തൃശൂർ: പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ അറുപത്തിയെട്ടുകാരനായ പ്രതിക്കു കോടതി 30 വർഷം കഠിന തടവ്. കുട്ടികൾക്കെതിരെ അധിക്രമങ്ങൾ നടത്തുന്നവർക്ക് ഇതുപോലെയുള്ള ശിക്ഷകൾ തന്നെ നൽകണം. കാണിപ്പയ്യൂർ പുതുശേരി പുളിക്കൽ വേലപ്പനെ (68) ആണു ശിക്ഷിച്ചത്. കഴിഞ്ഞ നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.

രഹസ്യ വിചാരണയിലൂടെ കോടതി തെളിവെടുക്കുകയും നാലു മാസത്തിനുള്ളിൽ വിധി പ്രഖ്യാപിക്കുകയും ചെയ്തു. 11 സാക്ഷികളെയും 20 രേഖകളും ഹാജരാക്കി.

കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പോക്‌സോ നിയമപ്രകാരം ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ജോൺ കെ.ഇല്ലിക്കാടനാണു ശിക്ഷ വിധിച്ചത്. സർക്കാരിന്റെ നഷ്ടപരിഹാര ഫണ്ടിൽനിന്നു രണ്ടു ലക്ഷം രൂപ പെൺകുട്ടിയുടെ കുടുംബത്തിനു നൽകാനും കോടതി ഉത്തരവിട്ടു.

പീഡനവിവരം പെൺകുട്ടി സ്‌കൂൾ അധികൃതരോടു വെളിപ്പെടുത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. വൈദ്യപരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി ഡോക്ടർ മൊഴി നൽകി. കുന്നംകുളം സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന കൃഷ്ണദാസ് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പയസ് മാത്യു ഹാജരായി.