ന്യൂഡൽഹി: മൂന്നുവട്ടം തലാക്ക് ചൊല്ലി വിവാഹബന്ധം പിരിയുന്നതിനെതിരെ മുസ്ലിം സമുദായത്തിനുള്ളിൽത്തന്നെ ശക്തമായ എതിർപ്പ് ഉയർന്നുവരുന്നു. ട്രിപ്പിൾ തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനത്തിൽ ഇതുവരെ ഒപ്പുവച്ചത് 50,000-ത്തോളം മുസ്ലിം യുവതീയുവാക്കൾ.

ഇക്കാര്യത്തിൽ ദേശീയ വനിതാക്കമ്മീഷന്റെ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ഭാരതീയ മുസ്ലിം മഹിളാ ആന്ദോളനാണ് നിവേദനവുമായി മുന്നോട്ടുപോകുന്നത്. ഖുറാനിൽ ഇല്ലാത്ത ഈ രീതി പിന്തുടരുന്നത് മതത്തിനെതിരാണെന്ന് അവർ നിവേദനത്തിൽ പറയുന്നു. 92 ശതമാനം മുസ്ലിം സ്ത്രീകളും ട്രിപ്പിൾ തലാക്കിന് എതിരാളെന്നാണ് ഭാരതീയ മുസ്ലിം വനിതാ ആന്ദോളൻ പ്രവർത്തകർ പറയുന്നു.

ട്രിപ്പിൾ തലാക്കിനെതിരായ പ്രചാരണ പരിപാടികൾ വിവിധ സംസ്ഥാനങ്ങളിൽ മുന്നേറുകയാണെന്ന് ആന്ദോളൻ സ്ഥാപകരിലൊരാളായ സാക്കിയ സോമൻ പറഞ്ഞു. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, തമിഴ്‌നാട്, തെലങ്കാന, ഒഡിഷ, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, കേരളം, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ ഇതിന് ലഭിക്കുന്ന സ്വീകരണം വളരെ വലുതാണ്.

ഇതിനകം 50,000 പേരെങ്കിലും നിവേദനത്തിന് അനുകൂലമായി ഒപ്പുവച്ചിട്ടുണ്ട്. ഇനിയും ആയിരങ്ങൾ ഇതേ ആവശ്യം അംഗീകരിച്ച് മുന്നോട്ടുവരുമെന്നുറപ്പാണ്. മുസ്ലിം സ്ത്രീകളുടെ കാലങ്ങളായുള്ള ആവശ്യമാണ് ട്രിപ്പിൾ തലാക്ക് നിരോധിക്കുകയെന്നത്. അത് മുൻനിർത്തി പ്രശ്‌നത്തിൽ ഇടപെടണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ ഡോ. ലളിത കുമാരമംഗലത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാക്കിയ പറഞ്ഞു.