ലബർട്ടൺ( നോർത്ത് കരോളിന): സ്‌കൂൾ ബസ് കാത്തുനിന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. സ്‌കൂൾ ബസ് വരുന്ന സ്റ്റോപ്പിലേക്കു വീട്ടിൽ നിന്ന് നിന്ന് വാഹനത്തിൽ കൊണ്ടുപോകുന്നതിനിടയിൽ മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതൻ പതിമൂന്നുകാരിയായ ഹനിയായെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് പെൺകുട്ടിയെ കൊലപ്പെടുത്തിയനിലയിൽ കണ്ടെത്തി.തുടർന്നു നടന്ന പൊലീസ് അനേഷണത്തിൽ കഴിഞ്ഞദിവസം പ്രതിയായ മൈക്കിൽ മെക്ലാൻ(34) പിടിയിലായി.

നവംബർ അഞ്ചനായിരുന്നു സംഭവം. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മൂന്നുദിവസത്തിനുശേഷം വാഹനം വീടിനടുത്തുള്ള കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. മൂന്നാഴ്ച നീണ്ടുനിന്ന അന്വേഷണത്തിലൊടുവിൽ പെൺകുട്ടി താമസിച്ചിരുന്ന വീടിനു സമീപത്തുള്ള പോണ്ടിൽ നിന്നും മൃതശരീരം കണ്ടെത്തി.. രാജ്യവ്യാപകമായി അന്വേഷണസംഘം നടത്തിയ തിരച്ചിലിലാണ് പ്രതിയെന്ന സംശയിക്കുന്ന 34 വയസുള്ള മൈക്കിൽ മെക്ലാൻ അറസ്റ്റിലായി വിവരം പൊലീസ് മാധ്യമങ്ങളെ അറിയിച്ചത്. അമേരിക്കയിലെ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ കേസായിരുന്നു ഇത്. പതിമൂന്നു വയസുള്ള ഹനിയ അഗിലാർ എന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിനും പീഡിപ്പിച്ചു കൊലപ്പെടുത്തിയതിനും ഇയാൾക്കെതിരേ കൊലക്കുറ്റത്തിനു പൊലീസ് കേസെടുത്തിട്ടുണ്ട്.

പ്രതിയെ കണ്ടെത്തുന്നതിന് 500 ഇന്റർവ്യുകളും 850 സൂചനകളും വേണ്ടിവന്നതായും പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ റോബ്‌സൺ കൗണ്ടി ഡിറ്റൻഷൻ സെന്ററിൽ അടച്ചു. പ്രതിയെ ഡിസംബർ 10 തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. പല ക്രിമിനൽ കേസുകളിലും പ്രതിയായ ഇയാൾ പരോളിലിരിക്കെയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്.