പത്തനംതിട്ട: ശബരിമലയിലെ ഞായറാഴ്ച രാത്രി അറസ്റ്റിലായ 69 പേരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവരുടെ ജാമ്യാപേക്ഷ മറ്റന്നാൾ പരിഗണിക്കുമെന്ന് പത്തനംതിട്ട കോടതി അറിയിച്ചു. 70 പേരെയാണു ഞായറാഴ്ച രാത്രി ഏറെ വൈകി അറസ്റ്റ് ചെയ്തത്. നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്ത് നാമജപപ്രതിഷേധം നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിയിലായവരെ പത്തനംതിട്ട മുൻസിഫ് കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്തവരെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും.

ഞായറാഴ്ച രാത്രി വൈകി സന്നിധാനത്തു നാമജപപ്രതിഷേധം സംഘടിപ്പിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. മാളികപ്പുറത്തു വിരിവയ്ക്കാൻ അനുവദിക്കാതെ പൊലീസ് ഭക്തരെ തടഞ്ഞതിനെ തുടർന്നാണു രാത്രി പ്രതിഷേധം നടന്നത്. ഹരിവരാസനം പാടി നടയടച്ചതിനു ശേഷവും പ്രതിഷേധം തുടർന്നതോടെയാണ് ഇവരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കിയത്. നെയ്യഭിഷേകം നടത്തിയ ശേഷം അറസ്റ്റിന് വഴങ്ങാമെന്നു പ്രതിഷേധക്കാർ നിലപാടെടുത്തെങ്കിലും ഇത് അംഗീകരിക്കാൻ പൊലീസ് തയാറായില്ല.

ഇവരെ രണ്ടു സംഘങ്ങളായി പമ്പയിലെത്തിക്കുകയായിരുന്നു. പൊലീസ് വാഹനത്തിൽ മണിയാർ എആർ ക്യാംപിലേക്കു കൊണ്ടുപോയി. പുലർച്ചെ രണ്ടരയോടെയാണു ക്യാമ്പിലെത്തിച്ചത്. ക്യാംപിനു പുറത്ത് നാമജപപ്രതിഷേധം നടന്നു. അറസ്റ്റ് ചെയ്തവർക്കെതിരെ പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനു ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇവരുടെ വൈദ്യ പരിശോധനകൾ നടത്തി. അറസ്റ്റിലായ സംഘത്തിൽ 18 വയസിൽ താഴെയുള്ള ഭക്തനെ ക്യാംപിൽ എത്തിച്ച ശേഷം ഒഴിവാക്കി. മൂവാറ്റുപുഴ, പെരുമ്പാവൂർ സ്വദേശികളാണ് ഏറെയും.

നാമജപപ്രതിഷേധക്കാരുടെ അറസ്റ്റിനെ തുടർന്ന് സംസ്ഥാന വ്യപകമായ പ്രതിഷേധമാണ് അരങ്ങേറിയത്. തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. ആറന്മുളയിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ വസതിയും ഉപരോധിച്ചു. മലപ്പുറം അങ്ങാടിപ്പുറത്ത് പാലക്കാട്- കോഴിക്കോട് ദേശീയപാത നാമജപപ്രതിഷേധക്കാർ ഉപരോധിച്ചു. വിവിധ ജില്ലകളിലെ നിരവധി പൊലിസ് സ്റ്റേഷനുകൾക്ക് മുന്നിലും പ്രതിഷേധം നടന്നു.