ന്യൂഡൽഹി: രാജ്യത്തെ നാൽപത് ശതമാനം അഭിഭാഷകരും തട്ടിപ്പ് ഡിഗ്രിക്ക് ഉടമകളാണെന്ന് വിലയിരുത്തലിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ. രാജ്യത്തെ അഭിഭാഷകരുടെ യോഗ്യതകൾ ബാർ കൗൺസിൽ പരിശോധിക്കുകയാണ്. രണ്ട് കൊല്ലം കൊണ്ട് ഇത് പൂർത്തിയാകുമ്പോൾ അറുപത് ശതമാനമായി അഭിഭാഷകരുടെ എണ്ണം ചുരുങ്ങും. കള്ള നാണയങ്ങൾ ഇല്ലാതാകുന്നതോടെ ജ്യൂഡീഷറിയുടെ കരുത്ത് കൂടുമെന്നാണ് ബാർ കൗൺസിലിന്റെ നിലപാട്.

പല അഭിഭാഷകരും നിയമത്തിൽ ബിരുദം നേടുന്നത് വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയാണ്. അതുകൊണ്ട് തന്നെ അടിസ്ഥാന യോഗ്യതയും പരിശോധിക്കും. അടിസ്ഥാന യോഗത്യതയിൽ വ്യക്തത വരുത്താനാകാത്തവരുടേയും ബിരുദം റദ്ദാക്കും. ഇതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് മുന്നിലാണ് ബാർ കൗൺസിൽ ഈ പ്രതീക്ഷകൾ പങ്കുവച്ചത്.

ബാർ കൗൺസിലിന്റെ കണക്ക് പ്രകാരം 14 ലക്ഷം അഭിഭാഷകരാണ് ഉള്ളത്. എന്നാൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് അപേക്ഷ നൽകിയവർ അറലക്ഷം പേർ മാത്രമാണ്. പലരുടെ കൈയിലും വ്യാജ ബിരുദമുള്ളതുകൊണ്ടാണ് അപേക്ഷകരുടെ എണ്ണം കുറഞ്ഞതെന്നാണ് ബാർ കൗൺസിലിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പകുതിയോളം അഭിഭാഷകരും ആയോഗ്യരാകുമെന്ന് വിലയിരുത്തപ്പെടുന്നത്. രാഷ്ട്രീയക്കാരായ അഭിഭാഷകരിൽ ബഹുഭൂരിപക്ഷവും വ്യാജ സർട്ടിഫിക്കറ്റുകൾ കൈയാളുന്നവരാണെന്ന് ബാർ കൗൺസിൽ കരുതുന്നു. ഇത്തരക്കാരൊന്നും സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് എത്തില്ല. ഇതോടെ ഇവരുടെ നിയമ ബിരുദം റദ്ദാക്കപ്പെടും. കോടതിയിൽ ഹാജരാകാൻ കഴിയുകയുമില്ല.

ഇത്തരത്തിൽ അഭിഭാഷകർക്കിടയിൽ ശുദ്ധീകരണത്തിനാണ് ബാർ കൗൺസിൽ തയ്യാറെടുക്കുന്നത്. രണ്ട് കൊല്ലം കൊണ്ട് ഇത് പൂർത്തിയാക്കാനാണ് ആലോചന.