ചിക്കാഗൊ: ചിക്കാഗൊ മേഴ്സി ഹോസ്പിറ്റലിൽ നവംബർ 19 തിങ്കളാഴ്ച വൈകിട്ട് 3.30 ന് ഉണ്ടായ വെടിവെപ്പിൽ പൊലീസ് ഓഫീസർ സാമുവേൽ ജിമിനസ്, ഇ ആർ ഡോക്ടർ റ്റമാരാ ഒ നീൽ, ഫാർമസിക്യൂട്ടിക്കൽ അസിസ്റ്റന്റ്, അക്രമി വാൻ ലൂപസ് (32) എന്നിവർ കൊല്ലപ്പെട്ടതായി ചിക്കാഗൊ പൊലീസ് സൂപ്രണ്ട് എഡി ജോൺസൻ പറഞ്ഞു.

ഹോസ്പിറ്റൽ പാർക്കിങ്ങ് ലോട്ടിൽ ഡൊമസ്റ്റിക് ഡിസ്പ്യൂട്ടിന്റെ ഭാഗമായാണ് വെടിവെപ്പുണ്ടായത്. തർക്കത്തിനിടയിൽ ലോപസ് ഡോക്ടർക്ക് നേരെ വെടിയുതിർത്തു. ആറു തവണയെങ്കിലും ഇവർക്കെതിരെ വെടി വെച്ചിട്ടുണ്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

ഒക്ടോബറിൽ ഡോക്ടറും, ലൂപസും തമ്മിൽ വിവാഹം നിശ്ചയിച്ചിരുന്നു എന്നാൽ സെപ്റ്റംബറിൽ വിവാഹത്തിൽ നിന്നും ഡോക്ടർ പിന്മാറിയിരുന്നു.ഡോക്ടർക്ക് നേരെ വെടിവെച്ചതിന് ശേഷം അക്രമി ആശുപത്രിയിലേക്ക് ഓടി കയറി അവിടെയുണ്ടായിരുന്ന ഫാർമസിക്യൂട്ടിക്കൽ അസിസ്റ്റന്റിന് നേരെ വെടിയുതിർത്തു.

സംഭവം അറിഞ്ഞ് ആദ്യം ത്തെിയ പൊലീസ് ഓഫീസർ സാമുവേലും, അക്രമിയും തമ്മിൽ പരസ്പരം വെടിവെപ്പ് നടന്നതായി സി പി സി വക്താവ് പറഞ്ഞു.അക്രമി മരിച്ചത് എങ്ങനെയാണെന്ന് വ്യക്തമല്ലെന്നും വക്താവ് അറിയിച്ചു.

വെടിയേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൊല്ലപ്പെട്ട ഫാർമസിക്യൂട്ടിക്കൽ അസിസ്റ്റന്റ് താങ്ക്സ് ഗിവിംഗിന് ഇന്ത്യാനയിലെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചിരുന്നു. ഓഫീസർ മൂന്ന് കുട്ടികളുടെ പിതാവാണ്.