്കളെ പോലും കൈയിലെടുത്തു പ്രധാനമന്ത്രി. അരുൺ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റിലും ന്യൂനപക്ഷ ക്ഷേമത്തിലുള്ള പദ്ധതികൾ ഉൾക്കൊള്ളിച്ചിരുന്നു. ഇങ്ങനെ ഭൂരിപക്ഷ പാർട്ടിയെന്ന ഇമേജ് മാറ്റി ന്യൂനപക്ഷങ്ങളെയും കൂടുതലായി ബിജെപിയിലേക്ക് അടുപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾ വിജയം കണ്ടു തുടങ്ങിയോ? ബിജെപി നിരത്തുന്ന കണക്കുകൾ പരിശോധിച്ചാൽ അങ്ങനെ സംഭവിച്ചു എന്ന് തന്നെ വേണം കരുതാൻ.

പാർട്ടി പുറത്തുവിട്ട അംഗത്വ വിതരണത്തിന്റെ വിവരങ്ങൾ പ്രകാരം കേരളത്തിലെ മുസ്ലിംലീഗിൽ ഉള്ളതിനേക്കാൾ അംഗങ്ങൾ ചിലപ്പോൾ ബിജെപിയിൽ ഉണ്ടായേക്കും. പാർട്ടി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 30 ലക്ഷം മുസ്ലിംങ്ങലാണ് പാർട്ടിയിൽ അംഗത്വമെടുത്തുത്. മുസ്ലിം സമുദായത്തോട് തന്റെ പ്രവർത്തനങ്ങളെ വിലയിരുത്തി തീരുമാനമെടുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശത്തെ തുടർന്ന് 30 ലക്ഷം മുസ്ലീങ്ങൾ ബിജെപിയിൽ അംഗത്വം സ്വീകരിച്ചുവെന്നാണ് പാർട്ടി നേതാക്കാൾ പറയുന്നത്. മിസ്ഡ് കോൾ അംഗത്വവിതരണ ക്യാമ്പയിനിലൂടെ അവിശ്വസനീയമായ സ്വീകരണമാണ് പാർട്ടിക്ക് ലഭിച്ചതെന്ന് റിപ്പോർട്ട്.

ഇതിനെ തുടർന്ന് നടത്തിയ പരിശോധന പ്രകാരമാണ് 30 ലക്ഷം മുസ്ലീങ്ങൾ ബിജെപിയിലെത്തിയതായി കണ്ടെത്തിയത്. മുമ്പ് മുസ്ലിം ന്യൂനപക്ഷത്തിന്റെ എണ്ണം തിട്ടപ്പെടുത്തിയിരുന്നില്ലെന്നും എന്നാൽ എണ്ണം ഇരട്ടിച്ചതായി ഉറപ്പിക്കാൻ കഴിയുമെന്ന് പാർട്ടിയുടെ ന്യൂനപക്ഷ സെൽ മേധാവി അബ്ദുൾ റഷീദ് അൻസാരി പറഞ്ഞു. കണക്കുകൾ പ്രകാരം മധ്യപ്രദേശിൽ 4 ലക്ഷവും ഗുജറാത്തിൽ 2.6 ലക്ഷവും ഡൽഹിയിൽ 2.5 ലക്ഷവും പശ്ചിമബംഗാളിൽ 2.3 ലക്ഷവും രാജസ്ഥാനിലും അസമിലും 2 ലക്ഷം വീതവും യു.പിയിൽ 1.75 ലക്ഷവും മുസ്ലിങ്ങൾ ബിജെപിയിൽ അംഗമായിട്ടുണ്ട്.

ഡയൽ എ മിസ്ഡ് കോൾ പ്രചാരണപരിപാടിയിലൂടെയാണ് ബിജെപി ഈ നേട്ടം ഈ നേട്ടം കൈവരിച്ചതെന്ന് ബിജെപി ന്യൂനപക്ഷ സെൽ അധ്യക്ഷൻ അബ്ദുൾറഷീദ് അൻസാരി പറഞ്ഞു. പ്രതീക്ഷിച്ചതിലുമധികം മുസ്ലിങ്ങളാണ് പ്രചാരണപരിപാടിയിലുടെ പാർട്ടി അംഗങ്ങളായതെന്ന് അദ്ദേഹം അവകാശപ്പെട്ടു. മൊത്തം അംഗസംഖ്യയുടെ പത്തുശതമാനം മുസ്ലിങ്ങളെയാക്കുകയെന്ന വെല്ലുവിളിയാണ് പാർട്ടിക്കുമുന്നിൽ ഇനിയുള്ളതെന്ന് അൻസാരി പറഞ്ഞു. ഇതിനായി ബൂത്തുതലത്തിൽ രൂപവത്കരിക്കുന്ന സമിതിയിൽ ഒരു മുസ്ലിം അംഗത്തെയെങ്കിലും ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തന്നെ മിസ്ഡ് കോൾ വഴിയുള്ള അംഗത്വമായതിനാൽ ഒരു കാരണവശാലും ഇത്രയും പേർ ബിജെപിയിൽ ഉണ്ടാകില്ലെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. മിസ്ഡ് കോൾ അടിച്ച് ആളുകളുടെ എണ്ണം കൂട്ടുന്നത് എങ്ങനെയാണെന്നും ഇവർ ചോദിക്കുന്നു. അടുത്തിടെ വിദേശ മാദ്ധ്യമങ്ങളിൽ നിന്നും ന്യൂനപക്ഷങ്ങളോടുള്ള നിലപാടിന്റെ പേരിൽ മോദി വിമർശനം നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയിലെ മുസ്ലിം അംഗങ്ങളുടെ വിവരങ്ങൾ പാർട്ടി പുറത്തുവിട്ടതും.